ആലപ്പുഴ- സാഹിത്യകാരൻ എം ടി വാസുദേവൻ നായർ ഷോ കാണിക്കുകയാണെന്ന് മുതിർന്ന സി.പി.എം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ. സമരവും ഭരണവും എന്തെന്ന് എം ടി പഠിപ്പിക്കേണ്ട ആവശ്യമില്ല. അദ്ദേഹം എന്തോ പറഞ്ഞതിന് പിന്നാലെ ചിലർക്ക് ഭയങ്കര ഇളക്കം. കേരളത്തിൽ ആറ്റം ബോബ് വീണു എന്ന തരത്തിലാണിപ്പോൾ ചർച്ചയെന്നും സുധാകരൻ പറഞ്ഞു. ആലപ്പുഴയിൽ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധാകരൻ. ഭഭരണം കൊണ്ടുമാത്രം പ്രശ്നം തീരില്ല. ഇത്, എം.ടി പറയേണ്ട. ഇത്, ഞങ്ങൾ നേരത്തെ പറയുന്നതാണ്. എം.ടിക്കു പിന്നാലെ ചിലർ വിമർശനം നടത്തുകയാണ്. ഇവർ നേരത്തെ പറയേണ്ട. ഈ പ്രവണത അംഗീകരിക്കാൻ കഴിയില്ലെന്ന് സുധാകരൻ പറഞ്ഞു.
ഞാൻ പറയുന്നതെല്ലാം പാർട്ടി നയമാണ്. അതാണ് ഭരണവും സമരവും എന്ന് ഇഎംഎസ് പറഞ്ഞത്. അത് ഒരു കാലത്തും കാലഹരണപ്പെട്ടില്ല. സമരവും ഭരണവും അതൊരു മാർക്സിസ്റ്റ് ഡയലറ്റിക്സ് ആണെന്ന് ആർക്കും അറിയില്ല. ഞങ്ങളെ സംബന്ധിച്ചിടത്തോളം പാർലമെന്ററി ഡെമോക്രസി ഒരു അബ്സല്യൂട്ട് ലക്ഷ്യം അല്ല. അബ്സല്യൂട്ട് സോഷ്യലിസം മാത്രമാണ്. അസമത്വവും ചൂഷണവും ഇല്ലാതായി എല്ലാവരും ഒരുപോലെ വരുന്ന ഒരു കാലം അതാണ് ലക്ഷ്യം. അല്ലാതെ കംമ്പോഡിയയിലും റഷ്യയിലും നടന്ന കാര്യങ്ങൾ പറഞ്ഞിട്ട് സോഷ്യലിസം തകർന്നെന്ന് പറയുന്നത് അറിവില്ലായ്മയാണ്. ആത്യന്തികമായി സോഷ്യലിസത്തിലേക്ക് ലക്ഷ്യം വച്ചിട്ടുള്ള ഒരു ജനതയ്ക്ക് പാർലമെന്ററി ഡെമോക്രസി കൊണ്ട് മാത്രം അവരുടെ ജീവിത പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഭരണവും സമരവും ആകാം’’– സുധാകരൻ പറഞ്ഞു.