കൊച്ചി - ചാനൽ ചർച്ചയിലെ കൊമ്പുകോർക്കലിന് പിന്നാലെ 24 ന്യൂസിലെ സീനിയർ ന്യൂസ് എഡിറ്റർ ഹാഷ്മി താജ് ഇബ്രാഹിമിനെതിരെ നിയമനടപടിയുമായി സി.പി.എം നേതാവും അഭിഭാഷകനുമായ കെ.എസ് അരുൺ കുമാർ. ചാനൽ ചർച്ചക്കിടെ വ്യക്തിപരമായി അധിക്ഷേപിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് അദ്ദേഹം ഫേസ്ബുക്കിൽ അറിയിച്ചു.
കൊച്ചിയിലെ ജി.ജെ.കെ അസോസിയേറ്റ്‌സിലെ അഡ്വ. പി.കെ വർഗീസ് മുഖേനയാണ് വക്കീൽ നോട്ടീസ് അയച്ചത്. ഏഴ് ദിവസത്തിനുള്ളിൽ സ്വന്തം ചാനലിലൂടെ നിരുപാധികം മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം ഹാഷ്മി താജ് ഇബ്രാഹിമിനെതിരെ ക്രിമിനലായും സിവിലായും നിയമനടപടി സ്വീകരിക്കുമെന്നുമാണ് കുറിപ്പിലുള്ളത്.
നവകേരള യാത്രയിൽ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഷൂ എറിഞ്ഞ കേസിൽ പ്രതികളുമായി ബന്ധമുണ്ടെന്നാരോപിച്ച് 24 ന്യൂസ് റിപോർട്ടറെ പോലീസ് പ്രതി ചേർത്തതുമായി ബന്ധപ്പെട്ട 'എൻകൗണ്ടർ' ചർച്ചയാണ് നിയമനടപടിക്ക് ആധാരമായത്. 'സൈബറിടങ്ങളിൽ ഇടപെടുന്ന സഖാക്കളേയും മുഖ്യമന്ത്രി അടക്കമുള്ള നേതാക്കളേയൂം അങ്ങേയറ്റം അപഹസിച്ചാണ് ഹാഷ്മി ചർച്ചകൾക്ക് തുടക്കമിട്ടത്. ഇത് മാധ്യമ പ്രവർത്തകരുടെ അതിരുകടന്ന ഇടതുവിരുദ്ധതയുടെ ഭാഗമായുള്ള പരാമർശങ്ങളായി കണ്ട് അർഹിക്കുന്ന അവഞ്ജയോടെ തള്ളികളയുന്നൂ...എന്നാൽ പാർടി പ്രതിനിധി ആയി പങ്കെടുക്കുന്ന എനിക്കെതിരെ ചർച്ചയുടെ തുടക്കം മുതൽ വളരെ മോശമായാണ് ഹാഷ്മി പെരുമാറിയത്. മലയാള ഭാഷയിൽ നാം പൊതുവെ ഉപയോഗിക്കാൻ മടിക്കുന്ന വാക്കുകളും വാചകങ്ങളും ഉപയോഗിക്കുകയും എനിക്കെതിരെ വസ്തുതകളുമായി പുലബന്ധം പോലുമില്ലാത്ത വ്യാജ പ്രചാരണം ചാനലിലൂടെ നടത്തുകയും ചെയ്തു. ലൈവ് ചർച്ചയിൽ ആങ്കറുടെ അതിരുകടന്ന ഇടപെടൽ കാരണം ഹാഷ്മി എനിക്കെതിരെ നടത്തിയ വ്യക്തിപരമായ കടന്നാക്രമണങ്ങൾ ആ സമയം ശ്രദ്ധയിൽ പെട്ടില്ലെന്നും അതിനാൽ മറുപടി പറയാനായില്ലെന്നും സി.പി.എം നേതാവ് പറയുന്നു.
