Sorry, you need to enable JavaScript to visit this website.

ആഗോള താപനം ശിശുക്കളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് പീഡിയാട്രിക് കോൺഫറൻസ്

കൊച്ചിയിൽ നടന്നുവന്ന ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സിന്റെ  61-ാമത് ദേശീയ സമ്മേളനമായ 'പെഡിക്കോൺ-2024' സമാപന സമ്മേളനത്തിൽ ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ഡോ. എസ്. സച്ചിദാനന്ദ കമ്മത്ത് അധ്യക്ഷ പ്രസംഗം നടത്തുന്നു. 

കൊച്ചി- കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിന് ആഗോളതാപനം നിയന്ത്രിക്കാനുള്ള മുൻകരുതൽ അനിവാര്യമാണെന്നും അനുയോജ്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഭാവിയിൽ നവജാത ശിശുക്കളുടെ അടക്കം  ആരോഗ്യത്തെ വലിയ തോതിൽ ബാധിക്കാൻ സാധ്യതയുണ്ടെന്നും കൊച്ചിയിൽ നാലു ദിവസമായി നടന്നുവന്ന ശിശുരോഗ വിദഗ്ധരുടെ സംഘടനയായ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐ.എ.പി) ന്റെ 61-ാമത് ദേശീയ സമ്മേളനം മുന്നറിയിപ്പു നൽകി. ആഗോള താപനവും അന്തരീക്ഷ മലിനീകരണവും മാനവരാശിയെയും ജീവജാലങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിൽ പ്രകൃതിയെ സംരക്ഷിക്കുന്നതിന് മുൻതൂക്കം കൊടുക്കണം. ജീവിത ശൈലി രോഗങ്ങളുടെ പ്രധാന കാരണം മനുഷ്യർ പ്രകൃതിയിൽനിന്നും അകലുന്നതാണ്. കുട്ടികൾ പോലും ജീവിത ശൈലീ രോഗങ്ങൾക്ക് അടിമപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഫാസ്റ്റ് ഫുഡ് സംസ്‌കാരം കുട്ടികളുടെ ആരോഗ്യത്തെ വലിയ രീതിയിൽ ബാധിക്കുന്നുണ്ട്. ഇക്കാര്യങ്ങളിൽ എല്ലാം ബോധവൽക്കരണം അനിവാര്യമാണെന്നും ശിശുരോഗ വിദഗ്ധർ ചൂണ്ടിക്കാട്ടി. അന്തരീക്ഷ മലിനീകരണം കുട്ടികളെ വലിയ തോതിൽ ബാധിക്കുന്നുണ്ട്. ഇന്നത്തെ കുട്ടികളാണ് നാളത്തെ തലമുറ. അതുകൊണ്ടുതന്നെ കുട്ടികളുടെ ആരോഗ്യ സംരക്ഷണം അതിപ്രധാനമാണ്. അതിന് നാം തയാറായില്ലെങ്കിൽ ഭാവിയിൽ വലിയ പ്രത്യാഘാതങ്ങളായിരിക്കും നേരിടേണ്ടി വരിക. പ്രകൃതിയെ സംരക്ഷിക്കുകയും ഒപ്പം കുട്ടികളെ പ്രകൃതിയുമായി ഇണങ്ങി ജീവിക്കാൻ പ്രാപ്തരാക്കുകയും ചെയ്യണമെന്നും സമ്മേളനം നിർദ്ദേശിച്ചു. കുട്ടികൾ പ്രായപൂർത്തിയാകുന്നതുവരെ മാതാപിതാക്കളുടെ തണലിൽ കഴിയുന്നവരാണ്. അതു കൊണ്ടുതന്നെ കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിൽ മാതാപിതാക്കൾക്ക് നിർണായക പങ്കാണുള്ളതെന്നും വീടുകളിൽനിന്നും ബോധവൽക്കരണം ആരംഭിക്കണമെന്നും സമ്മേളനം വിലയിരുത്തി. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ഏഴായിരത്തിലധികം ശിശുരോഗ വിദഗ്ധരാണ് സമ്മേളനത്തിൽ പങ്കെടുത്തത്. സമ്മേളനത്തിൽ കുട്ടികളുടെ ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട് 600 ലധികം പ്രബന്ധങ്ങൽ അവതരിപ്പിച്ചു. 12 വേദികളിലായി വിവിധ വിഷയങ്ങളിൽ നടന്ന സെമിനാറുകൾക്ക് ഇന്ത്യയിൽ നിന്നും അമേരിക്ക അടക്കമുള്ള വിദേശ രാജ്യങ്ങളിൽ നിന്നായി 1200 ലധികം വിദഗ്ധ ഡോക്ടർമാർ നേതൃത്വം നൽകി. സമാപന സമ്മേളനം ഐ.എ.പി ദേശീയ പ്രസിഡന്റ് ഡോ. ജി.വി. ബസവരാജ് ഉദ്ഘാടനം ചെയ്തു. ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ഡോ. സച്ചിദാനന്ദ കമ്മത്ത് അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ഇലക്ട് ഡോ. വസന്ത്. എം ഖലേത്കർ, ട്രഷറർ ഡോ. അതനു ബദ്ര, ഐ.എ.പി കേരള പ്രസിഡന്റ് ഡോ. ഷിമ്മി പൗലോസ്, കൊച്ചി ചാപ്റ്റർ പ്രസിഡന്റ് ഡോ. എം.എസ്. നൗഷാദ്, ഓർഗനൈസിംഗ് കമ്മിറ്റി സെക്രട്ടറി ഡോ. എം. നാരായണൻ, ട്രഷറർ ഡോ. എം.ഐ. ജുനൈദ് റഹ്മാൻ, ഡോ. എം. വേണുഗോപാൽ, ഡോ. അബ്രാഹം കെ. പോൾ, ഡോ. ആർ. രമേഷ് കുമാർ, ഡോ. സജിത് ജോൺ, ഡോ. ഡി. ബാലചന്ദ് തുടങ്ങിയവർ സംസാരിച്ചു.


