കാസർകോട്- സ്വന്തം മണ്ണിനായി പൊരുതുന്ന ഫലസ്തീൻ ജനതക്ക് ജില്ലയുടെ ഐക്യദാർഢ്യം അർപ്പിക്കാൻ 20 ന് വ്യാഴാഴ്ച വൈകിട്ട് മൂന്നിന് ചെർക്കളയിൽ സി.പി.എം ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പൊതുയോഗം ജനാൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ഫലസ്തീൻ വിഷയത്തോട് ഐക്യദാർഢ്യപ്പെടുന്ന മുഴുവൻ ജനാവലിയും ചെർക്കളയിലെത്തും. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എൻ. അലി അബ്ദുല്ല, എസ്.കെ.ജെ.യു പ്രതിനിധി മൊയ്തു നിസമി, എം.ഇ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ കുഞ്ഞിമൊയ്തീൻ, കേരള നദ്വത്തുൽ മുജാഹിദ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹുസൈൻ മടവൂർ, പ്രമുഖ എൽ.ഡി.എഫ് ഘടകകക്ഷി നേതാക്കളും ചടങ്ങിൽ സംസാരിക്കും. കഴിഞ്ഞ ഒക്ടോബർ മുതലാണ് ഫലസ്തീന്റെ അന്ത്യംകുറിക്കുന്ന രീതിയിലുള്ള അധിനിവേശം ഇസ്രായിൽ ശക്തമാക്കിയത്. സാമ്രാജ്യത്വ ശക്തികളുടെ വമ്പിച്ച പിന്തുണയോടെ ഗാസയെ ഏതാണ്ട് ഇല്ലാതാക്കി. ആയിരക്കണക്കിന് കുട്ടികളെയാണ് നാസയുടെ മണ്ണിൽ സയണിസ്റ്റ് ക്രൂരത ഇല്ലാതാക്കിയത്. ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്ന ഈ വംശഹത്യയിൽ, കേന്ദ്ര ബി.ജെ.പി സർക്കാർ തന്ത്രപരമായ മൗനം അവലംബിക്കുന്നു. വെടിനിർത്തൽ കരാർ വോട്ടിനിട്ടപ്പോൾ ഇന്ത്യ വിട്ടു നിൽക്കുന്ന അവസ്ഥ പോലുമുണ്ടായി-എം.വി ബാലകൃഷ്ണൻ ചൂണ്ടിക്കാട്ടി.
ഗാന്ധിജിയും നെഹ്റുവും സ്വതന്ത്ര ഫലസ്തീനായി അചഞ്ചലമായി നിലകൊണ്ടവരാണ്. എന്നാൽ അവരുടെ പിന്തുടർച്ച അവകാശപ്പെടുന്ന കോൺഗ്രസിന്റെ ഇപ്പൊഴത്തെ നിലപാട് പരിഹാസ്യമാണ്. നിലനിൽപ്പിനായി പൊരുതുന്ന ഹമാസ് പോരാളികളെ, 'തീവ്രവാദികൾ' എന്ന്' ശശി തരൂർ പരസ്യമായി വിശേഷിപ്പിച്ചത് ലീഗിന്റെ റാലിയിലാണ്. പിന്നീടും അതിനെ ന്യായീകരിക്കാനാണ് കോൺഗ്രസ് അടക്കമുള്ള വലതുപക്ഷവാദികൾ ശ്രമിച്ചത്. സ്വതന്ത്ര ഫലസ്തീൻ എന്ന ആശയം ലോക വിമോചന പോരാട്ടത്തിനും കൂടി ഊർജം നൽകുന്ന ഒന്നാണ്. ആ അർഥത്തിൽ ലോകവ്യാപകമായി ഫലസ്തീനുള്ള ഐക്യദാർഢ്യം സജീവമാകുകയാണ്. ഇതിന് പൂർണ പിന്തുണ നൽകേണ്ടത് ജനങ്ങളുടെ പ്രധാനപ്പെട്ട കടമയാണ്. ആ പ്രാധാന്യം ഉൾക്കൊണ്ടാണ് പാർട്ടിയുടെ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെ ചെർക്കളയിൽ എത്തുന്നതെ
തെന്നും എം.വി ബാലകൃഷ്ണൻ പറഞ്ഞു. സംസ്ഥാന സമിതി അംഗം അഡ്വ. സി.എച്ച് കുഞ്ഞമ്പു എം.എൽ.എ, കാസർകോട് ഏരിയ സെക്രട്ടറി മുഹമ്മദ് ഹനീഫ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.