തൊടുപുഴ നഗരമധ്യത്തില്‍ ഗുണ്ടാ വിളയാട്ടം; വിദ്യാര്‍ഥിനിയെ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

തൊടുപുഴ- പട്ടാപ്പകല്‍ നഗരമധ്യത്തിലെ റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയ കോളജ് വിദ്യാര്‍ഥിനിയെ തടഞ്ഞുവച്ച് അപമാനിച്ച ശേഷം മര്‍ദിച്ചു. കൂടെയെത്തിയ സഹപാഠികള്‍ക്കും മര്‍ദനമേറ്റു. അക്രമികള്‍ നടത്തിയ കത്തി വീശലില്‍ വിദ്യാര്‍ഥികളില്‍ ഒരാള്‍ക്ക് മുറിവേറ്റു. സംഭവത്തില്‍ നാല് പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. 

മൂവാറ്റുപുഴ നിര്‍മല കോളജില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ തൊടുപുഴ ന്യൂമാന്‍ കോളജില്‍ നടക്കുന്ന വടംവലിയില്‍ പങ്കെടുത്തിരുന്നു. ഇതില്‍ ഒരു വിദ്യാര്‍ഥിനിയും മൂന്ന് സഹപാഠികളും ചേര്‍ന്ന് മങ്ങാട്ട് കവലയിലുള്ള കെയ്ഫാന്‍ റസ്റ്റോറന്റിന്‍ ഭക്ഷണം കഴിക്കാനെത്തി. ഭക്ഷണം കഴിക്കവെ അടുത്ത മേശയ്ക്ക് ചുറ്റും ഇരുന്നിരുന്ന നാല് യുവാക്കളില്‍ ഒരാള്‍ പെണ്‍കുട്ടിയുടെ ദേഹത്ത് മന:പൂര്‍വ്വം ചാരിയതിനെച്ചൊല്ലി തര്‍ക്കമുണ്ടായി. ദേഹത്ത് തട്ടിയ യുവാവിനെ പെണ്‍കുട്ടി രൂക്ഷമായി നോക്കിയപ്പോള്‍ യുവാക്കള്‍ പരസ്യമായി അശ്ലീല പദപ്രയോഗം നടത്തി. ഇതോടെ വീണ്ടും തര്‍ക്കം മൂര്‍ച്ഛിക്കുകയും തുടര്‍ന്ന് മര്‍ദിക്കുകയും ചെയ്‌തെന്ന് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു.

ഇതോടെ ഭയന്ന് പുറത്തിറങ്ങിയ വിദ്യാര്‍ഥികളെ നാല് പേരും കൂടി തടഞ്ഞുവച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. അക്രമത്തിന് ശേഷം രക്ഷപ്പെട്ട പ്രതികളില്‍ ഒരാളുടെ ബൈക്ക് നാട്ടുകാര്‍ പോലീസിനെ ഏല്‍പ്പിച്ചു. സംഭവത്തില്‍ വിദ്യാര്‍ഥിനിയുടെ മൊഴിയെടുത്ത തൊടുപുഴ പോലീസ് പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും ഉടന്‍ പിടിയിലാകുമെന്നും പറഞ്ഞു. അക്രമികളില്‍ ഒരാള്‍ നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള കുപ്രസിദ്ധ ഗുണ്ടയും കാപ്പാ നിയമപ്രകാരം ജയിലിലടയ്ക്കുകയും ചെയ്തയാളാണെന്നും പോലീസ് സൂചിപ്പിച്ചു.

Latest News