ഭാവിയിലേക്ക് കാര്യമായ പ്രതീക്ഷയൊന്നും നൽകാതെയാണ് 2023 കടന്നു പോയത് എന്നതാണ് വസ്തുത. പുതുവർഷത്തിൽ ഗുണകരമായ മാറ്റങ്ങൾ പ്രതീക്ഷിക്കാമെന്നൊക്കെ ഭംഗിവാക്ക് പറയാമെങ്കിലും ആഗോള തലത്തിലായാലും അഖിലേന്ത്യ തലത്തിലായാലും കേരളത്തിലായാലും കാര്യങ്ങളുടെ പോക്ക് ആ ദിശയിലാണെന്നു കരുതാൻ ബുദ്ധിമുട്ടുണ്ട്. ആത്യന്തികമായി സമഗ്രാധിപത്യത്തിലേക്കും ക്രിമിനൽവൽക്കരണത്തിലേക്കും തന്നെയാണ് മാനവ സമൂഹം നീങ്ങിക്കൊണ്ടിരിക്കുന്നത് എന്നു പറയുന്നതാകും കുറെ കൂടി യാഥാർത്ഥ്യത്തോട് അടുത്തു നിൽക്കുന്നത്.
ആഗോള തലത്തിലെ 2023 ലെ കണ്ണീർ ഗാസ തന്നെ. കാലങ്ങളായി നിലനിൽക്കുന്ന വിഷയമാണെങ്കിലും അടുത്ത കാലത്തൊന്നും ഇസ്രായിൽ - ഫലസ്തീൻ പ്രശ്‌നം ഇത്രമാത്രം സംഘർഷ ഭരിതമായിട്ടില്ല. ഹമാസിനെ എന്നാണ് പറയുന്നതെങ്കിലും ഫലസ്തീൻ എന്ന സ്വപ്‌നത്തെ തന്നെ ഇത്തവണ ഇല്ലാതാക്കുമെന്ന പ്രഖ്യാപനത്തിലാണ് ഇസ്രായിൽ ആക്രമണം തുടരുന്നത്. അമേരിക്കയടക്കമുള്ള ലോക രാഷ്ട്രങ്ങളും യുഎൻ അടക്കമുള്ള ആഗോള സംഘടനകളും നിസ്സഹായരായി നിൽക്കുന്ന കാഴ്ച തന്നെയാണ് 2023 ലും കണ്ടത്. അതേ സമയം മറ്റൊന്നിനും 2023 സാക്ഷ്യം വഹിച്ചു. മുമ്പൊന്നും പതിവില്ലാത്ത വിധം ഇസ്രായിലിനു പിന്തുണ വർധിച്ചു എന്നതു തന്നെയാണത്. ഒരു സംശയവുമില്ലാതെ ഫലസ്തീനൊപ്പം നിന്നിരുന്ന ഇന്ത്യയുടെ ചാഞ്ചാട്ടം തന്നെ ഏറ്റവും വലിയ ഉദാഹരണം. ഇക്കാരണങ്ങൾ കൊണ്ടു തന്നെയാണ് ഏതു യുദ്ധത്തിലും പാലിക്കുന്ന, ആശുപത്രികളെയും അഭയാർത്ഥി കേന്ദ്രങ്ങളെയും ആക്രമിക്കാതിരിക്കുന്ന നയം പോലും ഇസ്രായിൽ കാറ്റിൽ പറത്തിയത്. അതുപോലെ തന്നെയാണ് ഒരു യുദ്ധത്തിലും കാണാത്ത പോലെ കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നതിന്റെ എണ്ണം ഏറെ കൂടിയതും. സംസ്‌കാര ചിത്തരായ ഒരു സമൂഹത്തിനും യോജിച്ചതല്ല ഇസ്രായിൽ നടത്തുന്ന കൂട്ടക്കുരുതി. അതായിരുന്നു 2023 ൽ ലോകത്തിനു മുന്നിലെ ഏറ്റവും വലിയ കണ്ണീർ എന്നു പറയാം.
