കോഴിക്കോട് ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് കക്കയം അണക്കെട്ടും പരിസരവും. കക്കയം ഇക്കോ ടൂറിസം കേന്ദ്രം ഒരാഴ്ചക്കുള്ളിൽ തുറക്കും. വിനോദ സഞ്ചാരികളെ കാട്ടുപോത്ത് ആക്രമിച്ചതിനെ തുടർന്ന് കഴിഞ്ഞ മാസം 21 മുതലാണ് കക്കയം ഇക്കോ ടൂറിസം കേന്ദ്രം അടച്ചിട്ടത്. ഡാം സൈറ്റിലെത്തിയ വിനോദസഞ്ചാരികളായ യുവതിയെയും മകളെയുമാണ് കാട്ടുപോത്ത് ആക്രമിച്ചത്.
ഡാം സൈറ്റ് റോഡിനു താഴെയായി താമസിക്കുന്നവർ അധികവും വന്യമൃഗശല്യത്താൽ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നവരാണ്.
കൂടാതെ വനംവകുപ്പ് നിർദേശങ്ങൾ പാലിക്കാതെ സഞ്ചാരികൾ മൃഗങ്ങൾക്ക് ഭക്ഷണം കൊടുക്കുന്നതും ഭക്ഷണാവശിഷ്ടങ്ങൾ വനത്തിൽ വലിച്ചെറിയുന്നതും മൃഗങ്ങളെ ടൂറിസം പരിസര പ്രദേശത്തേക്ക് ആകർഷിക്കാനിടയാക്കുന്നതായാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. സമീപത്ത് മൃഗങ്ങളുടെ സാന്നിധ്യം കണ്ടെത്താൻ കൂടുതൽ വാച്ചർമാരെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്.