മാധ്യമങ്ങളോടുള്ള അരുൺകുമാറിന്റെ പുച്ഛം കണ്ടപ്പോൾ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം ലഭിക്കാനായി മാധ്യമപ്രവർത്തകരെ ഉപയോഗപ്പെടുത്താനുള്ള സി.പി.എം നേതാവിന്റെ ഇടപെടലുകളും ആവർത്തിച്ചാവർത്തിച്ച് അവതാരകൻ ഉന്നയിച്ചെങ്കിലും സി.പി.എം നേതാവ് അതിന് മറുപടി പറഞ്ഞിരുന്നില്ല. ശേഷം ചാനൽ ചർച്ചയ്ക്കു ശേഷം അവതാരകൻ ആരോപണവിധേയനായ അരുൺകുമാറിന് അയച്ച സന്ദേശവും കമന്റ് ബോക്‌സിൽ അഡ്വ. അരുൺകുമാർ പോസ്റ്റ് ചെയ്തിട്ടുണ്ട്.
'കോമ്രേഡ് തൃക്കാക്കര മനപ്പൂർവ്വം പറഞ്ഞതല്ല. സൈബർ വേട്ടയിൽ വിനിതയുടെ സങ്കടം കണ്ട ഒരു അതിവൈകാരികതയിൽ പിടിവിട്ടുപോയത്.
പാർട്ടിയിൽ പ്രശ്‌നമാകുമെങ്കിൽ പരിഹാരത്തിന് എനിക്ക് ചെയ്യാൻ കഴിയുന്നത് എന്തെങ്കിലുമുണ്ടോ?' എന്ന അവതാരകന്റെ വാട്‌സാപ്പ് മെസേജാണ് അരുൺകുമാർ എഫ്.ബിയിൽ ഇട്ടത്.
മാധ്യമങ്ങളെ ഉപയോഗിച്ച് നേട്ടമുണ്ടാക്കുന്നയാൾ എന്ന രൂപത്തിൽ ഹാഷ്മി എനിക്കെതിരെ നടത്തിയ പരാമർശങ്ങൾ ഒരു വ്യക്തി എന്ന രൂപത്തിലും പൊതുപ്രവർത്തകൻ എന്ന നിലയിലും അഭിഭാഷകൻ എന്ന നിലയിലും എന്നെ അപകീർത്തിപ്പെടുത്തുക എന്ന മനപൂർവ്വ ലക്ഷ്യത്തോടെയാണെന്നും അരുൺകുമാർ കുറ്റപ്പെടുത്തി.
അഡ്വ. കെ.എസ് അരുൺ കുമാറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ:
24 ന്യൂസിന്റെ സീനിയർ ന്യൂസ് എഡിറ്റർ ഹാഷ്മി താജ് ഇബ്രാഹിമിനെതിരെ നിയമ നടപടി ആരംഭിച്ചു. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഷൂ എറിഞ്ഞ കേസിൽ പ്രതികളുമായി ബന്ധമുണ്ട് എന്ന കേസിൽ 24 ന്യൂസ് റിപ്പോർട്ടറെ പോലീസ് പ്രതി ചേർത്തതുമായി ബന്ധപ്പെട്ട് 24 ന്യൂസ് ചാനൽ ഡിസംബർ 23ന് രാത്രി 8 ന് നടത്തിയ 'എൻകൗണ്ടർ ' ചർച്ചയിൽ ക്ഷണപ്രകാരം ഞാൻ പങ്കെടുത്തു.
പ്രൈം ടെം ചാനലുകളിൽ ചർച്ചകളിൽ പങ്കെടുക്കുന്നത് പാർടി നിർദ്ദേശപ്രകാരമാണ്. എകെജി സെന്ററിൽ നിന്നുള്ള നിർദ്ദേശപ്രകാരമാണ് ചർച്ചകളിൽ പങ്കെടുക്കുന്ന ഓരോ സഖാക്കളും പ്രെം ടൈം ഡിബേറ്റുകൾ ഉൾപ്പെടെയുള്ള പരിപാടികളിൽ പങ്കെടുക്കുന്നത്.