അതേസമയം ഇസ്രായിൽ - ഫലസ്തീൻ വിഷയത്തിനിടയിൽ പോയ വർഷം ഏതാണ്ടെല്ലാവരും മറന്നുപോയ ഒന്നാണ് റഷ്യ ഉക്രൈനിൽ തുടരുന്ന അധിനിവേശം. ഭാവിയിൽ ഏതു രാജ്യവും ഏതു രാജ്യത്തും കയറി അധിനിവേശം നടത്തിയാലും ഒന്നും സംഭവിക്കില്ല എന്ന സന്ദേശമാണ് വാസ്തവത്തിൽ ഇതിലൂടെയെല്ലാം ഉരുത്തിരിയുന്നത്. അതിനാൽ തന്നെ വരുംവർഷങ്ങൾ സമാധാനപരമായിരിക്കുമെന്ന് പ്രതീക്ഷിക്കാനാകില്ല. പല ലോക രാഷ്ട്രങ്ങളും സമഗ്രാധിപത്യത്തിലേക്കും തീവ്രമായ വലതുവൽക്കരണത്തിലേക്കും നീങ്ങിക്കൊണ്ടിരിക്കുന്ന വസ്തുതയും ഇതോടൊപ്പം ചേർത്തു വായിക്കാവുന്നതാണ്. പല രാഷ്ട്രങ്ങളിലും ആഭ്യന്തര കലഹങ്ങളും രൂക്ഷമാകുകയാണ്.
ഇന്ത്യയിലേക്കു വന്നാൽ കാര്യങ്ങൾ കുറേക്കൂടി വ്യക്തവും ആശങ്കാജനകവുമാണ്. അതിനുള്ള പ്രധാന കാരണം 2024 ൽ നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പു തന്നെ. അതാകട്ടെ, ആർഎസ്എസ് രൂപീകരണത്തിന്റെ ശതാബ്ദിയിലും. മൂന്നാം തവണയും അധികാരത്തിലെത്താനുള്ള സംഘപരിവാർ നീക്കത്തിന്റെ ഭാഗമായാണ് പല നിർഭാഗ്യകരമായ സംഭവങ്ങൾക്കും പോയ വർഷം സാക്ഷ്യം വഹിച്ചത്. അതിലേറ്റവും രൂക്ഷമായത് മണിപ്പൂർ തന്നെ. ചരിത്രപരമായ പല കാരണങ്ങളും ഉണ്ടാകാമെങ്കിലും മണിപ്പൂരിലെ വംശഹത്യക്ക് പ്രധാന പ്രേരണ മറ്റൊന്നല്ല. ഒന്നിച്ചുനിന്ന് ഫെഡറലിസത്തിനു വേണ്ടിയും സമഗ്രാധിപത്യത്തിനെതിരെയും പോരാടിക്കൊണ്ടിരുന്ന വിഭാഗങ്ങളാണ് അവിടെ പരസ്പരം പോരടിച്ചത്. സ്ത്രീകളടക്കം അതിൽ ഭാഗഭാക്കാകുന്നത് ഞെട്ടലോടെ നമ്മൾ കണ്ടു. രാജ്യത്ത് പലയിടത്തും മുസ്‌ലിം ന്യൂനപക്ഷങ്ങൾക്കെതിരെയായിരുന്നു കടന്നാക്രമണങ്ങൾ നടന്നിരുന്നതെങ്കിൽ അവിടെയത് കാണ്ടമാനിലെ പോലെ ക്രിസ്ത്യൻ വിഭാഗങ്ങൾക്കെതിരെയായിരുന്നു. ഈ വിഷയത്തിൽ പ്രധാനമന്ത്രി പുലർത്തിയ കുറ്റകരമായ മൗനമായിരിക്കും ഒരുപക്ഷേ പോയ വർഷത്തെ ഏറ്റവും ഞെട്ടിച്ച സംഭവം. പോയ വർഷം സമ്മാനിച്ച മുറിവുകളുണങ്ങാതെയാണ് മണിപ്പൂർ പുതുവർഷത്തിലേക്ക് പ്രവേശിക്കുന്നത്.
