തൃശൂർ- രാമായണവുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ ഖേദം പ്രകടിപ്പിച്ച് തൃശൂർ എം.എൽ.എയും സി.പി.ഐ നേതാവുമായ പി. ബാലചന്ദ്രൻ. കഴിഞ്ഞ ദിവസം പങ്കുവെച്ചത് ഒരു പഴയ കഥയാണെന്നും അത് ആരെയും മുറിപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതായിരുന്നില്ലെന്നും ബാലചന്ദ്രൻ വ്യക്തമാക്കി. ആ പോസ്റ്റ് നിമിഷങ്ങൾക്കകം പിൻവലിക്കുകയും ചെയ്തു. അതിന്റെ പേരിൽ ആരും വിഷമിക്കരുതെന്നും പുതിയ പോസ്റ്റിൽ ബാലചന്ദ്രൻ വ്യക്തമാക്കി.
രാമായണത്തിലെ കഥാപാത്രമായ സീത, രാമനും ലക്ഷ്മണനും ഇറച്ചിയും പോറോട്ടയും വിളമ്പി കൊടുത്തു എന്ന ബാലചന്ദ്രന്റെ പോസ്റ്റ് ആണ് വിവാദമായത്. രാമൻ ഒരു സാധുവായിരുന്നു. കാലിൽ ആണിയുണ്ടായിരുന്നത് കൊണ്ട് എടുത്തു ചാട്ടക്കാരനായിരുന്നില്ല. ഒരു ദിവസം ലക്ഷ്മണൻ ഇറച്ചിയും പോറോട്ടയും കൊണ്ടുവന്നു. ചേട്ടത്തി സീത മൂന്ന് പേർക്കും വിളമ്പി. അപ്പോൾ ഒരു മാൻ കുട്ടി അതുവഴി വന്നു. സീത പറഞ്ഞു. രാമേട്ടാ അതിനെ കറി വെച്ച് തരണം. രാമൻ മാനിന്റെ പിറകേ ഓടി. മാൻ മാരിയപ്പൻ എന്ന ഒടിയനായിരുന്നു. മാൻ രാമനെ വട്ടം കറക്കി വഴി തെറ്റിച്ചു നേരം പോയ്. ലക്ഷ്മണൻ ഇറച്ചി തിന്ന കൈ നക്കി ഇരിക്കുകയാണ്. സീത പറഞ്ഞു ടാ തെണ്ടി നക്കിയും നോക്കിയും ഇരിക്കാതെ രാമേട്ടനെ പോയ് നോക്ക്. എട്ടും പൊട്ടും തിരിയാത്ത അദ്ദേഹത്തെ കൊണ്ടുവാ'- എന്നിങ്ങനെയായിരുന്നു പോസ്റ്റ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു.
ബാലചന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
കഴിഞ്ഞ ദിവസംഎആ ൽ ഞാൻ ഒരു പഴയ കഥ ഇട്ടിരുന്നു. അത് ആരെയും മുറിപ്പെടുത്താൽ ഉദ്ദേശിച്ചതല്ല ഞാൻ മിനിറ്റുകൾക്കകം അത് പിൻവലിക്കുകയും ചെയ്തു ഇനി അതിന്റെ പേരിൽ ആരും വിഷമിക്കരുത് ഞാൻ നിർവ്യാജം ഖേദം രേഖപ്പെടുത്തുന്നു.