Sorry, you need to enable JavaScript to visit this website.

അഹ്‌ലന്‍ മോഡിയില്‍ നാല് ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ സംസാരിച്ച് പ്രധാനമന്ത്രി

അബുദാബി- ശൈഖ് സായിദ് സ്‌റ്റേഡിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിയ പ്രസംഗത്തിനിടെ നാല് ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ സംസാരിച്ചു. യു.എ.ഇയിലെ ഇന്ത്യക്കാരില്‍ ഏറ്റവും കൂടുതലുള്ള കേരളം, തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ക്കാണ് പ്രാതിനിധ്യം ലഭിച്ചത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ മോഡി  'അഹ്‌ലന്‍ മോഡി' (ഹലോ, മോദി) പരിപാടിയില്‍ സംസാരിച്ചു.
യു.എ.ഇയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ആളുകള്‍ വേദിയില്‍ ഒത്തുകൂടിയിട്ടുണ്ടെന്നും എല്ലാവരുടെയും ഹൃദയങ്ങള്‍ ബന്ധപ്പെട്ടിരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
'ഇന്ന് അബുദാബിയില്‍ നിങ്ങള്‍ ഒരു പുതിയ ചരിത്രം സൃഷ്ടിച്ചു. യു.എ.ഇയുടെ എല്ലാ കോണുകളില്‍ നിന്നും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍നിന്നും നിങ്ങള്‍ ഇവിടെയെത്തി. എന്നാല്‍ എല്ലാവരുടെയും ഹൃദയം ബന്ധപ്പെട്ടിരിക്കുന്നു. ഈ ചരിത്ര സ്‌റ്റേഡിയത്തില്‍, ഓരോ ഹൃദയമിടിപ്പും, ഓരോ ശ്വാസവും, ഓരോ ശബ്ദവും പറയുന്നു  ഇന്ത്യ-യു.എ.ഇ സൗഹൃദം നീണാള്‍ വാഴട്ടെ,' തിങ്ങി നിറഞ്ഞ സായിദ് സ്‌പോര്‍ട്‌സ് സ്‌റ്റേഡിയത്തില്‍ പ്രധാനമന്ത്രി മോഡി പറഞ്ഞു.
'140 കോടി ഇന്ത്യക്കാരില്‍നിന്നുള്ള ഒരു സന്ദേശം ഞാന്‍ എന്നോടൊപ്പം കൊണ്ടുവരുന്നു, അത് ലളിതവും എന്നാല്‍ അഗാധവുമാണ്- ഭാരതം നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നു,' പ്രധാനമന്ത്രി മോഡി ഇന്ത്യന്‍ സമൂഹത്തോട് പറഞ്ഞു, 'നിങ്ങളുടെ ആവേശം 'ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്' എന്ന മനോഹരമായ ചിത്രം വരയ്ക്കുന്നു.
ഏകദേശം 3.5 ദശലക്ഷം വരുന്ന ഇന്ത്യന്‍ പ്രവാസി സമൂഹം യു.എ.ഇയിലെ ഏറ്റവും വലിയ പ്രവാസി സമൂഹമാണ്. ഇത് രാജ്യത്തെ ജനസംഖ്യയുടെ ഏകദേശം 35 ശതമാനമാണ്.

 

Latest News