Sorry, you need to enable JavaScript to visit this website.

തീപ്പിടിത്ത സാധ്യത; BMW പത്തു ലക്ഷത്തിലേറെ കാറുകള്‍ കൂടി തിരിച്ചുവിളിക്കുന്നു

ബെര്‍ലിന്‍- എഞ്ചിനില്‍ തീപ്പിടിത്തത്തിന് കാരണമായേക്കാവുന്ന പിഴവ് കണ്ടെത്തിയതിനെ തുടര്‍ന്ന് ജര്‍മ്മന്‍ ആഢംബര കാര്‍ നിര്‍മ്മാതാക്കളായ BMW ലോകത്തുടനീളം പത്തു ലക്ഷത്തിലേറെ കാറുകള്‍ കൂടി തിരിച്ചുവളിക്കുന്നു. യുറോപ്പിലും ഏഷ്യയിലെ വിവിധ രാജ്യങ്ങളിലുമായി 4.8 ലക്ഷം കാറുകള്‍ തിരിച്ചുവിളിക്കുമെന്ന് ഓഗസ്റ്റില്‍ കമ്പനി അറിയിച്ചിരുന്നു. ഡീസല്‍ എഞ്ചിനിലെ എക്‌സോസ്റ്റ് സംവിധാനത്തിലാണ് തീപ്പിടിത്തത്തിന് കാരണമായേക്കാവുന്ന പിഴവ് കണ്ടെത്തിയിരിക്കുന്നത്. എക്‌സോസ്റ്റ് ഗ്യാസ് റീസര്‍ക്കുലേറ്റര്‍ കൂളര്‍ എന്ന എഞ്ചിന്‍ ഭാഗത്തിനാണ് അപകാതയുള്ളത്. ഇതുകാരണം ചില ഡീസല്‍ മോഡലുകളില്‍ ഈ ഭാഗത്തു നിന്നും ഗ്ലൈക്കോള്‍ കൂളിങ് ദ്രാവകം ചോരാന്‍ ഇടയുണ്ട്. ഇത് തീപ്പിടിത്ത ഭീഷണിയാണെന്നും കമ്പനി വ്യക്തമാക്കി. 

തങ്ങള്‍ കാര്‍ ഡീലര്‍മാരുമായി ബന്ധപ്പെട്ടു വരികയാണെന്നും അപകാതകളുള്ള മോഡലുകള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കളെ വൈകാതെ ബന്ധപ്പെട്ട് വിവരം അറിയിക്കുമെന്നും കമ്പനി അറിയിച്ചു. പതിനാറ് ലക്ഷത്തോളം കാറുകളുടെ എക്‌സോസ്റ്റ് ഗ്യാസ് റീസര്‍ക്കുലേറ്റര്‍ കൂളര്‍ പരിശോധിക്കാനാണ് തീരുമാനം.

ഈ പ്രശ്‌നം കാരണം ദക്ഷിണ കൊറിയയില്‍ മുപ്പതോളം BMW കാറുകള്‍ കത്തിനശിച്ചത് കമ്പനിക്ക് തിരിച്ചടിയായിരുന്നു. കമ്പനിക്കു മാപ്പപേക്ഷിക്കേണ്ടി വരികയും ചെയ്തു.
 

Latest News