Sorry, you need to enable JavaScript to visit this website.

രോഗികളുടെ വിദേശ ചികിത്സക്ക് നീക്കിവെച്ച സര്‍ക്കാര്‍ പണം തട്ടി; കുവൈത്തില്‍ പ്രവാസിക്ക് 10 വര്‍ഷം തടവ്

കുവൈത്ത് സിറ്റി - സാമ്പത്തിക തട്ടിപ്പ് കേസില്‍ വിദേശിയെ കുവൈത്തി കോടതി പത്തു വര്‍ഷം തടവിന് ശിക്ഷിച്ചു. രോഗികളുടെ വിദേശ ചികിത്സക്ക് നീക്കിവെച്ച സര്‍ക്കാര്‍ പണം തട്ടിയെടുത്ത കേസിലാണ് വിദേശിയെ കോടതി ശിക്ഷിച്ചത്. 1,942 രോഗികളുമായി ബന്ധപ്പെട്ട വ്യാജ ചികിത്സാ ബില്ലുകള്‍ ഉണ്ടാക്കി 67 ലക്ഷം കുവൈത്തി ദീനാര്‍ തട്ടിയെടുത്ത ഈജിപ്തുകാരനെ അയാളുടെ അസാന്നിധ്യത്തിലാണ് കോടതി വിചാരണ ചെയ്തത്. പ്രതിക്ക് 60 ലക്ഷം കുവൈത്തി ദീനാര്‍ പിഴ ചുമത്തിയിട്ടുമുണ്ട്. കേസില്‍ ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥനെ കോടതി ഏഴു വര്‍ഷം തടവിന് ശിക്ഷിച്ചു. ഇയാള്‍ക്ക് മൂന്നു ലക്ഷം കുവൈത്തി ദീനാര്‍ പിഴ ചുമത്തിയിട്ടുമുണ്ട്. തട്ടിപ്പിന് കൂട്ടുനിന്നതിലൂടെ ഉദ്യോഗസ്ഥന്‍ 70,000 കുവൈത്തി ദീനാര്‍ വിലയുള്ള കെട്ടിടം വാങ്ങിയതായും 44,000 ദീനാറിന്റെ യാത്രാ ടിക്കറ്റുകള്‍ കൈപ്പറ്റിയതായും കണ്ടെത്തിയിരുന്നു.
സമീപ കാലത്ത് കുവൈത്ത് അഴിമതി വിരുദ്ധ ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥര്‍ അടക്കമുള്ള അഴിമതി കേസ് പ്രതികളെ തടവിന് ശിക്ഷിച്ചിട്ടുമുണ്ട്. ബിസിനസ് കരാറിലൂടെ അനധികൃതമായി പണം സമ്പാദിച്ച കേസില്‍ മുന്‍ മന്ത്രിയെ നവംബറില്‍ കോടതി ഏഴു വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ഇതേ കേസില്‍ മുന്‍ അണ്ടര്‍ സെക്രട്ടറിയെയും ഫെഡറേഷന്‍ ഓഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് മുന്‍ മേധാവിയെയും കോടതി തടവിന് ശിക്ഷിച്ചിരുന്നു. വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാതെ സര്‍ക്കാര്‍ ടെണ്ടര്‍ സ്വകാര്യ കമ്പനിക്ക് അനുവദിച്ച കേസിലാണ് ഇവരെ കോടതി ശിക്ഷിച്ചത്. 2021 ഡിസംബര്‍ മുതല്‍ 2022 ഓഗസ്റ്റ് വരെ സാമൂഹികകാര്യ മന്ത്രിയായി സേവനമനുഷ്ഠിച്ച മുബാറക് അല്‍അറൂ ആണ് കേസില്‍ ശിക്ഷിക്കപ്പെട്ട മന്ത്രിയെന്ന് അല്‍റഅ്‌യ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു.
കുവൈത്തി ടീച്ചേഴ്‌സ് അസോസിയേഷനില്‍ സാമ്പത്തിക വെട്ടിപ്പ് നടത്തിയ കേസില്‍ മറ്റൊരു ഈജിപ്തുകാരനെ ഒക്‌ടോബറില്‍ കോടതി പതിനഞ്ചു വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. കുവൈത്തി ടീച്ചേഴ്‌സ് അസോസിയേഷനില്‍ ഫിനാന്‍ഷ്യല്‍ മാനേജറായാണ് ഈജിപ്തുകാരന്‍ ജോലി ചെയ്തിരുന്നത്. ഇറാനി വ്യവസായിയുമായി ബന്ധപ്പെട്ട കേസില്‍ കൈക്കൂലി സ്വീകരിച്ചതിന് ഏഴു മുന്‍ ജഡ്ജിമാര്‍ക്കുള്ള തടവ് ശിക്ഷയും സര്‍വീസില്‍ നിന്നുള്ള പിരിച്ചുവിടലും ഒക്‌ടോബറില്‍ പരമോന്നത കോടതി ശരിവെച്ചിരുന്നു. ജഡ്ജിമാര്‍ക്ക് ഏഴു വര്‍ഷം മുതല്‍ പതിനഞ്ചു വര്‍ഷം വരെ തടവാണ് കോടതി വിധിച്ചത്. കൈക്കൂലിയായി ഇവര്‍ സ്വീകരിച്ച കാറുകള്‍ കണ്ടുകെട്ടാനും കോടതി വിധിച്ചിരുന്നു.

 

Latest News