Sorry, you need to enable JavaScript to visit this website.

ബാങ്ക് വെട്ടിപ്പുകാരുടെ വിവരം നല്‍കുന്നില്ല; റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് വിവാരവകാശ കമ്മീഷന്റെ നോട്ടീസ്


ന്യുദല്‍ഹി- ബാങ്കുകളില്‍ നിന്ന് വന്‍തുക വായ്‌പ്പെടുത്തി മനപ്പൂര്‍വ്വം തിരിച്ചടവ് മുടക്കി വെട്ടിപ്പു നടത്തിയവരുടെ പേരുവിലങ്ങള്‍ വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്താന്‍ വിസമ്മതിച്ച റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസയച്ചു. ഈ വിവരങ്ങളടങ്ങിയ മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്റെ കത്ത് പുറത്തുവിടണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിനോടും ധനമന്ത്രാലയത്തോടും റിസര്‍വ് ബാങ്കിനോടും കമ്മീഷന്‍ ആവശ്യപ്പെടുകയും ചെയ്തു. 

സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും 50 കോടി രൂപയോ അതിലധികമോ തുക വായ്പ എടുത്ത് മനപ്പൂര്‍വ്വം തിരിച്ചടവ് മുടക്കിയവരുടെ വിവരം വെളിപ്പെടുത്താന്‍ റിസര്‍വ് ബാങ്ക് വിസമ്മതിച്ചതില്‍ കമ്മീഷന്‍ കടുത്ത അതൃപ്തി വ്യക്തമാക്കി. ഈ വിവരം വെളിപ്പെടുത്താനുള്ള വിവരാവകാശ കമ്മീഷണര്‍ ശൈലേഷ് ഗാന്ധിയുടെ തീരുമാനം ശരിവച്ച പരമോന്നത കോടതിയുടെ ഉത്തരവ് മാനിക്കാന്‍ എന്തുകൊണ്ട് തയാറായില്ലെന്ന് വ്യക്തമാക്കണമെന്നും ഇല്ലെങ്കില്‍ പരമാവധി പിഴ വിധിക്കുമെന്നും കമ്മീഷന്‍ നോട്ടീസ് മുന്നറിയിപ്പ് നല്‍കി. നവംബര്‍ 16നകം മറുപടി നല്‍കണമെന്നാണ് കമ്മീഷന്‍ ഉത്തരവ്

വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ വെളിപ്പെടുത്തന്നതു സംബന്ധിച്ച് റിസര്‍വ് ബാങ്ക് വെബ്‌സൈറ്റില്‍ പറയുന്ന നയവും ഗവര്‍ണറും ഡെപ്യുട്ടി ഗവര്‍ണറും പറയുന്നതും തമ്മില്‍ യോജിക്കുന്നില്ലെന്നും സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും വിജിലന്‍സ് റിപോര്‍ട്ടുകളും പരിശോധനാ റിപോര്‍ട്ടുകളും രഹസ്യമാക്കി വച്ചിരിക്കുകയാണെന്നും കമ്മീഷന്‍ പറഞ്ഞു. ഈ വീഴ്ചയ്ക്ക് ചീഫ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറെ ശിക്ഷിച്ചിട്ടു കാര്യമില്ലെന്നും അദ്ദേഹം ഉന്നത അധികാരികളുടെ നിര്‍ദേശങ്ങള്‍ക്കനുസിരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. വിവരങ്ങള്‍ വെളിപ്പെടുത്താത്തിനും സുപ്രീം കോടതി ഉത്തരവ് മാനിക്കാത്തതിനും ഉത്തരവാദി ഗവര്‍ണാറെന്നാണ് കമ്മീഷന്റെ നിലപാടെന്നും കമ്മീഷണര്‍ ശ്രീധര്‍ ആചാര്യലു പറഞ്ഞു. 
 

Latest News