ആർ.എസ്.എസ് രൂപീകരണത്തിന്റെ 100 ാം വർഷം ആസന്നമായ വേളയിൽ വരുംവർഷത്തെ തെരഞ്ഞെടുപ്പിൽ ജയിക്കാനുള്ള തന്ത്രങ്ങൾ ബിജെപി ആവിഷ്‌കരിക്കുന്ന വേളയിലാണ് പുതുവർഷം എത്തുന്നത്. 2023 ൽ അഞ്ചു സംസ്ഥാനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ നേട്ടങ്ങളുണ്ടാക്കാൻ കഴിഞ്ഞെങ്കിലും അവയൊന്നും വൻ നേട്ടങ്ങളല്ല എന്നവർക്കറിയാം. മുഖ്യ ശത്രുവായ കോൺഗ്രസ് എത്രയോ പ്രതിസന്ധികൾക്കിടയിലും പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നതും ദക്ഷിണേന്ത്യ പൂർണമായും നഷ്ടപ്പെടുന്നതും ബിജെപിക്ക് തലവേദന തന്നെയാണ് സൃഷ്ടിക്കുന്നത്. 2023 ലെ ഏറ്റവും ശ്രദ്ധേയമായ രാഷ്ട്രീയ സംഭവം ഇന്ത്യ സഖ്യം രൂപീകരണം തന്നെയായിരുന്നു. 1977 ൽ ബിജെപിയുടെ മുൻഗാമിയായിരുന്ന ജനസംഘമടക്കം പങ്കാളിയായിരുന്ന ജനത പാർട്ടിയുടെ രൂപീകരണം തന്നെയാണ് അവരെ ഭയപ്പെടുത്തുന്നത്. ആരെയും ഞെട്ടിച്ചായിരുന്നല്ലോ അന്ന് ജനത പാർട്ടി അധികാരത്തിലെത്തിയത്. അത്തരമൊരു സാധ്യത മുൻകൂട്ടി കണ്ടു തന്നെ തങ്ങളുടെ നിലപാടുകൾ രൂക്ഷമാക്കാനും അതേസമയം ജനകീയമാക്കാനുമാണ് ബിജെപി ശ്രമിക്കുന്നത്. അതിന്റെ ഭാഗമായുള്ള ചർച്ചകളും വിവാദങ്ങളുമാണ് 2023 വർഷാന്ത്യത്തെ സജീവമാക്കിയത്. 2024 തുടക്കത്തിലും വാർത്തകൾ കീഴടക്കാൻ പോകുന്നത് അതു തന്നെ.
തെരഞ്ഞെടുപ്പിനെ ലക്ഷ്യമാക്കിയാണ് അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനമാഘോഷിക്കാൻ പോകുന്നതെന്നതിൽ കൊച്ചുകുഞ്ഞുങ്ങൾക്കുപോലും സംശയമുണ്ടാകില്ല. വളരെ തന്ത്രപൂർവം പ്രതിപക്ഷത്തെയാകാതെ ആശയക്കുഴപ്പത്തിലാക്കാനും അവർക്ക് കഴിഞ്ഞിരിക്കുന്നു. രാമന്റെ പേരിൽ വോട്ടുചോദിച്ചായിരിക്കും ബിജെപി ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടാൻ പോകുന്നതെന്നു വ്യക്തം. അതിലൂടെ സംഭവിക്കുന്നത് ഇന്ത്യൻ ജനാധിപത്യത്തിന്റെ അതിവേഗത്തിലുള്ള തിരിച്ചുപോക്കായിരിക്കും. മുകളിൽ പറഞ്ഞ പോലെ ജനാധിപത്യത്തിൽ നിന്നകന്ന് സമഗ്രാധിപത്യത്തിലേക്കും വലതുപക്ഷവൽക്കരണത്തിലേക്കും നീങ്ങുന്ന രാജ്യങ്ങളിൽ പ്രധാനപ്പെട്ട ഒന്നായി ഇന്ത്യ മാറിയിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തിലാണ് നാം പുതുവർഷത്തെ വരവേൽക്കുന്നത്.
കേരളത്തിലേക്കു വന്നാലും ആശാവഹമല്ല കാര്യങ്ങൾ. ആഗോള, അഖിലേന്ത്യ തലത്തിലുള്ള സംഭവ വികാസങ്ങളുടെ പ്രത്യാഘാതങ്ങൾ സ്വാഭാവികമായും ഇവിടെയും ഉണ്ടാകുമല്ലോ. പോയ വർഷത്തിൽ അതേറെ പ്രകടമായിരുന്നുതാനും. അതിലേറ്റവും പ്രധാനം ഇസ്‌ലാമോഫോബിയയുടെ വളർച്ചതന്നെ. ഗാസ സംഭവ വികാസങ്ങളോടും ഇന്ത്യയിലെ രാഷ്ട്രീയ സംഭവ വികാസങ്ങളോടും വലിയൊരു വിഭാഗം മലയാളികളും പ്രതികരിക്കുന്നത് അങ്ങനെയാണെന്നതാണ് ഖേദകരം. അതുമായി ബന്ധപ്പെട്ട പല സംഭവ വികാസങ്ങൾക്കും പോയ വർഷം കേരളം
