ജിദ്ദ - ശക്തമായ കൊടുങ്കാറ്റിനെ അതിജീവിച്ച് സൗദി പൈലറ്റ് ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിൽ മിടുക്കോടെ ലാൻഡിംഗ് നടത്തി. സൗദിയ വിമാനത്തിന്റെ പൈലറ്റ് ഹസൻ അൽഗാംദിയാണ് ശക്തമായ കൊടുങ്കാറ്റിനിടെ ഹീത്രു വിമാനത്താവളത്തിൽ വിമാനം അതിവിദഗ്ധമായി ഇറക്കിയത്. ലാൻഡിംഗിന് മുമ്പ് കൊടുങ്കാറ്റിൽ പെട്ട് വിമാനം ആടിയുലയുന്നതിന്റെയും പൈലറ്റ് വിമാനം നിയന്ത്രിച്ച് റൺവേയിൽ സുരക്ഷിതമായി ഇറക്കുന്നതിന്റെയും ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായി. കഴിഞ്ഞ ഞായറാഴ്ച ഉച്ചക്ക് 1.54 ന് ആണ് സൗദിയ വിമാനം ശക്തമായ കൊടുങ്കാറ്റിനിടെ ഹീത്രു എയർപോർട്ടിൽ സുരക്ഷിതമായി ലാൻഡിംഗ് നടത്തിയത്.
കൊടുങ്കാറ്റിനിടെ നിരവധി വിമാനങ്ങൾക്ക് ഹീത്രുവിൽ ലാൻഡ് ചെയ്യാൻ സാധിച്ചിരുന്നില്ലെന്ന് ഹസൻ അൽഗാംദി പറഞ്ഞു. കാറ്റിന്റെ വേഗം മാറിക്കൊണ്ടിരുന്നിട്ടും ലാൻഡിംഗ് നടത്താൻ താൻ തീരുമാനിക്കുകയായിരുന്നു. ലാൻഡിംഗ് തീരുമാനം മാറ്റാൻ ഏതു നിമിഷവും തനിക്ക് സാധിക്കുമായിരുന്നു. വ്യോമയാന മേഖലയിൽ തനിക്ക് 28 വർഷത്തെ പരിചയസമ്പത്തുണ്ട്. 16,000 ലേറെ മണിക്കൂർ നേരം താൻ വിമാനം പറത്തിയിട്ടുണ്ട്. പൈലറ്റിന് ഏതു സമയവും ലാൻഡിംഗ് റദ്ദാക്കാൻ സാധിക്കുമെന്നതിനാൽ ഇത്തരം ലാൻഡിംഗ് യാത്രക്കാരുടെ സുരക്ഷക്ക് ഒരുവിധ ഭീഷണിയും സൃഷ്ടിക്കില്ലെന്നും ഹസൻ അൽഗാംദി പറഞ്ഞു.
— علي الحمداوي (@alisaifeldin1) January 24, 2024