പെഡിക്കോൺ-2024: സാമ്പത്തിക മേഖലയ്ക്ക് സമ്മാനിച്ചത് പുത്തനുണർവ്

കൊച്ചി- ശിശുരോഗ വിദഗ്ധരുടെ സംഘടനയായ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐ.എ.പി) ന്റെ ദേശീയ സമ്മേളനം 'പെഡിക്കോൺ-2024 'കേരളത്തിന്റെ ടൂറിസം അടക്കമുള്ള വിവിധ മേഖലകൾക്ക് സമ്മാനിച്ചത് വൻ സാമ്പത്തിക മുന്നേറ്റമെന്ന് വിലയിരുത്തൽ. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ഏഴായിരത്തിലധികം ഡോക്ടർമാരും അവരുടെ കുടുംബാംഗങ്ങളുമടക്കം 20,000 ലധികം പേരാണ് നാലു ദിവസമായി കൊച്ചിയിൽ നടന്ന സമ്മേളനത്തിൽ പങ്കെടുക്കാൻ ഒഴുകിയെത്തിത്. ഇത്് കൊച്ചിയുടെയും ആലപ്പുഴ, കുമരകം, മൂന്നാർ അടക്കമുളള വിനോദ സഞ്ചാരമേഖലകൾക്കും ഹോട്ടലുകൾ, മാളുകൾ അടക്കമുള്ള ഷോപ്പിംഗ് കേന്ദ്രങ്ങൾക്കും കൊച്ചി മെട്രോ, വാട്ടർമെട്രോ, ഓട്ടോ, ടാക്സി മേഖലകൾക്കും വലിയ തോതിൽ ഗുണകരമായെന്നാണ് വിലയിരുത്തപ്പെടുന്നത്. 
കൊച്ചിയുടെ ഗതാഗതത്തെ ബാധിക്കാതെ മറൈൻഡ്രൈവിൽ നിന്നും ബോൾഗാട്ടി വരെ വാട്ടർ മെട്രോയിലും അവിടെ നിന്നും ഇ-ഓട്ടോകളിലും ടാക്സികളിലുമാണ് പ്രതിനിധികളെ സമ്മേളനവേദിയായ ഗ്രാന്റ് ഹയാത്തിൽ എത്തിച്ചത്. രാവിലെ ഏഴര മുതൽ രാത്രി 11.30 വരെ 15 മിനിറ്റ് ഇടവിട്ട് വാട്ടർമെട്രോ സർവീസ് നടത്തി. പേപ്പർ രഹിതമായി ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ പിൻബലത്തിൽ സംഘടിപ്പിക്കപ്പെട്ട സമ്മേളനമെന്ന ബഹുമതിയും പെഡിക്കോൺ-2024 സ്വന്തമാക്കി. സമ്മേളന നടത്തിപ്പിനായി പ്രത്യേക ആപ്പ് രൂപ കൽപന ചെയ്തിരുന്നു. ഗതാഗതം, പാർക്കിംഗ്, സമ്മേളന വേദികൾ, വിഷയങ്ങൾ, ഫാക്കൽറ്റികൾ അടക്കം മുഴുവൻ വിവരങ്ങളും ഒറ്റക്ലിക്കിൽ പ്രതിനിധികൾക്ക് ലഭ്യമാകുന്ന വിധത്തിലാണ് ആപ്പ് രൂപ കൽപന ചെയ്തിരുന്നത.് യുവ എൻജിനീയർമാരായ പ്യാരേലാൽ, അനന്ദു എന്നിവരുടെ നേതൃത്വത്തിലുള്ള കൊക്കൊ എന്ന സാർട്ട് അപ്പ് കമ്പനിയാണ് ആപ്പ് നിർമിച്ചത്. 
