Sorry, you need to enable JavaScript to visit this website.

സൗദിയിൽ വൈദ്യുതി ബില്ലുകളിലെ പരാതികളിൽ പത്തു ദിവസത്തിനകം തീർപ്പ്

റിയാദ് - വൈദ്യുതി ബില്ലുകളുമായി ബന്ധപ്പെട്ട ഉപയോക്താക്കളുടെ പരാതികളിൽ പത്തു പ്രവൃത്തി ദിവസത്തിനകം തീർപ്പ് കൽപ്പിക്കൽ നിർബന്ധമാക്കി. വൈദ്യുതി റെഗുലേറ്ററി അതോറിറ്റിയായ ഇലക്ട്രിസിറ്റി ആന്റ് കോ-ജനറേഷൻ റെഗുലേറ്ററി അതോറിറ്റി ഗവർണർ ഡോ. അബ്ദുല്ല അൽശഹ്‌രിയാണ് നിർദേശം സൗദി ഇലക്ട്രിസിറ്റി കമ്പനിക്ക് നൽകിയത്. പരാതികൾ നിശ്ചിതസമയത്തിനകം സൗദി ഇലക്ട്രിസിറ്റി കമ്പനി പഠിച്ച് ഇതിൽ സ്വീകരിച്ച നടപടികൾ ഉപയോക്താക്കളെ അറിയിച്ചിരിക്കണം. 
വൈദ്യുതി കണക്ഷൻ, വൈദ്യുതി വിതരണം മുടങ്ങൽ, സേവനത്തിന്റെ ഗുണമേന്മ, വൈദ്യുതി ലൈനുകൾ നീക്കം ചെയ്യൽ, കമ്പനി ജോലികൾ നിർവഹിക്കുന്ന ജീവനക്കാരുടെ സുരക്ഷ, കമ്പനി പദ്ധതികൾ നടപ്പാക്കുന്ന കരാറുകാരുടെ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട പരാതികളും വൈദ്യുതി സേവനവുമായി ബന്ധപ്പെട്ട മറ്റു പരാതികളും ഒരു പ്രവൃത്തി ദിവസം മുതൽ 30 പ്രവൃത്തി ദിവസത്തിനകം പരിഹരിച്ചിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. സൗദി ഇലക്ട്രിസിറ്റി കമ്പനി പരാതികളിൽ സ്വീകരിച്ച നടപടികളിൽ തൃപ്തരല്ലാത്തപക്ഷം അത്തരം പരാതികൾ അതോറിറ്റിയുടെ പരിഗണനക്ക് കൈമാറും. 
പരാതികൾ അതോറിറ്റി പരിഗണിക്കുന്ന കാലത്ത് ഉപയോക്താക്കൾക്ക് വിയോജിപ്പുള്ള ബിൽതുക കമ്പനി ഈടാക്കുകയോ ബിൽതുകയുടെ പേരിൽ കണക്ഷൻ വിച്ഛേദിക്കുകയോ ചെയ്യില്ല. ബില്ലുകളുമായി ബന്ധപ്പെട്ട് അതോറിറ്റിക്ക് കൈമാറുന്ന പരാതികളിൽ അഞ്ചു പ്രവൃത്തി ദിവസത്തിനകം മറുപടി നൽകുന്നതിന് സൗദി ഇലക്ട്രിസിറ്റി കമ്പനി ബാധ്യസ്ഥമാണ്. പൂർണ പേര്, സൗദി ഇലക്ട്രിസിറ്റി കമ്പനി അനുവദിച്ച അക്കൗണ്ട് നമ്പർ, തിരിച്ചറിയൽ കാർഡ് നമ്പർ, മൊബൈൽ ഫോൺ നമ്പർ, നഗരം, ഡിസ്ട്രിക്ട്, സ്ട്രീറ്റിന്റെ പേര്, കെട്ടിടത്തിന്റെ പേര്, പരാതിയുടെ വിശദീകരണം, ഇ-മെയിൽ എന്നിവ സഹിതമാണ് ഉപയോക്താക്കൾ സൗദി ഇലക്ട്രിസിറ്റി കമ്പനിക്ക് പരാതികൾ നൽകേണ്ടത്. വെബ്‌സൈറ്റും ഇ-മെയിലും ഫോൺ വഴിയും ഇലക്ട്രിസിറ്റി ആന്റ് കോ-ജനറേഷൻ റെഗുലേറ്ററി അതോറിറ്റി ഉപയോക്താക്കളിൽനിന്ന് പരാതികൾ സ്വീകരിക്കും.
 

Latest News