കൊച്ചി - പ്രസിദ്ധമായ തകഴി ശിവശങ്കരപ്പിള്ളയുടെ 'ചെമ്മീൻ' എന്ന നോവലും കഥകളും ജാപ്പനീസ് ഭാഷയിലേക്ക് വിവർത്തനം ചെയ്ത എഴുത്തുകാരി തക്കാക്കോ(81) അന്തരിച്ചു. രാവിലെ 11ന് കൂനമ്മാവിലെ വസതിയിലായിരുന്നു അന്ത്യം. തകഴിയെ കുറിച്ച് രണ്ട് ഡോക്യുമെന്ററികളും നിർമിച്ചിട്ടുണ്ട്.
1967ൽ ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥനായിരുന്ന തോമസ് മുല്ലൂരിനെ വിവാഹം കഴിച്ചതോടെയാണ് ജപ്പാനിലെ ഇറ്റാമിയ സ്വദേശിനിയായ തക്കാക്കോ കേരളത്തിന്റെ മരുമകളായത്. കൂനമ്മാവ് കോൺവെന്റിലെ സിസ്റ്റർ ഹിലാരിയാണ് തക്കാക്കോയെ മലയാളം പഠിപ്പിച്ചത്.
ഏതാനും വർഷം മുമ്പ് ബസ് യാത്രയ്ക്കിടെ ഉണ്ടായ അപകടത്തിൽപ്പെട്ട് ദീർഘകാലമായി വിശ്രമത്തിലിരിക്കെയാണ് അന്ത്യം. അപകടത്തിൽ തക്കാക്കോയുടെ വലതു കൈയുടെ ചലനശേഷി കുറഞ്ഞിരുന്നു. ഭർത്താവിനും മകൾക്കും പുറമെ സഹായിയായി ഒരു സ്ത്രീയും അവരോടൊപ്പം താമസിച്ചിരുന്നു.
ഭർത്താവിലൂടെയാണ് തക്കാക്കോ ചെമ്മീൻ നോവൽ അടുത്തറിഞ്ഞത്. വായിച്ചുതീർത്തതോടെ അത് പരിഭാഷപ്പെടുത്തണമെന്നായി. അങ്ങനെ തകഴിയെ നേരിൽ കണ്ട് അനുമതി വാങ്ങി 1976-ൽ പരിഭാഷ പൂർത്തീകരിച്ചെങ്കിലും പുസ്തകമായി പ്രസിദ്ധീകരിച്ചിരുന്നില്ല.