മലപ്പുറം- അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് കെ.ടി ജലീൽ എം.എൽ.എ നടത്തിയ പ്രസ്താവനകൾക്ക് എതിരെ ബി.ജെ.പി രംഗത്ത് വന്നു. ബി.ജെ.പി. മലപ്പുറം ജില്ലാ പ്രസിഡന്റ രവി തേലത്താണ് ജലീലിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്. ക്ഷേത്ര നിർമ്മാണ വിഷയത്തിൽ ഡോ: കെ.ടി.ജലീൽ എൽ.ഡി.എഫിലെ സിമി എം.എൽ.എ ആണെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണെന്ന് രവി തേലത്ത് കുറ്റപ്പെടുത്തി.. രാജ്യത്താകെയും കേരളത്തിലും ജാതി മതരാഷ്ട്രീയ ഭേദമന്യേ അയോധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങുകളെ രണ്ടുകയ്യും നീട്ടി സ്വീകരിക്കുകയും നേരത്തെ മറുവാദങ്ങളുയർത്തിയിരുന്നവർ പോലും വിവാദങ്ങളിൽ നിന്ന് വിട്ടു നിൽക്കുകയും ചെയ്തപ്പോൾ ജലീൽ മതവികാരമിളക്കിവിട്ട് അസ്വസ്ഥതകൾ സൃഷ്ടിക്കുന്ന പ്രസ്താവനയാണ് നടത്തിയത്. പരമോന്നത നീതിപീഠം അന്തിമമായി തീർപ്പാക്കിയ വിധിക്കെതിരാണ് നിയമസഭാ സാമാജികനായ അദ്ദേഹത്തിന്റെ പ്രസ്താവന. രാഷ്ട്രപതി പിന്നോക്കക്കാരിയായതുകൊണ്ടാണ് പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്ന് മാറ്റി നിർത്തിയതെന്ന അദ്ദേഹത്തിന്റെ നിലപാടും ഹിന്ദു സമൂഹത്തിൽ ജാതീയമായി ഭിന്നിപ്പുണ്ടാക്കാൻ ലക്ഷ്യം വെച്ചുള്ളതാണ്. ജലീൽ എസ്.ഡി.പി.ഐ.യ്ക്ക് എം.എൽ.എ.മാരില്ലാത്തതിന്റെ കുറവ് നികത്തുകയാണെന്നും ബി.ജെ.പി ആരോപിച്ചു.