Sorry, you need to enable JavaScript to visit this website.

നടിയെ പീഡിപ്പിച്ച കേസ് : ദൃശ്യങ്ങള്‍ ചോര്‍ന്നതിലെ അന്വേഷണ റിപ്പോര്‍ട്ടില്‍ നടപടിയില്ല, അതിജീവിത സുപ്രീം കോടതിയിലേക്ക്

കൊച്ചി - നടിയെ പീഡിപ്പിച്ച കേസിലെ കേസിലെ ദൃശ്യങ്ങള്‍ ചോര്‍ന്നെന്ന ആരോപണത്തില്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം എറണാകുളം ജില്ലാ സെഷന്‍സ് ജഡ്ജി നടത്തിയ അന്വേഷണം പൂര്‍ത്തിയായി. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ തുടര്‍ നടപടികളുണ്ടാകാത്തതിനെ തുടര്‍ന്ന് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അതിജീവിത.  പരാതിക്കാരിയായ തനിക്ക് അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കുന്നില്ലെന്നും നടി പറയുന്നു. നടന്‍ ദിലീപ് പ്രതിയായ കേസിലാണ് ദൃശ്യങ്ങള്‍ ചോര്‍ന്ന കേസില്‍ അന്വേഷണം നടന്നത്. 

നടിയെ പീഡിപ്പിച്ച പകര്‍ത്തിയ ദൃശ്യങ്ങളുടെ മെമ്മറി കാര്‍ഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ ചോര്‍ന്നുവെന്നാണ് പരാതി. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതിലാണ് അതിജീവിതയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി അന്വേഷണം നടത്തി നടപടിയെടുക്കാന്‍ ഉത്തരവിട്ടത്. ജനുവരി ഏഴിനകം അന്വേഷണം പൂര്‍ത്തിയാക്കി ക്രിമിനല്‍ നടപടി പ്രകാരം കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഉത്തരവിലുണ്ടായിരുന്നു. എറണാകുളം പ്രിന്‍സിപ്പല്‍ ജഡ്ജും വിചാരണ കോടതി ജഡ്ജുമായ ഹണി എം വര്‍ഗീസിനായിരുന്നു അന്വേഷണ ചുമതല. ആവശ്യമെങ്കില്‍ പോലീസ് സഹായം തേടാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ അന്വേഷണം പൂര്‍ത്തിയാക്കി 20 ദിവസം കഴിഞ്ഞിട്ടും റിപ്പോര്‍ട്ടില്‍  ഇതുവരെ കേസ് എടുക്കുകയോ മറ്റ് തുടര്‍ നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. ഈ സഹാചര്യത്തിലാണ് അതിജീവിത സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്. കേസിലെ പരാതിക്കാരിയായ തനിക്ക് അന്വേഷണ റിപ്പോര്‍ട്ടിന്റെ  വിശദാംശങ്ങള്‍ ലഭ്യമാക്കിയിട്ടില്ലെന്നും തുടര്‍ നടപടി എന്താണെന്ന് പോലും അറിയിച്ചിട്ടില്ലെന്നുമാണ് ആരോപണം. അന്വേഷണ ഘട്ടത്തില്‍ രണ്ട് വട്ടം തെളിവുകള്‍ കൈമാറാന്‍ അപേക്ഷ നല്‍കിയിട്ടും പ്രിന്‍സിപ്പല്‍ ജഡ്ജ് അത് പരിഗണിക്കാന്‍പോലും തയ്യാറായില്ല. തന്നെ ഇരുട്ടില്‍ നിര്‍ത്തിയാണ് തന്റെ ജിവിതത്തിന് ഭീഷണിയാകുന്ന ഒരു സംഭവത്തില്‍ അന്വേഷണം നടത്തിയത്. കേസിലെ തുടര്‍ നടപടി എന്തെന്ന് അന്വേഷിക്കണമെന്നും റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കാന്‍ കോടതി ഇടപെടണമെന്നുമാണ് ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് ഉടന്‍ സുപ്രീം കോടതിയില്‍ അതിജീവിത ഹര്‍ജി നല്‍കും.

Latest News