ജിദ്ദ- മൂന്നര മാസത്തെ അവധിക്ക് ശേഷം സ്‌കൂൾ തുറന്ന ഞായറാഴ്ച സൗദി അറേബ്യയുടെ ചരിത്രത്തിൽ മറ്റൊരു പൊൻതൂവൽ കൂടി ചേർത്തു. സൗദി നിരത്തുകളിലൂടെ നിരവധി വനിതകളാണ് തങ്ങളുടെ കുട്ടികളെയും കൊണ്ട് സ്‌കൂളുകളിലേക്ക് വാഹനമോടിച്ചത്. പുതിയ അധ്യയന വർഷം ആരംഭിച്ച ആദ്യദിനം തന്നെ മകൾ റഗദിനെ സ്‌കൂളിൽ എത്തിച്ച മുനാൽ ഐദറൂസിന് സന്തോഷം അടക്കാനാവുന്നില്ല. സൗദിയിൽ വനിതകൾക്ക് വാഹനമോടിക്കാൻ അനുവാദം നൽകിയത് എത്രയോ അനുഗ്രഹമായി എന്ന പക്ഷക്കാരാണ് തഹാനിയും അഫ്‌റാഹും. ഡ്രൈവിംഗ് അഭ്യസിച്ചിട്ട് എത്രയോ നാളായെങ്കിലും ഇതുപോലൊരു ദിവസത്തിനായി അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു താനെന്ന് തഹാനി പറയുന്നു. കൂട്ടുകാരികളോടൊപ്പം വാഹനമോടിക്കുന്നതിലാണ് താൻ ഏറ്റവും ആഹ്ലാദിക്കുന്നതെന്നും ഇവർ പറയുന്നു.
കോളേജിലേക്ക് സ്വയം കാറോടിച്ച് പോകുന്നതിന്റെ ഹരവും ഡ്രൈവർക്ക് നൽകേണ്ട ശമ്പളം കുറഞ്ഞല്ലോ എന്ന ആശ്വാസത്തിലുമാണ് അഫ്‌റാഹ്. വാഹനമോടിക്കാൻ തുടങ്ങിയത് തന്റെ വ്യക്തിത്വത്തിൽ തന്നെ പ്രകടമായ വ്യത്യാസം വരുത്തി. ആത്മവിശ്വാസവും ധൈര്യവും സ്ഥൈര്യവും വർധിച്ചു. ഭയാശങ്കകളില്ലാതെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിനുള്ള തന്റേടം വർധിച്ചതും സ്വയം വാഹനമോടിക്കാൻ തുടങ്ങിയതിന് ശേഷമാണെന്ന് അഫ്‌റാഹ് കൂട്ടിച്ചേർത്തു.