എടപ്പാള്‍- വിദേശ ജോലി ഉപേക്ഷിച്ച് നാട്ടില്‍ പശു ഫാമിലൂടെ മികച്ച വരുമാനം കണ്ടത്തുകയാണ് ചങ്ങരംകുളം സ്വദേശിയായ സുനില്‍ കുമാര്‍ പട്ടേരി.
കോവിഡ് കാലത്ത് തിരിച്ചെത്തി ദീര്‍ഘകാലം നാട്ടില്‍ നിന്നതോടെ തിരികെ പോകാന്‍ മടിയായതോടെയാണ് സുഹൃത്തിന്റെ നിര്‍ദ്ദേശപ്രകാരം നാല് വര്‍ഷം മുന്‍പ് പശു ഫാം നടത്തി നോക്കാന്‍ രംഗത്തിറങ്ങിയത്. നന്നായി ശ്രദ്ധ നല്‍കിയതോടെ ജീവിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണ് പശു വളര്‍ത്തല്‍ എന്ന് തിരിച്ചറിയുകയായിരുന്നു ഈ യുവാവ്. ഫാം ആരംഭിക്കുമ്പോള്‍ ആവശ്യമായ അടിസ്ഥാന ഒരുക്കങ്ങള്‍ നടത്തിയില്ലെങ്കില്‍ പരാജയം സംഭവിക്കുമെന്നും അദ്ദേഹം പറയുന്നു. ചാലിശ്ശേരിയിലാണ് സുനില്‍ ഫാം ആരംഭിച്ചത്. ഫാം തുടങ്ങുന്നതിന് മുമ്പ് തന്നെ തീറ്റപ്പുല്ലിന്റെ കൃഷിയും ആരംഭിച്ചിരുന്നു. ആദ്യവര്‍ഷം ഒരു പശുവില്‍ നിന്നു തുടങ്ങി പടിപടിയായി ഉയര്‍ത്തി സുനിലിന്റെ ഫാമില്‍ ഇന്ന് ഇരുപതോളം പശുക്കളുണ്ട്. പെരുമ്പടപ്പ് ബ്ലോക്കിന്റെ സഹകരണത്തോടെയാണ് പശു ഫാം നടത്തുന്നത്. പന്താവൂര്‍ സൊസൈറ്റിയിലാണ് പാല്‍ നല്‍കുന്നത്.പാലില്‍ നിന്നുള്ള വരുമാനത്തിന് പുറമേ ദിവസവുമുള്ള ചാണകവും ഉണക്കിപൊടിച്ച് വില്‍പ്പന നടത്തുന്നുണ്ട്. 140 ചാക്ക് ചാണകം മാസം വില്‍പ്പന നടത്തും.ഇതില്‍ നിന്നുള്ള വരുമാനം കൊണ്ടാണ് രണ്ട് പണിക്കാരുടെ കൂലിനല്‍കുന്നത്. മൃഗാശുപത്രി അധികൃതരില്‍ നിന്നും സര്‍ക്കാരില്‍ നിന്നും എല്ലാവിധ സഹകരണവും ലഭിക്കാറുണ്ടെന്നും സുനില്‍ പറയുന്നു.4 വര്‍ഷത്തെ അനുഭവത്തില്‍ നിന്നും ശ്രദ്ധിച്ചാല്‍ ജീവിക്കാന്‍ നല്ല ഒരു ഉപാധിയാണ് പശു വളര്‍ത്തല്‍ എന്നാണ് സുനില്‍ ഉറപ്പിച്ച് പറയുന്നത്.
ഓഫീസില്‍ ഉറക്കം തൂങ്ങുന്നു; ഉറങ്ങാൻ കിടക്കുംമുമ്പ് വീട്ടിലേക്ക് വിളിക്കരുതെന്ന് പ്രവാസിയോട് ഡോക്ടര്‍
സൗദിയില്‍ വ്യക്തികള്‍ക്കായി സേവിംഗ്‌സ് ബോണ്ട് ആരംഭിച്ചു, പ്രവാസികള്‍ക്കും വാങ്ങാം