മദീന - തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അതിഥികളായ ഉംറ തീർഥാടകർ എത്തിത്തുടങ്ങി. ആദ്യ ഗ്രൂപ്പിൽ പെട്ട ബാച്ചുകളാണ് ഇന്നലെ മുതൽ പ്രവാചക നഗരിയിൽ എത്തിത്തുടങ്ങിയത്. ആദ്യ ഗ്രൂപ്പിൽ മലേഷ്യ, ഫിലിപ്പൈൻസ്, ഇന്തോനേഷ്യ, തായ്‌വാൻ, മ്യാന്മർ, വിയറ്റ്‌നാം, ലാവോസ്, ഹോങ്കോംഗ്, ജപ്പാൻ, ബ്രൂണൈ, തായ്‌ലന്റ്, ദക്ഷിണ കൊറിയ, കംബോഡിയ, മംഗോളിയ എന്നീ പതിനാലു കിഴക്കനേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള 250 തീർഥാടകരാണുള്ളത്.
രാജാവിന്റെ അതിഥികളെ പൂച്ചെണ്ടുകളും കാപ്പിയും ഈത്തപ്പഴവും മറ്റും വിതരണം ചെയ്ത് മദീന എയർപോർട്ടിൽ ഊഷ്മളമായി സ്വീകരിച്ചു. മസ്ജിദുന്നബവി, ഖുബാ മസ്ജിദ്, മദീനയിലെ ചരിത്ര കേന്ദ്രങ്ങൾ എന്നിവ സന്ദർശിക്കാൻ ഇവർക്ക് ക്രമീകരണങ്ങളേർപ്പെടുത്തിയിട്ടുണ്ട്. മദീന സിയാറത്ത് പൂർത്തിയാക്കി ഇവർ ഉംറ കർമം നിർവഹിക്കാൻ മക്കയിലേക്ക് തിരിക്കും. ഈ വർഷം രാജാവിന്റെ ആതിഥേയത്വത്തിൽ ഉംറ കർമം നിർവഹിക്കാൻ ലോക രാജ്യങ്ങളിൽ നിന്നുള്ള 1,000 പേർക്കാണ് അവസരമൊരുക്കുന്നത്.