മിനാ- വിദേശ ഹജ് തീർഥാടകർക്ക് സേവനങ്ങൾ നൽകുന്നതിൽ വീഴ്ച വരുത്തിയ ഹജ് സർവീസ് സ്ഥാപന അധികൃതർക്ക് മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവർണർ അബ്ദുല്ല ബിൻ ബന്ദർ രാജകുമാരന്റെ ശാസന. മിനായിൽ വിദേശ തീർഥാടകർ കഴിയുന്ന തമ്പിൽ നടത്തിയ മിന്നൽ സന്ദർശനത്തിനിടെയാണ് സ്ഥാപനത്തിന്റെ ഭാഗത്തുള്ള വീഴ്ചകൾ ഡെപ്യൂട്ടി ഗവർണറുടെ ശ്രദ്ധയിൽ പെട്ടത്. ഉത്തരേന്ത്യക്കാരായ ഇന്ത്യൻ തീർഥാടകർ ഉർദുവിൽ ഗവർണർക്കു മുന്നിൽ തങ്ങളുടെ പരാതികളുടെ ഭാണ്ഡമഴിച്ചു. മതിയായ ഭക്ഷണം ലഭിക്കുന്നില്ലെന്നും മറ്റു സേവനങ്ങളിൽ വീഴ്ചകളുള്ളതായും സർവീസ് സ്ഥാപന അധികൃതർ തങ്ങളുടെ ആവലാതികൾ ഗൗനിക്കുന്നില്ലെന്നും തീർഥാടകർ ഗവർണർക്കു മുന്നിൽ പരാതിപ്പെട്ടു.
ഉടൻ തന്നെ സർവീസ് സ്ഥാപന അധികൃതരെ ഗവർണർ കണക്കിന് ശാസിച്ചു. സ്ഥാപന അധികൃതർ നിരത്തിയ ന്യായീകരണങ്ങൾ അബ്ദുല്ല ബിൻ ബന്ദർ രാജകുമാരൻ തള്ളിക്കളഞ്ഞു. ന്യായീകരണങ്ങൾ തനിക്ക് കേൾക്കേണ്ടതില്ലെന്നും തീർഥാടകർക്ക് ആവശ്യമായ സേവനങ്ങൾ നൽകുകയും ഏൽപിക്കപ്പെട്ട ഉത്തരവാദിത്തം ഭംഗിയായി നിർവഹിക്കുകയാണ് വേണ്ടതെന്നും വീഴ്ചകൾ അംഗീകരിക്കില്ലെന്നും സർവീസ് സ്ഥാപന അധികൃതരോട് ഡെപ്യൂട്ടി ഗവർണർ പറഞ്ഞു. ഇന്ത്യൻ ഹജ് തീർഥാടകർ കഴിയുന്ന തമ്പിൽ മക്ക ഡെപ്യൂട്ടി ഗവർണർ അബ്ദുല്ല ബിൻ ബന്ദർ രാജകുമാരൻ സന്ദർശിക്കുന്നതിന്റെയും ഗവർണർക്കു മുന്നിൽ തീർഥാടകർ പരാതിപ്പെടുന്നതിന്റെയും സർവീസ് സ്ഥാപന അധികൃതരെ ഗവർണർ ശാസിക്കുന്നതിന്റെയും ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.