പനമരം-നടവയൽ നെയ്ക്കുപ്പ ചെക്‌പോസ്റ്റിന് സമീപം കടുവ ആക്രമണത്തിൽ പോത്ത് ചത്തു. പറപ്പിള്ളിൽ ഷാജിയുടെ മൂന്നര വയസുള്ള പോത്തിനെയാണ് കടുവ പിടിച്ചത്. ഞായറാഴ്ച വൈകുന്നേരം നാലോടെയാണ് സംഭവം. വനത്തോടു ചേർന്നു കൃഷിയിടത്തിൽ മേയ്ക്കുകയായിരുന്ന മൂന്ന് പോത്തുകളിൽ ഒന്നിനെയാണ് കടുവ ആക്രമിച്ചത്. വനത്തിൽനിന്നു പാഞ്ഞടുത്ത കടുവ ഷാജിയുടെ നേർക്കാണ് തിരിഞ്ഞത്. ഇതിനിടെ ഓടിയ പോത്തുകളിൽ ഒന്നിലേക്ക് കടുവയുടെ ശ്രദ്ധ തിരിഞ്ഞു. ഇത് ഷാജിക്ക് രക്ഷയായി. പ്രദേശവാസികൾ ഒച്ചയിട്ടപ്പോഴാണ് കടുവ വനത്തിലേക്ക് മടങ്ങിയത്. അപ്പോഴേക്കും പോത്തിന്റെ പ്രാണൻ പോയി. പ്രദേശവാസികൾ നെയ്ക്കുപ്പ ഫോറസ്റ്റ് ഓഫീസിലെത്തി പ്രതിഷേധം അറിയിച്ചു. കടുവ ശല്യത്തിന് പരിഹാരം കാണണമെന്നും പോത്തിന്റെ ഉടമയ്ക്ക് നഷ്ടപരിഹാരം നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. കടുവ പോത്തിനെ ആക്രമിച്ച സ്ഥലത്ത് നിരീക്ഷണത്തിന് വനം ഉദ്യോഗസ്ഥർ ക്യാമറ സ്ഥാപിച്ചു.