കോഴിക്കോട് - വിവാദ പരാമർശത്തിൽ പോലീസ് കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി സമസ്ത നേതാവ് മുക്കം ഉമർ ഫൈസി. 'തട്ടമിടാത്തവർ അഴിഞ്ഞാട്ടക്കാരികളാണെന്ന്' താൻ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
'പോലീസ് സ്റ്റേഷനിൽ നിന്ന് കുറച്ച് മുമ്പ് എന്നെ വിളിച്ചിരുന്നു. കാര്യങ്ങൾ അന്വേഷിച്ചശേഷം നടപടികളൊന്നും ഉണ്ടാകില്ലെന്നും അറിയിച്ചിരുന്നു. രണ്ടുമാസത്തിനുശേഷം ഇപ്പോൾ പോലീസ് കേസെടുത്തത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും' സംസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നേതാവ് ഉമർ ഫൈസി പറഞ്ഞു.
യുക്തിവാദ സംഘത്തിന്റെ ഒരു പരിപാടിക്കിടെ 'മലപ്പുറത്തെ മുസ്‌ലിം പെൺകുട്ടികൾ തട്ടമിടാത്തത് സി.പി.എമ്മിന്റെ നേട്ടമാണെന്ന നിലയിൽ' സി.പി.എം നേതാവായ അഡ്വ. അനിൽകുമാർ പ്രസംഗിച്ചിരുന്നു. ഇതേച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ ഒരു സ്വകാര്യ ചാനൽ ചർച്ചക്കിടെ 'തട്ടമിടാത്ത സ്ത്രീകളെല്ലാം അഴിഞ്ഞാട്ടക്കാരികൾ' എന്ന നിലയിൽ സമസ്ത നേതാവായ ഉമർ ഫൈസി പറഞ്ഞുവെന്നാരോപിച്ച് സാമൂഹ്യപ്രവർത്തക വി.പി സുഹറ നൽകിയ പരാതിയിലാണ് നടക്കാവ് പോലീസ് ഉമർ ഫൈസിക്കെതിരെ കേസെടുത്തത്. മതസ്പർധ ഉണ്ടാക്കൽ, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ഫൈസിക്കെതിരെ ചുമത്തിയത്.