Sorry, you need to enable JavaScript to visit this website.

ശ്രീലങ്കയില്‍ പ്രധാനമന്ത്രി മഹിന്ദ രജപക്ഷ രാജിവച്ചു; റനില്‍ വിക്രമസിംഗെ തിരിച്ചെത്തും

കൊളംബോ- ശ്രീലങ്കയിലെ അധികാരത്തര്‍ക്കത്തിന് വിരാമമിട്ട് പ്രധാനമന്ത്രി മഹിന്ദ രജപക്ഷ രാജിവച്ചു. മുന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയ വിവാദ നീക്കത്തിലൂടെ പുറത്താക്കി പ്രസിഡന്റ് മൈത്രിപാല സിരിസേന ഒക്ടോബറിലാണ് രജപക്ഷയെ പ്രധാനമന്ത്രിയായി നിയമിച്ചത്. തുടര്‍ന്ന് പാര്‍ലമെന്റ് പിരിച്ചുവിടുകയും ചെയ്തിരുന്നു. എന്നാല്‍ ഈ നടപടികള്‍ നിയമവിരുദ്ധമാണെന്ന് വ്യാഴാഴ്ച സുപ്രീം കോടതി വിധിച്ചതോടെയാണ് രജപക്ഷെയ്ക്ക് പുറത്തു പോകേണ്ടി വന്നത്. വിക്രമസിംഗെ താമസിയാതെ വീണ്ടും പ്രധാനമന്ത്രിയായി തിരിച്ചെത്തും. ഞായറാഴ്ച സത്യപ്രതിജ്ഞ ഉണ്ടാകുമെന്ന് അറിയുന്നു. പ്രധാനമന്ത്രിയായി തുടരാനുള്ള രജപക്ഷയുടെ ശ്രമങ്ങള്‍ക്ക് സുപ്രീം കോടതിയുടെ രണ്ടു ഉത്തരവുകളാണ് വിലങ്ങായത്. തന്റെ പാര്‍ട്ടിയായ യുനൈറ്റ്ഡ പീപ്പ്ള്‍സ് ഫ്രീഡം അലയന്‍സ് അംഗങ്ങളോട് താന്‍ രാജിവച്ച കാര്യം രജപക്ഷ വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്ന എം.പിയായ ഷെഹാന്‍ സെമസിംഗെ പറഞ്ഞു.

ഒക്ടോബര്‍ 26നാണ് രജപക്ഷ പ്രധാനമന്ത്രിയായി ചുമതലയേറ്റത്. വിക്രമസിംഗെയെ പ്രസിഡന്റ് പുറത്താക്കിയതിനു തൊട്ടുപിന്നാലെയായിരുന്നു ഇത്. പിന്നീട് പാര്‍ലമെന്റ് കൂടി പിരിച്ചു വിട്ടതോടെ ശ്രീലങ്ക ഭരണഘടനാ പ്രതിസന്ധിയിലായി. പ്രസിഡന്റിന്റെ നടപടി നിയമവിരുദ്ധമാണെന്ന് വ്യാഴാഴ്ചയാണ് സുപ്രീം കോടതി ഉത്തരവിട്ടത്. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രിയായി വിക്രമസിംഗെയെ തിരിച്ചു കൊണ്ടു വരാന്‍ പ്രസിഡന്റ് സമ്മതിച്ചിട്ടുണ്ടെന്ന് വിക്രമസിംഗെയുടെ പാര്‍ട്ടിയായ യുനൈറ്റഡ് നാഷണല്‍ പാര്‍ട്ടി അറിയിച്ചു. ഇരു നേതാക്കളും ഫോണില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തതായും പാര്‍ട്ടി അറിയിച്ചു. നാളെ രാവിലെ വിക്രമസിംഗെ സത്യപ്രതിജ്ഞ ചെയ്യും. ഇതോടെ രാജ്യത്തെ ഭരണഘടനാ പ്രതിസന്ധിക്ക് അവസാനമാകും.

സുപ്രീം കോടതി വിധിക്കെതിരെ രജപക്ഷ സമര്‍പ്പിച്ച ഹര്‍ജി കോടതി ജനുവരിയില്‍ വീണ്ടും പരിഗണിക്കും. ഇതു തീര്‍പ്പാകുന്നതു വരെ പ്രധാനമന്ത്രിയായി തുടരാമായിരുന്നെങ്കിലും രാജ്യ താല്‍പര്യം മുന്‍ നിര്‍ത്തി രജപക്ഷ രാജിവെക്കുകയായിരുന്നെന്ന് അദ്ദേഹത്തിന്റെ അനുകൂലികകുന്ന എം.പി ലക്ഷ്മണ യപ അബെവര്‍ധന പറഞ്ഞു.
 

Latest News