Sorry, you need to enable JavaScript to visit this website.

ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി 

തൃശൂർ -  അടാട്ട് അമ്പലംകാവ് മൂന്നംഗ കുടുംബത്തെ  വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി.അച്ഛനെയും അമ്മയെയും ഒമ്പതു വയസ്സുള്ള മകനെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.മകന് അസുഖമുള്ളതുകൊണ്ടാണ് ആത്മഹത്യ ചെയ്തതാകാമെന്ന് കരുതുന്നതായി ബന്ധുക്കൾ അറിയിച്ചു.

അടാട്ട് മാടശ്ശേരി വീട്ടിൽ ശിവശങ്കരൻ്റെ മകൻ സുമേഷ് (35), ഭാര്യ സംഗീത (33) മകൻ ഹരിൻ (9) എന്നിവരെയാണ്  മരിച്ച നിലയിൽ വ്യാഴാഴ്ച രാവിലെ 9 മണിയോടെ കണ്ടത്. കുട്ടിയെ വീടിനുള്ളിൽ തറയിൽ പായയിൽ മരിച്ച നിലയിലും രണ്ടു പേരെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

അബുദാബിയിൽ കൺസ്ട്രക്ഷൻ വിഭാഗത്തിൽ സൂപ്പർവൈസറാണ് സുമേഷ്. തറവാട്ടു വീട്ടിൽ നിന്ന് 200 മീറ്റർ അകലെ പുതിയ ഇരുനില വീട് പണിതിരുന്നു. ഈ വീടിൻ്റെ മുകളിലത്തെ നിലയിലാണ് മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്.വീടിനകത്തുനിന്ന് ആറു പേജുള്ള കുറിപ്പും കണ്ടെത്തിയതായി പോലീസ് പറഞ്ഞു. മകൻ്റെ അവസ്ഥയിൽ മനംനൊന്ത് കഴിയുകയായിരുന്നുവെന്ന് കുറിപ്പിലുണ്ട്.

മൂന്നു മാസം മുൻപാണ് പുതിയ ഇരുനില വീട് വെച്ചതും പുര പാർക്കൽ ചടങ്ങ് നടത്തിയതും .മകൻ തറവാട്ടിൽ സുമേഷിൻ്റെ അച്ഛനോടൊപ്പമാണ് കഴിഞ്ഞിരുന്നത്. രാത്രി തങ്ങളോടൊപ്പം കഴിയുന്നതിനായി മകനെ തറവാട്ടിൽ നിന്ന് രണ്ടു പേരും ചേർന്ന് കൊണ്ടുവരികയായിരുന്നു. രാവിലെ കുട്ടിയെ കാണാനായി സുമേഷിൻ്റെ അച്ഛൻ ശിവശങ്കരൻ ഫോൺവിളിച്ച പ്പോൾ എടുക്കാതായപ്പോൾ വീട്ടിലേക്ക് വരികയായിരുന്നു. വീടിൻ്റെ ഗെയ്റ്റ് അകത്തുനിന്ന് പൂട്ടിയിരിക്കുന്നതു കണ്ടപ്പോൾ അയൽവാസികളെയും പോലീസിനെയും വിവരമറിയിച്ച് വീട് തുറക്കുകയായിരുന്നു. പേരാമംഗലം പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.വെള്ളിയാഴ്ച പോസ്റ്റ്മോർട്ടം നടത്തും.

Latest News