Sorry, you need to enable JavaScript to visit this website.

മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ 'അളിയന്‍' ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍

ഭോപാല്‍- മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ശിവരാജ് സിങ് ചൗഹാന്റെ ഭാര്യാ സഹോദരന്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത് ബി.ജെ.പിക്ക് വലിയ തിരിച്ചടിയായി. ചൗഹാന്റെ ഭാര്യ സാധനയുടെ സഹോദരന്‍ സഞ്ജയ് സിങ് മസാനി സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍ നാഥ്, തെരഞ്ഞെടുപ്പു പ്രചാരണ സമിതി അധ്യക്ഷന്‍ ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുടെ സാന്നിധ്യത്തില്‍ ഔദ്യോഗികമായി കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 'അളിയന്‍' ചൗഹാന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച മസാനി കോണ്‍ഗ്രസിനെ അധികാരത്തിലേറ്റേണ്ട സമയാമായെന്നും പറഞ്ഞു.

തൊഴിലില്ലായ്മ വര്‍ധിച്ചു വരുന്നതും വ്യവസായങ്ങളും കുറവുമാണ് സംസ്ഥാനത്ത് ഏറ്റവും വലിയ പ്രശ്‌നങ്ങളെന്നും ഇവ പരിഹരിക്കാന്‍ വര്‍ഷങ്ങളായി ബിജെപി ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ബി.ജെ.പിയില്‍ ഇപ്പോള്‍ കുടുംബാധിപത്യവും സ്വജനപക്ഷപാതവുമാണ് കൊടിക്കുത്തി വാഴുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ ഭൂരിപക്ഷവും പാര്‍ട്ടി എം.എല്‍.എമാരുടേയും എം.പിമാരുടേയും മക്കളാണ്. പാര്‍ട്ടിക്കു വേണ്ടി പണിയെടുക്കുന്ന പ്രവര്‍ത്തകരെ തഴഞ്ഞ് കുടുംബാധിപത്യ രാഷ്ട്രീയത്തിന് പിന്തുണ നല്‍കുകയാണ്. തന്നെ ചൗഹാന്റെ കുടുംബാംഗം എന്നു വിളിക്കരുതെന്നും ബന്ധു എന്നു വിശേഷിപ്പിച്ചാല്‍ മതിയെന്നും മസാനി പറഞ്ഞു. 

ചൗഹാന്റെ ദുര്‍ഭരണത്തില്‍ എല്ലാ വിഭാഗം ജനങ്ങളും പൊറുതിമുട്ടിയിരിക്കുകയാണെന്നും മസാനിയുടെ കോണ്‍ഗ്രസില്‍ ചേരാനുള്ള തീരുമാനം ജനങ്ങളുടെ ആഗ്രഹത്തെ പ്രതിഫലിപ്പിക്കുന്നതാണെന്നും കമല്‍ നാഥ് പറഞ്ഞു. 

അതേസമയം ടിക്കറ്റ് നിഷേധിച്ചതാണ് മസാനി ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേക്കേറാന്‍ കാരണമെന്നും പറയപ്പെടുന്നു. ബലാഗഡ് ജില്ലയിലെ വരസെയോനിയില്‍ നിന്ന് മത്സരിക്കാന്‍ മസാനി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇവിടെ സിറ്റിങ് എം.എല്‍.എ യോഗേന്ദ്ര നിര്‍മലിനെയാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയാക്കിയത്.  2015ല്‍ ഒരു ബലാല്‍സംഗ കേസ് പ്രതിയെ സഹായിച്ചെന്ന് കോണ്‍ഗ്രസ് മസാനിക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ബാലാഗഡില്‍ തുച്ഛ വിലയ്ക്ക് മസാനി ഭൂമി വാങ്ങിയത് കേസെടുത്ത് അന്വേഷിക്കമെന്നാവശ്യപ്പെട്ടും കോണ്‍ഗ്രസ് നേരത്തെ മസാനിക്കെതിരെ രംഗത്തു വന്നിട്ടുണ്ട്. 

Latest News