Sorry, you need to enable JavaScript to visit this website.

ബാബരി ഭൂമിയിലെ ക്ഷേത്രം; മൗനം പോലും ഇരട്ട അനീതിക്ക് ഒപ്പു ചാർത്തൽ -ഫ്രറ്റേണിറ്റി

 

തിരുവനന്തപുരം - ബാബരി ഭൂമിയിലെ വിവാദക്ഷേത്രത്തിന്റെ കാര്യത്തിലുള്ള മൗനം പോലും ഇരട്ട അനീതിക്ക് ഒപ്പു ചാർത്തലാണെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്. ബാബരി ഒരു അനീതിയാണ്. ആ അനീതിയുടെ നിയമ പരിഹാരം എന്നത് നീതി ലഭ്യമാക്കുക എന്നതാണ്. കോടതിയുടെ നിർദ്ദേശം നീതിയല്ല, കേസ് ഒത്ത് തീർക്കാനുള്ള ഫോർമുല മാത്രമാണ്. അത് ആത്യന്തികമായി പള്ളി പൊളിച്ചവർക്കും അതിലൂടെ രാജ്യത്തുടനീളം കലാപം നടത്തിയവർക്കും മാത്രമാണ് ക്ലീൻ ഷീറ്റ് ലഭിച്ചിരിക്കുന്നത്. ഫലത്തിൽ ബാബരി മസ്ജിദ് ധ്വംസനം ഇന്ത്യൻ മുസ്‌ലിംകൾ അനുഭവിച്ച ചരിത്രപരമായ അനീതിയായിരുന്നെങ്കിൽ ബാബരിയാനന്തര കോടതി വിധി ഇരട്ട അനീതിയാണ് സമ്മാനിച്ചത്. ആ ഇരട്ട അനീതിയുടെ സാക്ഷാത്കാരവും പൊതുജന സമ്മിതിയുമാണ് രാമക്ഷേത്ര നിർമ്മാണത്തിലൂടെയും ഉദ്ഘാടനത്തിലൂടെയും സംഭവിക്കുന്നതെന്ന് ഫ്രറ്റേണിറ്റി പത്രക്കുറിപ്പിൽ പറഞ്ഞു.

ബാബരി മസ്ജിദ് പൊളിച്ച ഹിന്ദുത്വ വാദികളെയും അതിന് ആഹ്വാനം ചെയ്ത സംഘ്പരിവാർ നേതാക്കളെയും നിയമപരമായി ശിക്ഷിക്കുക, അവരിൽ നിന്ന് തന്നെ നഷ്ട പരിഹാരം ഈടാക്കി പൊളിച്ച പള്ളിയെ യഥാസ്ഥാനത്ത് പടുത്തുയർത്തുക എന്നത് മാത്രമാണ് ഈ വിഷയത്തിലെ മിനിമം നീതി. അതിന് ഇന്ത്യയിലെ കോടതി വ്യവഹാരങ്ങളും ഭരണകൂടങ്ങളും തയ്യാറായില്ല എങ്കിൽ ഭരണഘടനാപരമായി അവരെ തിരുത്തുക എന്നതാണ് നമ്മുടെ ബാധ്യത. രാമക്ഷേത്ര ഉദ്ഘാടനത്തെ മൗനം കൊണ്ട് അതിജീവിക്കുക എന്നത് ഈ ഇരട്ട അനീതിക്ക് ഒപ്പ് ചാർത്തുന്നതിന് തുല്യമാണ്.

രാമജന്മഭൂമി മൂവ്‌മെൻറ് ആത്യന്തികമായി ആരംഭിച്ചത് ഇന്ത്യയുടെ ആഭ്യന്തരമായ ജാതി സംഘർഷങ്ങൾ പുറത്ത് കൊണ്ട് വന്ന മണ്ഡൽ പ്രക്ഷോഭത്തിനെ അടിച്ചമർത്താനായിരുന്നു. രാജ്യത്ത് ജാതി സംഘർഷങ്ങളെ മറച്ചു വെച്ചുള്ള കാൽപനിക 'ഹിന്ദു ഐക്യം' സൃഷ്ടിക്കാൻ കഴിയുക മുസ്ലിം വിരുദ്ധ കലാപങ്ങളിലൂടെയായിരുന്നു എന്ന് അംബേദ്കർ നിരീക്ഷിക്കുന്നുണ്ട്. ഇതേ സ്ട്രാറ്റജി ഉപയോഗിച്ചാണ് ഇന്ത്യയിലെ ബഹുജനങ്ങൾ അണിനിരന്ന മണ്ഡൽ മൂവ്‌മെൻറിനെ മുസ്‌ലിം വിരുദ്ധ ഇന്ധനം നിറച്ച രാമജന്മഭൂമി മൂവ്‌മെൻറിലൂടെ ഹിന്ദുത്വ ശക്തികൾ വിഘടിപ്പിച്ചത്. അഥവാ ബാബരി മസ്ജിദ് ധ്വംസനം എന്നത് കേവലം പള്ളി പൊളിച്ച ഒരു സംഭവം മാത്രമല്ല, ഇന്ത്യയിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന് രാഷ്ട്രീയ അടിത്തറ പാകിയ ഏട് കൂടിയാണ്.

അത് കൊണ്ട് ഹിന്ദുത്വ രാഷ്ട്രീയത്തെ എതിർക്കുക ബാബരിയുടെ രാഷ്ട്രീയത്തെ കൂടി ഏറ്റെടുത്ത് കൊണ്ടാണ്. മണ്ഡൽ മൂവ്‌മെൻറ് ആണ് രാമജന്മഭൂമി മൂവ്‌മെൻറ് തുടക്കം കുറിക്കാൻ കാരണമായതെങ്കിൽ അന്ന് തറയിട്ട ഹിന്ദുത്വ രാഷ്ട്രീയത്തിന് തടയിടാനും ഇതേ മണ്ഡൽ രാഷ്ട്രീയത്തെ കൂടുതൽ ബഹുജനാടിത്തറയോടെ രണ്ടാമതും പുനരുജ്ജീവിപ്പിക്കുക എന്നതാണ്. ജാതി സെൻസസ് പോലും നടപ്പിലാക്കാൻ ഭരണകൂടം മടിക്കുന്നത് ഒന്നാം മണ്ഡലിന്റെ ഈ ഭൂതകാലം അവരെ നിരന്തരം അലട്ടുന്നത് കൊണ്ടാണ് -ഫ്രറ്റേണിറ്റി പത്രക്കുറിപ്പിൽ പറഞ്ഞു.

Latest News