Sorry, you need to enable JavaScript to visit this website.

ഈജിപ്തിൽ 4400 വർഷം  പഴക്കമുള്ള ശവക്കല്ലറ കണ്ടെത്തി

കയ്‌റോയിലെ പിരമിഡിനുള്ളിൽ പുതുതായി കണ്ടെത്തിയ 4400 വർഷത്തിലേറെ പഴക്കമുള്ള രാജപുരോഹിതന്റെ ശവക്കല്ലറക്കുള്ളിലെ ചുവർ രൂപങ്ങൾ.

കയ്‌റോ- ഈജിപ്തിൽ 4400 വർഷം പഴക്കമുള്ളതെന്ന് കരുതപ്പെടുന്ന പുരോഹിതന്റെ ശവക്കല്ലറ കണ്ടെത്തി. സഖാറയിലെ പിരമിഡുകളിൽ ഒന്നിനുള്ളിലാണ് ഈ കല്ലറ കണ്ടെത്തിയതെന്ന് പുരാവസ്തു വകുപ്പ് മന്ത്രി ഖാലിദ് അൽ ഇനായി അറിയിച്ചു. വളരെ നന്നായി സംരക്ഷിച്ച സ്വകാര്യ കല്ലറയായിരുന്നു ഇതെന്നും, ഉള്ളിൽ ചായം തേച്ചതും കൊത്തു പണികളുള്ളതുമാണെന്നും അദ്ദേഹം പറഞ്ഞു. അക്കാലത്തെ ഉന്നത പുരോഹിതന്റേതെന്ന് കരുതപ്പെടുന്ന കല്ലറക്ക് 4400 വർഷത്തിലേറെ പഴക്കമുണ്ട്. നെഫെരിർകാരെ രാജവംശത്തിലെ അഞ്ചാം തലമുറയിൽപെട്ട രാജാവിന്റെ കാലത്തെ മുഖ്യ പുരോഹിതനായ വഹ്ദിയിയെയാണ് കല്ലറയിൽ അടക്കം ചെയ്തിരുന്നതെന്നും മന്ത്രി പറഞ്ഞു. പുരോഹിതൻ തന്റെ മാതാവിനോടും ഭാര്യയോടും, മറ്റ് കുടുബാംഗങ്ങളോടുമൊപ്പമുള്ള ചിത്രങ്ങൾകൊണ്ട് കല്ലറ അലങ്കരിച്ചിരിക്കുന്നു. ഒരു ഡസനിലേറെ ചുവർ രൂപങ്ങളും, 24 പ്രതിമകളും കല്ലറയിലുണ്ട്. പുരോഹിതന്റെയും കുടുംബാംഗങ്ങളുടെയും പ്രതിമകളാണവയെന്ന് പുരാവസ്തു മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. 
സഖാറയിൽ ഈജിപ്ഷ്യൻ പുരാവസ്തു വകുപ്പ് നടത്തുന്ന ഉദ്ഖനനത്തിൽ ഈ വർഷം വേറെയും നിരവധി കണ്ടെത്തലുകൾ നടന്നിരുന്നു. 6,000 വർഷത്തിലേറെ പഴക്കമുള്ള ശവകുടീരങ്ങൾ കണ്ടെത്തിയതായി കഴിഞ്ഞ മാസം അധികൃതർ വെളിപ്പെടുത്തി. മമ്മി ആക്കിയ പൂച്ചകളെയും വണ്ടുകളെയുമാണ് അവയ്ക്കുള്ളിൽ അടക്കം ചെയ്തിരുന്നത്.


 

Latest News