Sorry, you need to enable JavaScript to visit this website.

ശബരിമല വിഷയത്തിൽ കേന്ദ്രത്തിന്  ഇടപെടാനാവില്ലെന്ന് രാജ്‌നാഥ് സിംഗ് 

ന്യൂദൽഹി - സുപ്രീം കോടതി വിധി ആയതിനാൽ ശബരിമല വിഷയത്തിൽ കേന്ദ്ര സർക്കാരിന് ഇടപെടാനാകില്ലെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. അക്കാര്യങ്ങൾ ഒക്കെ സംസ്ഥാന സർക്കാരാണ് ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
ഇക്കണോമിക് ടൈംസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയത്തെക്കുറിച്ച് അഭിപ്രായം ആരാഞ്ഞപ്പോൾ സുപ്രീം കോടതി വിധിയായതിനാൽ നമുക്കെന്തു പറയാനാവും എന്നു പറഞ്ഞൊഴിയുകയായിരുന്നു രാജ്‌നാഥ് സിംഗ്. 
ഈ വിഷയത്തിൽ ചില ആളുകളുടെ വികാരം വ്രണപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം കേരള ഗവർണറുമായി സംസാരിച്ചിരുന്നു. സുപ്രീം കോടതി വിധിയായതിനാൽ നമുക്കെന്തു പറയാനാവും. ഈ വിഷയത്തിൽ എന്തൊക്കെ ചെയ്യാനാവുമോ അതൊക്കെ സംസ്ഥാന സർക്കാർ ചെയ്യണമെന്നും രാജ്‌നാഥ് വ്യക്തമാക്കി. 
അയോധ്യയിൽ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള സംഘർഷങ്ങളും ഉണ്ടാകാൻ ബി.ജെ.പി അനുവദിക്കില്ല. കൂടുതൽ ആളുകളും രാമക്ഷേത്ര നിർമാണം സമാധാനപരമായ അന്തരീക്ഷത്തിൽ നടക്കണം എന്നാഗ്രഹിക്കുന്നവരാണ്. ഇപ്പോൾ ഇക്കാര്യത്തിൽ കൂടുതലൊന്നും പറയാനാകില്ല. അതു സംബന്ധിച്ചുള്ള തീരുമാനങ്ങൾക്കായി യോഗമൊന്നും ചേർന്നിട്ടില്ല. പ്രധാനമന്ത്രിയുമായും മുതിർന്ന കേന്ദ്ര മന്ത്രിമാരുമായും കൂടിയാലോചിക്കാതെ തനിക്കു മാത്രമായി ഇക്കാര്യത്തിൽ ഒന്നും പറയാനാകില്ലെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. 
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ഒരു തരത്തിലും വെല്ലുവിളി ഉയർത്താൻ കഴിയാത്ത വിധത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി വളരെ ഉയരത്തിലെത്തിയിരിക്കുന്നു. കഴിഞ്ഞ അഞ്ചു വർഷത്തിനിടയ്ക്ക് സർക്കാർ തുടങ്ങിവെച്ച പല പദ്ധതികളും പൂർത്തിയാക്കാനുണ്ട്. മാറ്റം എന്തെന്നു രാജ്യത്തിന് കാണിച്ചു കൊടുത്ത മോഡി പ്രധാനമന്ത്രി പദത്തിൽ തുടരേണ്ടതുണ്ടെന്നും രാജ്‌നാഥ് പറഞ്ഞു.
 

Latest News