മഞ്ചേരി-വാഹനാപകടത്തില്‍ പരിക്കേറ്റ് മരിച്ച യുവതിയുടെ സ്വര്‍ണാഭരണങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നു നഷ്ടപ്പെട്ടെന്ന പരാതിയില്‍ ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശ പ്രകാരം രൂപീകരിച്ച അന്വേഷണ കമ്മീഷന്‍ സംഭവ ദിവസം ജോലിയിലുണ്ടായിരുന്ന ആശുപത്രി ജീവനക്കാരുടെ മൊഴിയെടുത്തു. പരാതിക്കാരില്‍ നിന്നു വിവരങ്ങളും ശേഖരിച്ചു. ആശുപത്രിയിലെ സിസി ടി.വി ദൃശ്യങ്ങളും ശേഖരിച്ചു. മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം ഡോ.മേധാവി ഹിതേഷ് ശങ്കള്‍, ആര്‍എംഒ ഡോ.വി.സജിന്‍ ലാല്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ അബ്ദുനാസര്‍ പുലത്ത് എന്നിവരാണ് അന്വേഷണ കമ്മീഷന്‍ അംഗങ്ങള്‍. കഴിഞ്ഞ മാസം 28ന് മരിച്ച മഞ്ചേരി മാലാംകുളം സ്വദേശി നടുവത്ത് ഫൈസലിന്റെ ഭാര്യ ഫാത്തിമ (37) യുടെ കഴുത്തില്‍ അണിഞ്ഞിരുന്ന മാലയും കൈകളിലുണ്ടായിരുന്ന മോതിരവുമാണ് നഷ്ടമായത്. ആഭരണങ്ങള്‍ രണ്ടു പവന്‍ വരും. ഫാത്തിമയുടെ മകള്‍ ഫെറീന ഫര്‍വീനും സഹോദരി അനുഹാജ് ഐറയും ആശുപത്രിയിലെത്തി സൂപ്രണ്ട്് ഡോ.ഷീന ലാലിന് പരാതി നല്‍കിയിരുന്നു. പിന്നീട് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും പരാതി നല്‍കി. പ്രിന്‍സിപ്പല്‍ സെക്രട്ടറി ജില്ലാ ആരോഗ്യവിഭാഗത്തോട് വിശദീകരണം തേടി. ഇതേ തുടര്‍ന്നാണ് കമ്മീഷനെ വച്ച് അന്വേഷണം ആരംഭിച്ചത്. മരിച്ച ഫാത്തിമയുടെ സഹോദരിയുടെ പരാതിയില്‍ പോലീസും അന്വേഷണം നടത്തുന്നുണ്ട്. കഴിഞ്ഞ 27ന് രാവിലെ ആനക്കയം ചെക്ക്‌പോസ്റ്റിലായിരുന്നു അപകടം.
ഈ വാർത്ത കൂടി വായിക്കാം
ഒരാഴ്ച മുമ്പ് നാട്ടിലെത്തിയ ജിദ്ദ പ്രവാസി നിര്യാതനായി
വീഡിയോ പ്രചരിച്ചു; സൗദിയില്‍ യുവതിയെ കാറില്‍വെച്ച് ഉപദ്രവിച്ച പ്രവാസി അറസ്റ്റില്‍
അവിഹിത ബന്ധം കണ്ടു; യുവതി ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചെടുത്ത് ക്ലോസറ്റിലിട്ട് ഒഴുക്കി