Sorry, you need to enable JavaScript to visit this website.

കാട്ടാനയുടെ ആക്രമണം : അടിയന്തര പ്രമേയത്തിന് അനുമതിയില്ല, പ്രതിപക്ഷം സഭ വിട്ടിറങ്ങി

തിരുവനന്തപുരം - വയനാട്ടില്‍ വീട്ടുമുറ്റത്ത് കാട്ടാനയുടെ ആക്രമണത്തില്‍ ഒരു ജീവന്‍ പൊലിഞ്ഞ സാഹചര്യത്തില്‍ ജനങ്ങളുടെ ആശങ്ക സഭ നിര്‍ത്തിവച്ച്  ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാത്തത്തില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം നിയമ സഭയില്‍ നിന്ന് ഇറങ്ങി പോയി..ഗൗരവമുള്ള വിഷയമെങ്കിലും ചര്‍ച്ച ചെയ്യുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.വനം വകുപ്പ് നിലവിലുള്ള നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മന്ത്രിയുടെ ഭരണഘടനാപരമായ ചുമതല വനം വന്യജീവി സംരക്ഷണം ആണ്. പക്ഷെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടത് സര്‍ക്കാരാണ്. ഇതിന് രണ്ടിനും ഇടയിലുള്ള അവസ്ഥ മനസിലാക്കണമെന്ന്  അദ്ദേഹം പറഞ്ഞു. കര്‍ണാടകയില്‍ നിന്നാണ് ആന വന്നത്. റേഡിയോ കോളര്‍ സിഗ്‌നല്‍ എടുക്കാനായില്ലെന്നത് തുടക്കത്തില്‍ പ്രശ്‌നം ആയിരുന്നു. മൂന്ന് മണിക്കൂര്‍ വൈകിയാണ് സിഗ്‌നല്‍ കിട്ടിയത്. ഒരു സംസ്ഥാനത്തെ ഈ ഘട്ടത്തില്‍ കുറ്റപ്പെടുത്തുന്നില്ല എങ്കിലും വൈകി. ഇത്തരം സംഭങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി എടുക്കുമെന്നും  മന്ത്രി പറഞ്ഞു. ആശയവിനിമയത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കും. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ  നേതൃത്വത്തില്‍ ഇന്റര്‍ സ്റ്റേറ്റ് കോര്‍ഡിനേഷന്‍ സമിതി രൂപീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സാധ്യമായ എല്ലാം നിയമപരിധിയില്‍ നിന്ന് ചെയ്യുന്നുണ്ട്. വനംവകുപ്പ് ജീവനക്കാരും മനുഷ്യരാണ്. വയനാട്ടിലെ പ്രതിഷേധം മറ്റൊരു തലത്തിലേക്ക് കൊണ്ട് പോകാന്‍ ശ്രമം നടക്കുന്നു. അത് വയനാടിനു ദോഷം ചെയ്യുമെന്നും മന്ത്രി വിശദീകരിച്ചു. വയനാട്ടിലെ ജനങ്ങളുടെ ആശങ്ക മാറ്റുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയെമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. ബോധമില്ലാത്ത ആനയല്ല, കഴിവ് കേട്ട സര്‍ക്കാര്‍ ആണ് അജീഷിന്റെ  മരണത്തില്‍ ഒന്നാം പ്രതിയെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.

 

Latest News