റിയാദ് - സർക്കാർ സർവീസിൽ വിദേശികളെ ഘട്ടം ഘട്ടമായി ഒഴിവാക്കാൻ പദ്ധതി. 2020 ഓടെ ഈ മേഖലയിൽ സൗദിവൽക്കരണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. സർക്കാർ സർവീസിൽ 70,025 വിദേശികൾ ജോലി ചെയ്യുന്നതായാണ് കണക്ക്. ഇവരിൽ 3352 പേർ വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലും 48,973 പേർ ആരോഗ്യ മേഖലയിലുമാണ് ജോലി ചെയ്യുന്നത്. 15,844 പേർ യൂനിവേഴ്‌സിറ്റി അധ്യാപകരും 881 പേർ സാങ്കേതിക, തൊഴിൽ പരിശീലന കോർപറേഷനു കീഴിലെ സ്ഥാപനങ്ങളിലെ അധ്യാപകരുമാണ്. അവശേഷിക്കുന്നവർ മറ്റു വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നു. പൊതുമേഖലയിൽ വിദേശികൾ ജോലി ചെയ്യുന്ന തൊഴിലുകൾ 2020 ഓടെ സൗദിവൽക്കരിക്കാൻ സിവിൽ സർവീസ് മന്ത്രാലയമാണ് പദ്ധതി തയാറാക്കിയത്. പദ്ധതിയെ കുറിച്ച് അറിയിക്കുന്നതിന് സിവിൽ സർവീസ് മന്ത്രാലയം ഇന്നലെ ശിൽപശാല സംഘടിപ്പിച്ചു. ഡെപ്യൂട്ടി സിവിൽ സർവീസ് മന്ത്രി അബ്ദുല്ല അലി അൽമുലഫി ഉദ്ഘാടനം ചെയ്തു. സിവിൽ സർവീസ് മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും സൗദി യൂനിവേഴ്‌സിറ്റികളിലെയും സർക്കാർ വകുപ്പുകളിലെയും മാനവ ശേഷി ആസൂത്രണ വിദഗ്ധരും ചർച്ചകളിൽ പങ്കെടുത്തു.