സാക്ഷ്യം വഹിച്ചു. അതോടൊപ്പം സംഭവിച്ച മറ്റൊന്ന് നമ്മുടെ പൊതുസമൂഹത്തിന്റെ ക്രിമിനൽവൽക്കരണമാണ്. രാഷ്ട്രീയ രംഗം മാത്രമല്ല, മറ്റെല്ലാ മേഖലകളും ക്രിമിനൽവൽക്കരിക്കപ്പെടുന്ന സാഹചര്യത്തിനാണ് പോയ വർഷം സാക്ഷ്യം വഹിച്ചത്. രാഷ്ട്രീയത്തിലെ ക്രിമിനൽവൽക്കരണത്തിന് ഏറ്റവും കാരണമായത് വർഷാന്ത്യത്തിൽ നടന്ന നവകേരള സദസ്സ് തന്നെ. ലോകത്തൊരു ഭരണാധികാരിയും പറയരുതാത്ത വാചകങ്ങളാണ് സദസ്സുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറഞ്ഞത്. ഗുണ്ടായിസത്തെ ജീവൻ രക്ഷാപ്രവർത്തനമെന്നു പേരിട്ട് ശ്ലാഘിക്കുന്ന മുഖ്യമന്ത്രിയെയാണ് കേരളം കണ്ടത്. മുഖ്യമന്ത്രിയുടെ വാക്കുകൾ അക്രമികൾക്ക് പ്രചോദനമായി. കരിങ്കൊടി പ്രകടനം നടത്തിയവവരെ പോലും മർദിക്കുക വഴി ജനാധിപത്യത്തെ തന്നെയാണ് കൊലക്കു കൊടുത്തത്, ഇതായിരിക്കും പോയ വർഷം കേരളം കണ്ട ഏറ്റവും നിരാശാജനകമായ സംഭവം.
രാഷ്ട്രീയ രംഗത്തു മാത്രമല്ല, കേരളീയ ജീവിതം ഒന്നാകെ ക്രിമിനൽവൽക്കരിക്കപ്പെടുന്ന കാഴ്ചക്കാണ് നാം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ആത്മഹത്യകളുടേയും കൊലപാതകങ്ങളുടേയും സ്ത്രീപീഡനങ്ങളുടേയും കുട്ടികൾക്കെതിരായ കടന്നാക്രമണങ്ങളുടേയും വാർത്തകളില്ലാത്ത ദിവസങ്ങൾ പോയ വർഷം കാണില്ല. സാമ്പത്തിക ബാധ്യതകൾ മൂലമുണ്ടായ കൂട്ട ആത്മഹത്യകൾ നിരവധിയാണ്. കൊച്ചുകുട്ടികളെ പോലും അതിഭീകരമായി പീഡിപ്പിക്കുന്ന സംഭവങ്ങൾക്കും സംസ്ഥാനം സാക്ഷ്യം വഹിച്ചു. ഭരണത്തലവന്മാരായ മുഖ്യമന്ത്രിയും ഗവർണറുമായുള്ള സൗന്ദര്യ മത്സരവും അതുമായി ബന്ധപ്പെട്ട തെരുവു യുദ്ധങ്ങളും വേറെ. ഒപ്പം ചരിത്രത്തിലൊരിക്കലും ഉണ്ടായിട്ടില്ലാത്തത്ര സാമ്പത്തിക പ്രതിസന്ധിക്കാണ് പോയ വർഷം കേരളം സാക്ഷ്യം വഹിച്ചത്. വരുംവർഷവും ഇക്കാര്യങ്ങളിലൊന്നും വലിയ വ്യത്യാസങ്ങൾ ഉണ്ടാകുമെന്നു വിശ്വസിക്കാനാവില്ല.
ചുരുക്കത്തിൽ ആശ്വാസകരമായ ഒരു വർഷമല്ല കടന്നു പോയത്. പ്രതീക്ഷ നൽകുന്ന ഒരു വർഷമാണ് വരാൻ പോകുന്നത് എന്നു പ്രതീക്ഷിക്കാനും വയ്യ. വംശഹത്യകളിലേക്കും അഭയാർത്ഥി പ്രവാഹങ്ങളിലേക്കും തന്നെയാണ് ലോകം നീങ്ങുന്നത്. വിശാലമായ അർത്ഥത്തിൽ സമഗ്രാധിപത്യത്തിലേക്കും വലതുപക്ഷവൽക്കരണത്തിലേക്കും ക്രിമിനൽവൽക്കരണത്തിലേക്കുമാണ് ലോകത്തിന്റെ മിക്ക ഭാഗങ്ങളും നീങ്ങുന്നത്. ഇന്ത്യയും കേരളവും നീങ്ങുന്നതും ആ ദിശയിൽ തന്നെയാണെന്നു പറയാതിരിക്കാനാവില്ല.