- വീണാ വിജയനെതിരായ കേസിൽ സത്യസന്ധമായ അന്വേഷണം പൂർത്തിയാകുമോയെന്ന് സംശയമെന്ന് കെ.പി.സി.സി പ്രസിഡന്റ്
തിരുവനന്തപുരം - ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് സീറ്റുകളിൽ പരമാവധി സിറ്റിംഗ് എം.പിമാർ തന്നെ ജനവിധി തേടുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു. കണ്ണൂരിലും ആലപ്പുഴയിലും ആര് മത്സരിക്കണമെന്ന് പത്തുദിവസത്തിനകം തീരുമാനിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മുസ്‌ലിം ലീഗിന്റെ അധിക സീറ്റ് ആവശ്യത്തിൽ ചർച്ച നടന്നിട്ടില്ല. ഘടകകക്ഷികളുമായി നല്ല സൗഹൃദത്തിലാണ് കോൺഗ്രസ്. അവരുമായെല്ലാം സുതാര്യമായ ചർച്ച നടക്കും. സ്ഥാനാർത്ഥി നിർണയത്തിൽ പാർട്ടിക്ക് ആശങ്കയില്ല. താൻ മത്സരിക്കില്ലെന്ന തീരുമാനം ആരോഗ്യ പ്രശ്‌നങ്ങൾ കണക്കിലെടുത്തല്ല, ഇരട്ട പദവി മൂലമാണ്. താൻ പൂർണ ആരോഗ്യവാനാണ്. കുറച്ച് സംശയങ്ങളുണ്ടായിരുന്നു. അമേരിക്കയിലെ മെഡിക്കൽ പരിശോധനയിൽ ആശങ്ക തീർന്നുവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ മകളും എക്‌സാലോജിക് കമ്പനി ഉടമയുമായ വീണാ വിജയനെതിരായ കേസിൽ സത്യസന്ധമായ അന്വേഷണം പൂർത്തിയാകുമോയെന്നത് സംശയമാണ്. സി.പി.എം-ബി.ജെ.പി കൊടുക്കൽ വാങ്ങൽ സജീവമാണെന്നും അദ്ദേഹം ആരോപിച്ചു.