ചാനൽ ചർച്ചയിൽ പങ്കെടുക്കുമ്പോൾ അരുൺകുമാർ എന്ന വ്യക്തി ആയിട്ടല്ല, പാർടി പ്രതിനിധി ആയിട്ടാണ് പങ്കെടുക്കുന്നത്....
ഡിസംബർ 23ന്റെ ചർച്ചയിൽ സൈബറിടങ്ങളിൽ ഇടപെടുന്ന സഖാക്കളേയും മുഖ്യമന്ത്രി അടക്കമുള്ള നേതാക്കളേയൂം അങ്ങേയറ്റം അപഹസിച്ചാണ് ഹാഷ്മി ചർച്ചകൾക്ക് തുടക്കമിട്ടത്. അത് മാധ്യമ പ്രവർത്തകരുടെ അതിരുകടന്ന ഇടതുവിരുദ്ധതയുടെ ഭാഗമായുള്ള പരാമർശങ്ങളായി കണ്ട് അർഹിക്കുന്ന അവഞ്ജയോടെ തള്ളികളയുന്നൂ...
എന്നാൽ പാർടി പ്രതിനിധി ആയി പങ്കെടുക്കുന്ന എനിക്കെതിരെ ചർച്ചയുടെ തുടക്കം മുതൽ വളരെ മോശമായാണ് ഹാഷ്മി പെരുമാറിയത്. മലയാള ഭാഷയിൽ നാം പൊതുവെ ഉപയോഗിക്കാൻ മടിക്കുന്ന വാക്കുകളും വാചകങ്ങളും ഉപയോഗിക്കുകയും എനിക്കെതിരെ വസ്തുതകളുമായി പുലബന്ധം പോലുമില്ലാത്ത വ്യാജ പ്രചാരണം ചാനലിലൂടെ നടത്തുകയും ചെയ്തു. ലൈവ് ചർച്ചയിൽ ആങ്കറുടെ അതിരുകടന്ന ഇടപെടൽ കാരണം ഹാഷ്മി എനിക്കെതിരെ നടത്തിയ വ്യക്തിപരമായ കടന്നാക്രമണങ്ങൾ ആ സമയം ശ്രദ്ധയിൽ പെട്ടില്ല...
പരസ്പരം ഹാഷ്മിക്കൊപ്പം സംസാരിക്കേണ്ടി വന്നതിനാൽ ഹാഷ്മിയുടെ എനിക്കെതിരെയുള്ള വ്യക്തിപരമായ പരാമർശങ്ങൾ വ്യക്തമായി മനസിലായില്ല. ആയതിനാൽ ലൈവ് ചർച്ചയിൽ മറുപടിയും നല്കാനായില്ല... ചർച്ച കഴിഞ്ഞ് പുറത്തിറങ്ങിയ ഉടനേയാണ് സുഹൃത്തുക്കളും സഖാക്കളും ഫോണിലൂടെയും മെസേജായും എന്നെ അറിയിച്ചത്. വ്യക്തിപരമായി എന്നേ അപമാനിച്ചതിനേക്കാൾ എന്റെ പാർടിക്കും സഖാക്കൾക്കും എതിരെയുള്ള അപമാനമായി ഞാൻ കണക്കാക്കുന്നു.... ഞാൻ ചെയ്യാത്ത പ്രവൃത്തികൾ എന്റെ തലയിൽ കെട്ടിവെക്കാൻ ലൈവ് ചർച്ചയിൽ നടത്തിയ ശ്രമം അങ്ങേയറ്റം ഹീനമായ പ്രവൃത്തിയാണ്...
അതിന്റെ കട്ടിംഗ് കഌപുകൾ വ്യാപകമായി എതിരാളികൾ എനിക്കെതിരെയും പാർട്ടിക്കെതിരായും ഉപയോഗിച്ചതും ശ്രദ്ധയിൽപെട്ടു.
