കൊച്ചി - ലൈംഗിക പീഡനക്കേസിൽ ഹൈക്കോടതി മുൻ സീനിയർ ഗവ. പ്ലീഡർ അഡ്വ. പി.ജി മനുവിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കേസിൽ കീഴടങ്ങാനുള്ള സമയം വെള്ളിയാഴ്ച അവസാനിച്ചതോടെയാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്.
ഒരു ബലാത്സംഗ കേസിൽ നിയമസഹായം തേടിയെത്തിയ പെൺകുട്ടിയെ സർക്കാർ അഭിഭാഷകനായിരുന്ന പി.ജി മനു പീഡിപ്പിക്കുകയും അശ്ലീല ദൃശ്യം പകർത്തുകയും ചെയ്തുവെന്നാണ് പരാതി. ഓഫീസിലേക്ക് വിളിച്ചുവരുത്തിയും പെൺകുട്ടിയുടെ വീട്ടിലെത്തിയും പീഡിപ്പിച്ചുവെന്നും പരാതിയിലുണ്ട്. മനു, പെൺകുട്ടിക്ക് അയച്ച വീഡിയോ ദൃശ്യങ്ങളും മെസേജുമെല്ലാം പോലീസ് കണ്ടെത്തിയിരുന്നു.
മുൻകൂർ ജാമ്യം തേടി മനു കേരള ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ഹരജി തള്ളുകയാണുണ്ടായത്. 10 ദിവസത്തിനകം ചോറ്റാനിക്കര പോലീസിന് മുന്നിൽ കീഴടങ്ങാനും കോടതി നിർദേശിച്ചിരുന്നു. കോടതി അനുവദിച്ച സമയപരിധി അവസാനിച്ചിട്ടും മനു കീഴടങ്ങാൻ തയ്യാറാവാത്തതിനെ തുടർന്നാണ് പുത്തൻകുരിശ് ഡിവൈ.എസ്.പി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ മനു ഹൈക്കോടതിയുടെ സീനിയർ ഗവൺമെന്റ് പ്ലീഡർ സ്ഥാനം രാജിവെക്കുകയായിരുന്നു.