രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കരുതെന്നാണ് പാര്‍ട്ടി കേരള ഘടകത്തിന്റെ നിലപാടെന്ന് കെ.മുരളീധരന്‍

കോഴിക്കോട് - അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങില്‍  കോണ്‍ഗ്രസ് പങ്കെടുക്കരുതെന്നാണ് പാര്‍ട്ടി കേരള ഘടകത്തിന്റെ നിലപാടെന്ന് മുന്‍ കെ പി സി സി അധ്യക്ഷനും എംപിയുമായ കെ മുരളീധരന്‍. ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കുമോയെന്നതില്‍ ഇതുവരെ നിലപാട് എടുത്തില്ല. ഇന്ത്യ മുന്നണിയിലെ കക്ഷികളുമായി ആലോചിച്ച് കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ തീരുമാനിക്കും. കോണ്‍ഗ്രസ് പങ്കെടുക്കരുതെന്നാണ് കേരളാ ഘടകത്തിന്റെ നിലപാടെന്നും ഇക്കാര്യം കെ.സി. വേണുഗോപാലിനെ അറിയിച്ചിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.   വിശ്വാസികളും അവിശ്വാസികളും ഉള്‍പ്പെടുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതിനാല്‍ സി പി എം എടുക്കും പോലെ കോണ്‍ഗ്രസിന് പെട്ടെന്ന് നിലപാട് എടുക്കാന്‍ കഴിയില്ല. ക്ഷേത്രം ഉദ്ഘാടനം ചെയ്യേണ്ടത് പ്രധാനമന്ത്രിയല്ല. മതാചാരം പ്രകാരം ഭരണകര്‍ത്താവല്ല മറിച്ച് തന്ത്രിമാരാണ് ഇക്കാര്യം നിര്‍വ്വഹിക്കേണ്ടത്. ഒരു സ്ട്രക്ക്ച്ചര്‍ ഇല്ലാക്കി ക്ഷേത്രം പണിഞ്ഞിടത്ത് കോണ്‍ഗ്‌സ്  പോകേണ്ട കാര്യമില്ല.  മറ്റ് ക്ഷേത്രങ്ങളെ പോലെയല്ല അയോധ്യ . എല്ലാവരുടേയും വികാരങ്ങള്‍ മാനിച്ചേ കോണ്‍ഗ്രസ് നിലപാട് എടുക്കൂവെന്നും മുരളിധരന്‍ വ്യക്തമാക്കി. പരിധിയില്ലാത്ത വര്‍ഗീയതയാണ് ബി ജെ പി പ്രചരിപ്പിക്കുന്നത്. അടിയന്തരാവസ്ഥ കാലത്ത് പോലും ഇത്രയധികം എം.പി. മാരെ സസ്‌പെന്റ് ചെയ്തിട്ടില്ല. ഭരണപക്ഷത്തിന്റെ ഏകപക്ഷീയ നടപടിയാണിതെല്ലാമെന്നും മുരളീധരന്‍ പറഞ്ഞു.

 

Latest News