മാധ്യമങ്ങളെ ഉപയോഗിച്ച് നേട്ടമുണ്ടാക്കുന്നയാൾ എന്ന രൂപത്തിൽ ഹാഷ്മി എനിക്കെതിരെ നടത്തിയ പരാമർശങ്ങൾ ഒരു വ്യക്തി എന്ന രൂപത്തിലും പൊതുപ്രവർത്തകൻ എന്ന നിലയിലും അഭിഭാഷകൻ എന്ന നിലയിലും എന്നെ അപകീർത്തിപ്പെടുത്തുക എന്ന മനപൂർവ്വ ലക്ഷ്യത്തോടെയാണ്. ഇത് ഹാഷ്മി താജ് ഇബ്രാഹിം അടക്കമുള്ള മാധ്യമ പ്രവർത്തകർ കഴിഞ്ഞ 2 വർഷമായി എനിക്കെതിരെ നടത്തിയ തെറ്റായ പ്രചാരണത്തിന്റെ തുടർച്ച തന്നെയാണ്.
അന്നേദിവസം (23.12.2023) രാത്രി 12.48ന് ഹാഷ്മി എനിക്ക് ഒരു വാട്‌സ്ആപ്പ് സന്ദേശം അയച്ച്, ഗൂഡാലോചന നടത്തിയതിന് ''പോലീസ് കേസ് രജിസ്റ്റർ ചെയ്തതിൽ വനീതയുടെ സങ്കടം സഹിക്കാൻ കഴിയാതെ വന്നപ്പോൾ പിടിവിട്ടു പോയതാണെന്നും നടത്തിയ കള്ള പരാമർശത്തിൽ പാർട്ടി സഖാക്കൾക്ക് ബുദ്ധിമുട്ട് തോന്നുന്നെങ്കിൽ താൻ എന്താണ് ചെയ്യേണ്ടത് ' എന്നും ചോദിച്ചു.
അപ്പോൾ താൻ ചാനലിലൂടെ ആക്രോശിച്ചത്, പ്രചരിപ്പിച്ചത് പച്ച കള്ളമാണ് എന്ന് ഹാഷ്മിക്ക് തന്നെ ബോധ്യമുണ്ട് എന്നതിന് ഈ മെസേജ് പ്രധാന തെളിവാണ്. നടത്തിയത് വ്യാജ പ്രചാരണമാണ് എന്ന് ബോധ്യമുള്ളത് കൊണ്ടാണ് ഹാഷ്മി അന്നേ ദിവസം തന്നെ വാട്‌സ് അപ്പ് സന്ദേശം അയച്ചത്. ഞാൻ ഈ മേസേജിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഈ സംഭവം ഹാഷ്മിയെപ്പോലുള്ള മാധ്യമ പ്രവർത്തകർ ഒരു നുണയെ, ഒരു വസ്തുതാ വിരുദ്ധമായ കാര്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി എങ്ങനെയൊക്കെ ഉപയോഗിക്കുന്നു എന്നതിന്റെ തെളിവാണ്. ചാനലിലൂടെ എല്ലാ മര്യാദകളും ലംഘിച്ച് നുണപ്രചരണം നടത്തുകയും വ്യക്തിപരമായി മെസേജ് ഇട്ട് ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നു. തങ്ങൾക്കെതിരെ നിൽക്കുന്നവരെ, ചാനലുകളുടെ ഗുരുതരമായ ഗൂഢാലോചന ചൂണ്ടിക്കാണിക്കുന്നവരെ ഇല്ലായ്മ ചെയ്യാൻ എന്ത് അധമമാർഗ്ഗവും സ്വീകരിക്കാൻ മടിയില്ല എന്ന് ഹാഷ്മി എന്ന മാധ്യമപ്രവർത്തകൻ തെളിയിച്ചിരിക്കുകയാണ്. നവമാധ്യമങ്ങളിലൂടെ ഒരു രൂപ പ്രതിഫലം പോലും വാങ്ങാതെ വിദേശത്തും, നാട്ടിലും, തങ്ങളുടെ തൊഴിലിടവേളകളിൽ മാധ്യമങ്ങളുടെ പാർട്ടിക്കെതിരെയുള്ള കടന്നാക്രമണങ്ങളെ പ്രതിരോധിക്കുന്ന സൈബറിടങ്ങളിലെ സഖാക്കളോട് നിങ്ങൾ മാധ്യമപ്രവർത്തതകർക്ക് തോന്നുന്ന വിരോധം കൊണ്ടാണ് നിങ്ങളുടെ അന്തിചർച്ചവേദികളിൽ അവരെ ആക്ഷേപിക്കുന്നതിന് കാരണം.
