Sorry, you need to enable JavaScript to visit this website.

ബത്ഹയിൽ വീണ്ടും പിടിച്ചുപറിക്കാർ വിലസുന്നു, ജാഗ്രത പാലിക്കണമെന്ന് സാമൂഹിക പ്രവർത്തകർ

റിയാദ്- ഒരിടവേളക്ക് ശേഷം റിയാദ് ബത്ഹയിൽ വീണ്ടും പിടിച്ചുപറി സംഘം സജീവമായി. ബൈക്കുകളിലെത്തി ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണുമടക്കമുള്ള വില പിടിച്ച സാധനങ്ങളും തട്ടിയെടുത്താണ് സംഘം വിലസുന്നത്. നിയമലംഘകർക്കായി ബത്ഹയിലെങ്ങും പോലീസ് വലവിരിച്ച സമയത്ത് പിൻവാങ്ങിയിരുന്ന സംഘം വീണ്ടും സജീവമായത് പൊതുജനങ്ങളിൽ കൂടുതൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സൗദി പോസ്റ്റ് ഓഫീസ് പരിസരത്ത് നിന്നാണ് റിയാദ് കെ.എം.സി.സി ആക്ടിംഗ് പ്രസിഡന്റായ സലാം തൃക്കരിപ്പൂരിനെ ബൈക്കിലെത്തിയ സംഘം തടഞ്ഞുവെച്ച് കത്തി കാണിച്ച് പേഴ്‌സും മൊബൈൽ ഫോണും തട്ടിപ്പറിച്ചത്. ഇഖാമയും എടിഎം കാർഡുകളും പണവും പേഴ്‌സിലുണ്ടായിരുന്നു. പേഴ്‌സും ഫോണും ലഭിച്ചതോടെ ദേഹോപദ്രവം ഏൽപ്പിക്കാതെ സംഘം രക്ഷപ്പെട്ടു. തുടർന്ന് കെ.എം.സി.സി സാമൂഹിക പ്രവർത്തകൻ തെന്നല മൊയ്തീൻ കുട്ടിയുടെ സഹായത്തോടെ ഇദ്ദേഹം പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി.
കഴിഞ്ഞ ദിവസങ്ങളിലായി നിരവധി സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പലരെയും ദേഹോപദ്രവം ഏൽപ്പിച്ചാണ് പേഴ്‌സും ഫോണും പിടിച്ചെടുക്കുന്നത്. ശേഷം പണമെടുത്ത് പേഴ്‌സ് എവിടെയെങ്കിലും വലിച്ചെറിയുന്നതാണ് സംഘത്തിന്റെ രീതി. ആളൊഴിഞ്ഞ നേരങ്ങളിൽ ബഖാലകളിലും മറ്റു കടകളിലും ഇവരുടെ വിളയാട്ടമുള്ളതായി പരാതിയുയർന്നിട്ടുണ്ട്. ഇവരുടെ ആക്രമണത്തിനിരയാവുന്നവർ ഉടൻ പോലീസിൽ പരാതി നൽകണമെന്നതാണ് സാമൂഹിക പ്രവർത്തകർ പറയുന്നത്. നേരത്തെ ഇത്തരം സന്ദർഭങ്ങളിൽ പോലീസിൽ നിരവധി പരാതികളെത്തിയതിനെ തുടർന്ന് അത്തരം കവർച്ചക്കാരെ പിടികൂടിയിരുന്നു.
 

Latest News