Sorry, you need to enable JavaScript to visit this website.

ഗവര്‍ണര്‍ക്കെതിരെ വീണ്ടും എസ്. എഫ്. ഐയുടെ കരിങ്കൊടി

തിരുവനന്തപുരം- ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധവുമായി വീണ്ടും എസ്. എഫ്. ഐ. ദല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയ ഗവര്‍ണര്‍ വിമാനത്താവളത്തില്‍ നിന്ന് രാജ്ഭവനിലേക്ക് പോകുന്നതിനിടെ ജനറല്‍ ആശുപത്രി ജങ്ഷന് സമീപത്ത് എസ്. എഫ്. ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി വീശുകയായിരുന്നു. 

ആരിഫ്ഖാന്‍ ഗോബാക്ക് വിളിച്ച നാല് എസ്. എഫ്. ഐ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.

കേരള സര്‍വകലാശാല സെനറ്റിലേക്ക് ബി. ജെ. പി അനുകൂലികളെ നാമനിര്‍ദ്ദേശം ചെയ്ത നടപടിയില്‍ പ്രതിഷേധിച്ചാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കെതിരെ എസ്. എഫ്. ഐ പ്രതിഷേധം തുടരുന്നത്. മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ എസ്. എഫ്. ഐ പ്രതിഷേധം നടത്തില്ലെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും കണക്കു കൂട്ടല്‍ തെറ്റുകയായിരുന്നു.  

ഗവര്‍ണര്‍ കേരള സര്‍വകലാശാല സെനറ്റിലേക്ക് നോമിനേറ്റ് ചെയ്ത എ. ബി. വി. പി പ്രവര്‍ത്തകന്‍ ക്രിസ്മസ് ആഘോഷത്തിനിടയിലുണ്ടായ വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന് അറസ്റ്റിലും റിമാന്റിലുമായി. പന്തളം എന്‍. എസ്. എസ് കോളേജില്‍ ക്രിസ്മസ് ആഘോഷത്തിനിടെ ഉണ്ടായ വിദ്യാര്‍ഥി സംഘര്‍ഷത്തില്‍ എസ്. എഫ്. ഐ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചെന്ന കേസിലാണ് ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത സുധി സദനും എ. ബി. വി. പി പ്രവര്‍ത്തകനായ വിഷ്ണുവും അറസ്റ്റിലായത്. ഇതുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകര്‍ ഉന്നയിച്ച ചോദ്യത്തോട് ഗവര്‍ണര്‍ രോഷത്തോടെയാണ് പ്രതികരിച്ചത്. അതൊന്നും തനിക്ക് അറിയേണ്ട കാര്യമില്ലെന്നും പല സ്ഥലങ്ങളില്‍ നിന്നും ലിസ്റ്റ് കിട്ടുമെന്നും അത് മാധ്യമങ്ങളോട് പറയേണ്ട കാര്യമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

Latest News