അതുകൊണ്ട് സൈബറിടങ്ങളിലെ സഖാക്കൾ നിശബ്ദരാകുമെന്നൊന്നും നിങ്ങൾ ധരിക്കേണ്ട... അതിന്റെ ഭാഗം മാത്രമാണ് ചാനലുകളിലെ ചർച്ചകളിൽ പങ്കെടുക്കുന്ന പാർടി പ്രതിനിധികളേയും വ്യക്തിപരമായി കടന്നാക്രമിച്ച് അപമാനിക്കുന്നത്...
ആയതിനാൽ 24 ന്യൂസിന്റെ സീനിയർ ന്യൂസ് എഡിറ്റർ ഹാഷ്മി താജ് ഇബ്രാഹിമിനെതിരെ നിയമ നടപടി ആരംഭിക്കാൻ തീരുമാനിക്കുകയും എറണാകുളത്തെ GJK അസോസിയേറ്റ്‌സിലെ അഡ്വ. പി.കെ. വർഗീസ് മുഖേന വക്കീൽ നോട്ടീസ് അയച്ചതും. 7 ദിവസത്തിനുള്ളിൽ സ്വന്തം ചാനലിലൂടെ നിരുപാധികം മാപ്പ് പറഞ്ഞില്ലെങ്കിൽ 24 ന്യൂസിന്റെ സീനിയർ ന്യൂസ് എഡിറ്റർ ഹാഷ്മി താജ് ഇബ്രാഹിമിനെതിരെ ക്രിമിനലായും സിവിലായും നിയമ നടപടി ആരംഭിക്കും.
നിങ്ങളുടെ വ്യക്തിപരമായ കടന്നാക്രമണങ്ങൾകൊണ്ടൊന്നും മാധ്യമങ്ങളുടെ നുണപ്രചരണങ്ങളെ തുറന്ന്കാണിക്കുന്നതിൽ നിന്ന് ഒരിഞ്ച് പിന്നോട്ട് പോകാൻ ഉദ്ദേശിക്കുന്നുമില്ല.... ഹാഷ്മി എനിക്ക് അയച്ച സന്ദേശം കമന്റിലുണ്ട്...വ്യക്തിപരമായ സന്ദേശങ്ങളെല്ലാം പരസ്യമായി പുറത്തിടുന്നത് കുറേ ആലോചിച്ചുതന്നെയാണ്.. ഞാനും പച്ചയായ ഒരു മനുഷ്യനാണല്ലോ.... നിങ്ങളുടെ ചാനൽ ഫ്‌ളോറുകളിൽ ലക്ഷകണക്കിന് പ്രേക്ഷകരുടെ മുന്നിൽ ഇല്ലാത്ത കാര്യം പറഞ്ഞ് അപമാനിച്ചതിന് ശേഷം സ്വകാര്യമായി പറ്റിപോയി എന്ന് മെസേജിട്ടാൽ അങ്ങനെ പരിഹാരമാവില്ലല്ലോ ഒന്നും.... വക്കീൽ നോട്ടീസിന്റെ പൂർണരൂപം കമന്റിലുണ്ട്....