രണ്ടു ലക്ഷം സ്‌ക്വയർ ഫീറ്റിലുള്ള ശീതീകരിച്ച പന്തലാണ് സമ്മേളനത്തിനായി ഹയാത്തിൽ ഒരുക്കിയിരുന്നത്. ആയിരത്തിലധികം തൊഴിലാളികൾ രണ്ടാഴ്ചയോളം സമയമെടുത്താണ് പന്തൽ നിർമിച്ചത്. സമ്മേളനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാർച്ച് മുതൽ മുന്നൊരുക്കങ്ങൾ ആരംഭിച്ചുവെന്ന് ഗ്രാന്റ് ഹയാത്ത് മാനേജർ നിബു മാത്യു പറഞ്ഞു. ഏറ്റവും മികച്ച രീതിയിൽ സമ്മേളനം നടത്തുകയെന്നതായിരുന്നു ലക്ഷ്യം. ഫുഡ് ആന്റ് ബിവറേജ് മേഖലയായിരുന്നു ഏറ്റവും പ്രധാനം. വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരുടെ ഭക്ഷണ രീതികളും വ്യത്യസ്തമായിരിക്കും. അവർക്ക് ഇഷ്ടപ്പെടുന്ന രീതിയിലുള്ള അവരുടേതായ വിഭവങ്ങൾ ഒരുക്കി നൽകുന്നതിനായി ഹയാത്തിന്റെ പ്രത്യേക ഷെഫുമാരുടെ സംഘത്തെയാണ് നിയോഗിച്ചത്. ഇന്ത്യയൊട്ടാകയുള്ള ഹയാത്തിന്റെ ഹോട്ടലുകളിൽ നിന്നായി എത്തിച്ച 300 ലധികം സ്പെഷ്യലിസ്റ്റുകളായ ഷെഫുമാർ ആണ് ഭക്ഷണം ഒരുക്കിയത്. ഇവരെ സഹായിക്കാൻ 300 പേരടങ്ങുന്ന മറ്റൊരു സംഘവും ഉണ്ടായിരുന്നു. ഒരോ ദിവസവും ഓരോ നേരവും വ്യത്യസ്തങ്ങളായ വിഭവങ്ങളാണ് സമ്മേളന പ്രതിനിധികൾക്കും ഗസ്റ്റുകൾക്കുമായി ഒരുക്കിയത്. ഒരോ വിഭവവും ലാബ് പരിശോധന നടത്തി ഉറപ്പു വരുത്തിയതിനു ശേഷമാണ് വിളമ്പിയിരുന്നത്.
ഹൗസ് കീപ്പിംഗ് മേഖലയിൽ ഹയാത്തിലെ ജീവനക്കാർ കൂടാതെ ക്ലിനിംഗ് അടക്കമുള്ളവയ്ക്കായി പുറത്തു നിന്നും നൂറിലധികം ആളുകളെയും നിയോഗിച്ചിരുന്നു. സമ്മേളന വേദിയിലടക്കം ലൈറ്റ് ആന്റ് സൗണ്ട് മേഖലയിലും ഏകദേശം 200 ഓളം പേർ ജോലിയെടുത്തു. ട്രാഫിക്ക് നിയന്ത്രണത്തിനായി 60 ഓളം പേരെയും പ്രത്യേകമായി നിയോഗിച്ചിരുന്നു. ഇത്തരത്തിൽ വിവിധ മേഖലകളിലായി ഏകദേശം ആയിരത്തോളം പേരുടെ പ്രയ്തനമായിരുന്നു സമ്മേളനത്തിന്റെ മൊത്തത്തിലുള്ള വിജയത്തിന്റെ പിന്നിലെന്നും നിബു മാത്യു പറഞ്ഞു. വലിയ തോതിൽ കൊച്ചിയിൽ ഒരു സമ്മേളനം സംഘടിപ്പിച്ചാൽ അത് കൊച്ചിക്കുൾക്കൊള്ളാൻ സാധിക്കുമോയന്ന ആശങ്ക തുടക്കത്തിൽ എല്ലാവർക്കും ഉണ്ടായിരിന്നുന്നുവെന്നും എന്നാൽ മികച്ച മുന്നൊരുക്കം ഉണ്ടായാൽ എത്രവലിയ സമ്മേളനം നടത്താനും കൊച്ചി പര്യാപ്തമാണെന്ന് പെഡിക്കോൺ-2024 തെളിയിച്ചുവെന്ന് ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ഡോ. സച്ചിദാനന്ദ കമ്മത്ത്, സെക്രട്ടറി ഡോ. എം. നാരായണൻ, ട്രഷറർ ഡോ. എം.ഐ. ജുനൈദ് റഹ്മാൻ എന്നിവർ പറഞ്ഞു.

Latest News