Sorry, you need to enable JavaScript to visit this website.

പി.എസ്.സി ആൾമാറാട്ടം: പ്രതിക്കായി തിരച്ചിൽ ഊർജിതം

തിരുവനന്തപുരം- പൂജപ്പുരയിൽ പി.എസ്.സി പരീക്ഷക്കിടെ ആൾമാറാട്ടം നടത്തിയ പ്രതിയെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി. പൂജപ്പുര എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ അന്വേഷിക്കാൻ തീരുമാനമായിട്ടുണ്ട്. ഇന്നലെയാണ് കേരള സർവകലാശാല ലാസ്റ്റ് ഗ്രേഡ് പരീക്ഷക്കിടെ ആൾമാറാട്ടം നടത്തിയയാൾ ഹാളിൽ നിന്ന് ഇറങ്ങി ഓടിയത്.

നേമം സ്വദേശിയായ അമൽജിത്തിനു വേണ്ടിയാണ് ആൾമാറാട്ടം നടത്തിയത്. ഗൗരവമായി കേസ് അന്വേഷിക്കാൻ അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ നിർദേശം നൽകിയിട്ടുണ്ട്. പ്രതിയെ ഉടൻ പിടികൂടാനും സമാന രീതിയിൽ മറ്റ് സംഭവങ്ങൾ ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കാനും നിർദേശമുണ്ട്. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.

പരീക്ഷക്ക് മുൻപ് നടത്തിയ ബയോമെട്രിക് പരിശോധനയാണ് നിർണായകമായത്. പി.എസ്.സി അധികൃതർ വിരലടയാള പരിശോധന നടത്തുന്നതിനിടെയാണ് പിടിക്കപെടുമെന്ന് മനസിലായ പ്രതി പരീക്ഷ ഹാളിൽ നിന്നും ഇറങ്ങിയോടിയത്.

പരീക്ഷ കേന്ദ്രമായ പൂജപ്പുര ചിന്നമ്മ മെമ്മോറിയൽ സ്‌കൂളിൽ ഉദ്യോഗാർത്ഥികൾ ഹാളിൽ കയറിയ ശേഷം ഗേറ്റടച്ചു. പരീക്ഷ ആരംഭിക്കുന്നതിന് മുമ്പ് പി.എസ്.സി വിജിലൻസ് വിഭാഗം ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് വിരലടയാള പരിശോധന തുടങ്ങി. ആൾമാറാട്ടം തടായാനായിരുന്നു പരിശോധന. ഈ സമയം നേമം സ്വദേശി അമൽജിത്തിന്റെ പേരിൽ പരീക്ഷയെഴുതാനെത്തിയാൾ ഇറങ്ങിയോടുകയായിരുന്നു. പുറത്തേക്കോടിയ പ്രതിയെ ബൈക്കിലെത്തിയ ഒരാൾ കൊണ്ടുപോയെന്നാണ് പൊലിസിന് ലഭിച്ചിരിക്കുന്ന വിവരം.
 

Latest News