തൃശൂർ - പത്മജ വേണുഗോപാലിനെ ബി.ജെ.പിയിലേക്ക് ആരും ക്ഷണിച്ചതല്ലെന്നും അവർ സ്വന്തം ഇഷ്ടപ്രകാരം വന്നതാണെന്നും തൃശൂരിലെ ബി.ജെ.പി സ്ഥാനാരർത്ഥിയും നടനുമായ സുരേഷ് ഗോപി. കല്യാണിക്കുട്ടി അമ്മയെ വരെ ചോദ്യം ചെയ്ത സാഹചര്യത്തിൽ കെ മുരളീധരനും പത്മജയും ആങ്ങളയും പെങ്ങളുമാണോയെന്ന് അവർ തീരുമാനിക്കട്ടെയെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
പത്മജയുടെ ബി.ജെ.പിയിലേക്കുള്ള ആഗ്രഹം കേന്ദ്ര നേതൃത്വം അംഗീകരിച്ചു. കേന്ദ്ര നേതാക്കൾ പറഞ്ഞാൽ അതെനിക്കും സ്വീകാര്യമാണെന്നും സുരേഷ് ഗോപി പറഞ്ഞു. ബി.ജെ.പി പ്രവേശത്തിന് മുമ്പേ തനിക്ക്, എൽ.ഡി.എഫ് ക്ഷണമുണ്ടായിരുന്നുവെന്ന് പത്മജ വേണുഗോപാൽ പ്രതികരിച്ചിരുന്നു. ഇടത് പ്രവേശത്തിന് പത്മജയ്ക്ക് ഇടനിലക്കാരനായത് താനാണെന്ന് ടി.ജി നന്ദകുമാറും അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പിയിലേക്ക് പത്മജയെ ആരും ക്ഷണിച്ചതല്ല, അവർ സ്വന്തം ഇഷ്ടപ്രകാരം വന്നതാണെന്ന് സുരേഷ് ഗോപി മാധ്യമങ്ങളുടെ ചോദ്യങ്ങളോടായി പ്രതികരിച്ചത്.
കേരള സർക്കാറിനെതിരെ ഭരണവിരുദ്ധ വികാരമുണ്ട്. അത് പ്രചാരണത്തിൽ ജനങ്ങളിൽ നിന്ന് കൂടുതലായി ബോധ്യപ്പെടുന്നുണ്ട്. മതപ്രീണനത്തിനില്ലെന്നും ബി.ജെ.പിയുടെ വോട്ട് ശതമാനം കൂടുമെന്നും പറഞ്ഞ സുരേഷ് ഗോപി, താൻ ജയിച്ചാൽ തൃശൂരിൽ എലിവേറ്റഡ് ഹൈവേ കൊണ്ടുവരുമെന്നും പ്രഖ്യാപിച്ചു. കേന്ദ്ര സർക്കാരിന്റെ ഭാരത് റൈസിന് ബദലായി പിണറായി സർക്കാർ ഇറക്കുന്ന ശബരി കെ റൈസിനെക്കുറിച്ച് ചോദിച്ചപ്പോൾ അങ്ങനെയെങ്കിലും ജനങ്ങൾക്ക് അരി ലഭിക്കട്ടെയെന്നായിരുന്നു പ്രതികരണം.