കോഴിക്കോട് - ബി.ജെ.പി പ്രവർത്തകനായ രൺജിത്ത് ശ്രീനിവാസൻ വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിക്കെതിരെ വധഭീഷണി മുഴക്കിയ യുവാവ് പിടിയിൽ. കോഴിക്കോട് ജില്ലയിലെ പന്തിരിക്കര ചങ്ങരോത്ത് സ്വദേശിയായ മുഹമ്മദ് ഹാദി(26)യാണ് പിടിയിലായത്. പേരാമ്പ്രയിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.
രൺജിത്ത് ശ്രീനിവാസൻ വധക്കേസിലെ വിധി പുറപ്പെടുവിച്ചതിന് പിന്നാലെ, ആലപ്പുഴ സെഷൻസ് ജഡ്ജ് വി.ജി ശ്രീദേവിയെ വധിക്കണമെന്നായിരുന്നു പ്രതിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പെരുവണ്ണാമുഴി പോലീസ് ഇൻസ്‌പെക്ടർ അരുൺ ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
ജഡ്ജിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപവും ഭീഷണിയും മുഴക്കിയ മൂന്നുപേർ നേരത്തെ അറസ്റ്റിലായിരുന്നു. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളായ നസീർ മോൻ, നവാസ് നൈന, തിരുവനന്തപുരം പോത്തൻകോട് സ്വദേശി റാഫി എന്നിവരെയാണ് ആലപ്പുഴ സൗത്ത് പോലീസ് പിടികൂടിയത്. സംഭവത്തിൽ ആറുപേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. രൺജിത് വധക്കേസിൽ എസ്.ഡി.പി.ഐ, പി.എഫ്.ഐ പ്രവർത്തകരായ 15 പ്രതികൾക്കും ജഡ്ജി വധശിക്ഷ വിധിച്ചിരുന്നു. ജഡ്ജിയെ ഭീഷണിപ്പെടുത്തിയതിൽ ആറു പേർക്കെതിരെ കലാപാഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
ഇതു കൂടി വായിക്കൂ, മൽബു കഥ