റിയാദ്-ഇന്നലെ(വെള്ളി) കൊല്ലത്ത് മകൻ ചുറ്റിക കൊണ്ട് അടിച്ചു കൊന്ന അച്ഛൻ ഏറെക്കാലം സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ പ്രവാസിയായിരുന്നു. മങ്ങാട് മൂന്നാംകുറ്റി താവിട്ടുമുക്ക് ഇന്ദ്രശീലയിൽ രവീന്ദ്രനെ(65)യാണ് മകൻ ചുറ്റി കൊണ്ട് അടിച്ചു കൊന്നത്. കൊല്ലം മൂന്നാം കുറ്റിയിൽ ഉള്ള രവീന്ദ്രന്റെ സിറ്റി മാക്‌സ് കളക്ഷൻസ് എന്ന ഫാൻസി കടയിൽ ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു കൊലപാതകം നടന്നത്.
ഇന്നലെ രാവിലെ രവീന്ദ്രനാണ് കട തുറന്നത്. ഉച്ചയോടെ മകൻ കടയിൽ എത്തുകയും ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും ചെയ്തു. ഇതിനിടെ കടയിലെ ബാറ്റു കൊണ്ട് രവീന്ദ്രൻ അഖിലിനെ അടിച്ചു. ഇതിൽ പ്രകോപിതനായ അഖിൽ ചുറ്റിക ഉപയോഗിച്ച് രവീന്ദ്രനെ തലയ്ക്കടിച്ച് വീഴ്്ത്തി. സംഭവം നടക്കുമ്പോൾ കടയിലെ ജീവനക്കാരി മാത്രമാണ് കടയിലുണ്ടായിരുന്നത്. ജീവനക്കാരിയാണ് അടുത്തുള്ള കടയിൽ ചെന്ന് വിവരം പറഞ്ഞത്.
നാലുവർഷം മുമ്പാണ് രവീന്ദ്രൻ റിയാദിൽനിന്ന് പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയത്. തുടർന്ന് മൂന്നാം കുറ്റിയിൽ ഫാൻസി സ്റ്റോർ ആരംഭിക്കുകയായിരുന്നു. ഭാര്യ; പ്രശോഭ. മറ്റൊരു മകൻ അർജുൻ പ്രസൂൺ വിദേശത്താണ്.