Sorry, you need to enable JavaScript to visit this website.

ആന ഭീതിക്കു പിന്നാലെ കടുവയും; വയനാട്ടിൽ പന്തം കൊളുത്തി ജനങ്ങൾ തെരുവിൽ

മാനന്തവാടി - ആന ഭീഷണിക്കു പിന്നാലെ കടുവയും ജനവാസ മേഖലയിൽ ഇറങ്ങിയതോടെ പന്തംകൊളുത്തി പ്രതിഷേധ പ്രകടനവുമായി നാട്ടുകാർ രംഗത്ത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വയനാട് മാനന്തവാടിക്കടുത്ത പടമലയിലെ ജനങ്ങളാണ് തെരുവിൽ ഇറങ്ങിയത്.
 ജനവാസമേഖലയിൽ ഇറങ്ങിയ ആനയെയും കടുവയെയും എത്രയും വേഗം പിടികൂടണമെന്നും സർക്കാർ കൂടുതൽ ഉണർന്നു പ്രവർത്തിക്കണമെന്നും ഇനിയൊരു ജീവനും നഷ്ടമാകരുതെന്നും ഇവർ ആവശ്യപ്പെട്ടു.
 പടമലപള്ളിയുടെ പരിസര പ്രദേശത്ത് ബുധനാഴ്ച കടുവയെ കണ്ടതായി പ്രദേശവാസികൾ പറഞ്ഞു. രാവിലെ പള്ളിയിൽ പോയവരാണ് കടുവയെ കണ്ടത്. കർഷകനായ അജീഷിനെ കർണാടകയിൽ നിന്നെത്തിയ മോഴയാന കൊലപ്പെടുത്തിയ സ്ഥലത്തിന് സമീപ പ്രദേശത്താണ് കടുവയെ കണ്ടത്. സജീഷിനെ കൊലപ്പെടുത്തിയ മോഴയാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യം തുടരുന്നതിനിടെ കടുവയെ കൂടി കണ്ടതോടെ ജനങ്ങൾ ആകെ ഭീതിയിലും ആശങ്കയിലുമാണ്.
  'കാട്ടിൽ മതി കാട്ടുനീതി. മനുഷ്യജീവന് പുല്ലുവില നൽകുന്ന കാട്ടുനീതിക്കെതിരേ കർഷകരുടെ പ്രതിഷേധം' എന്ന ബാനർ ഉയർത്തിയായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാർ ട്രാക്ടറിൽ വാഴ വച്ച് 'കേരള വനം വകുപ്പ്' എന്ന ബോർഡും തൂക്കിയാണ് പന്തം കൊളുത്തി പ്രതിഷേധം കത്തിച്ചുനിർത്തിയത്.

Latest News