കേരള ബമ്പര്‍ 20 കോടി ലോട്ടറിയടിച്ച ഭാഗ്യവാനെ കണ്ടെത്തി  

തിരുവനന്തപുരം- ക്രിസ്മസ് - ന്യൂ ഇയര്‍ ബമ്പര്‍ ലോട്ടറിയടിച്ച ഭാഗ്യവാനെ കണ്ടെത്തി. പോണ്ടിച്ചേരി സ്വദേശിയായ 33 വയസുള്ള ബിസിനസുകാരനാണ് ലോട്ടറിയടിച്ചത്. ശബരിമലയിലേക്ക് പോകവെ തിരുവനന്തപുരത്ത് നിന്നാണ് അദ്ദേഹം ടിക്കറ്റെടുത്തത്. ടിക്കറ്റുമായി ഭാഗ്യവാന്‍ ലോട്ടറി ഡയറക്ടറേറ്റിലെത്തി. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയിലുള്ള ലക്ഷ്മി സെന്റര്‍ എന്ന ലോട്ടറി കടയില്‍ നിന്ന് വില്‍പന നടത്തിയ ക്രിസ്മസ് ന്യൂ ഇയര്‍ ബമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഇരുപതു കോടി രൂപ ലഭിച്ചത്. എക്‌സ് സി 224091 ആണ് ടിക്കറ്റ് നമ്പര്‍. ലോട്ടറി വകുപ്പില്‍ നിന്ന് ഇതു വാങ്ങിയത് പാലക്കാട്ടെ വിന്‍സ്റ്റാര്‍ ലോട്ടറി ഏജന്‍സി ഉടമ പി ഷാജഹാനായിരുന്നു. അവിടെ നിന്നാണ് ലക്ഷ്മി സെന്റര്‍ ഉടമ ദൊരൈരാജ് വാങ്ങിയത്. പദ്മനാഭ സ്വാമി ക്ഷേത്രം സന്ദര്‍ശിക്കുന്ന മറ്റു സംസ്ഥാനക്കാര്‍ ഉള്‍പ്പെടെ ടിക്കറ്റ് വാങ്ങാറുള്ളതിനാല്‍ ഭാഗ്യശാലി ആരെന്ന് വ്യക്തമായിരുന്നില്ല. മറ്റു ജില്ലകളില്‍ നിന്നെത്തുന്ന മലയാളികളും തിരുവനന്തപുരത്തുള്ളവരും ബമ്പര്‍ ടിക്കറ്റുകള്‍ ഇവിടെ നിന്ന് വാങ്ങിയിരുന്നു. ആദ്യമായാണ് ഇത്രയും വലിയ സമ്മാനം താന്‍ വിറ്റ ടിക്കറ്റിന് ലഭിക്കുന്നതെന്ന് ദൊരൈരാജ് പറഞ്ഞു. പതിനഞ്ചു വര്‍ഷമായി പാലക്കാട്ട് പോയാണ് അദ്ദേഹം ടിക്കറ്റ് എടുക്കാറുള്ളത്. പത്തുശതമാനം ഏജന്‍സി കമ്മിഷന്‍ ദൊരൈരാജിന് ലഭിക്കും. ഇത് രണ്ടുകോടി രൂപ വരും.
പാലക്കാട് അയ്യപുരം ശാസ്താപുരി സ്വദേശി എം ഷാജഹാന്‍ 20 വര്‍ഷമായി ലോട്ടറി വില്പന നടത്തുകയാണ്. സ്റ്റേഡിയം സ്റ്റാന്‍ഡ്, ജി.ബി റോഡ്, ഒലവക്കോട് എന്നിവിടങ്ങളിലായി ആറ് കടകളുണ്ട്. 
 

Latest News