തിരുവനന്തപുരം - കേരളത്തില്‍ മകര മാസം മുതല്‍ തുടങ്ങുന്ന ക്ഷേത്രങ്ങളിലും മുസ്‌ലിം കൃസ്തൃന്‍ പള്ളികളിലും നടക്കുന്ന ഉത്സവങ്ങള്‍ കുംഭ മാസം പിറന്നതോടെ ഉച്ചാവസ്ഥയിലായി. വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഉത്സവങ്ങളില്‍ ഉണ്ടാകുക.
പട്ടാമ്പി നേര്‍ച്ച, തൃശൂര്‍ പൂരം, നെന്മാറ വേല, ചെട്ടികളങ്ങര കെട്ടുത്സവം, ചങ്ങനാശ്ശേരി ചന്ദനക്കുടം, ആര്‍ത്തുങ്കല്‍ പള്ളി പെരുന്നാള്‍, മുല്ലയ്ക്കല്‍ ചിറപ്പ് ഇങ്ങനെ ചെറുതും വലുതമായി നുറുകണക്കിന് ഉത്സവ പരിപാടികളാണ് നടക്കുന്നത്.
പതിനായിരക്കണക്കിന് കലാകാരന്മാര്‍ക്ക് ഉപജീവനം നല്‍കുന്നവയാണ് ഉത്സവങ്ങള്‍.
കെട്ടുത്സവങ്ങള്‍ക്ക് ഏറെ പേരു കേട്ട പ്രദേശമാണ് ഓണാട്ടുകര. മധ്യതിരുവിതാംകൂറിലെ 45 പഞ്ചായത്തുകള്‍ ഉള്‍പെടുന്ന പ്രദേശമാണിത്. തേര് കുതിര കെട്ടു കാളകള്‍ എന്നിവയാണ് പ്രധാന കെട്ടുകാഴ്ചകള്‍.
മാസങ്ങള്‍ നീളുന്ന നിരവധി കലാകാരന്മാരുടെ അധ്വാനഫലമായാണ് കെട്ടുകാഴ്ച ഉണ്ടാകുന്നത്. വിദഗ്ധ കലാകാരന്മാര്‍ ഗ്രാമപ്രദേശങ്ങളില്‍ ഇതിനായി പ്രവര്‍ത്തിച്ചു വരുന്നു.
ബുദ്ധ, ജൈന പാരമ്പര്യങ്ങളോളം പഴക്കമുള്ളതാണ് കെട്ടുത്സവങ്ങളും ചെട്ടികുളങ്ങര കെട്ടുത്സവത്തിന് 1000 ത്തിലധികം വര്‍ഷത്തെ പഴക്കമുണ്ട്. യുനെസ്‌കോ പൈതൃക പട്ടികയില്‍ ഈ ഉത്സവം ഉള്‍പെട്ടിട്ടുണ്ട്.
കെട്ടുകാളകള്‍ നിര്‍മിക്കുന്ന വിദഗ്ധ തൊഴിലാളികളുടെ പൈതൃക ഗ്രാമമാണ് നൂറനാട്. ഈ ഗ്രാമത്തെ നന്ദികേശ പൈതൃക ഗ്രാമമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
പഴയ കാലത്ത് യുദ്ധം നടന്നിരുന്ന പട നിലങ്ങളോടനുബന്ധിച്ചാണ് വലിയ തോതില്‍ കെട്ടുകാളകളെ ഉണ്ടാക്കി എഴുന്നള്ളിക്കുന്നത്. ഓച്ചിറ പടനിലം ഇതില്‍ ഏറെ പ്രസിദ്ധമാണ്. ഒരു കെട്ടുകാളയെ ഉണ്ടാക്കാന്‍ ലക്ഷക്കണക്കിനു രൂപ ആവശ്യമാണ്. കാളത്തല ഏഴിലം പാലത്തടിയിലാണ് ഉണ്ടാക്കുക. വൈക്കോലും തുണിയും മറ്റും ഉപയോഗിച്ചാണ് അലങ്കാരം. മുമ്പ് തോളിലെടുത്താണ് കാളയെ എഴുന്നള്ളിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ കൂറ്റന്‍ നിര്‍മ്മിതികളാണ്. ക്രെയിന്‍ ഉപയോഗിച്ചും കാളയെ വലിക്കുന്നു. മഴക്കാലത്തോടെ ഉത്സവ സീസണ്‍ അവസാനിക്കും.