Sorry, you need to enable JavaScript to visit this website.

' റോബിനെ' വാളയാറിലും തടഞ്ഞു, തമിഴ്‌നാട്ടില്‍ പരിശോധനയുണ്ടായില്ല, സര്‍വ്വീസ് പൂര്‍ത്തിയാക്കി

പാലക്കാട് - കോടതി ഉത്തരവിനെ തുടര്‍ന്ന് ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് സര്‍വീസ് തുടങ്ങിയ റോബിന്‍ ബസ് കോയമ്പത്തൂരിലെത്തി. വാളയാര്‍ ചെക്ക് പോസ്റ്റില്‍ കേരള മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയ്ക്കു ശേഷമാണ് റോബിനെ അതിര്‍ത്തി കടത്തിവിട്ടത്. എന്നാല്‍ തമിഴ്‌നാട്ടില്‍ ബസ്സിന് പരിശോധനയുണ്ടായില്ല. കോടതി നിര്‍ദേശപ്രകാരം മോട്ടോര്‍ വാഹന വകുപ്പ് ബസ് കഴിഞ്ഞ ദിവസം വിട്ട് നല്‍കിയിരുന്നു. ഇന്ന് സര്‍വീസ് തുടങ്ങി ഒരു കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ തന്നെ മൈലപ്രയില്‍ വെച്ച് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ബസ് തടഞ്ഞ് പരിശോധിച്ചു. പരിശോധനയ്ക്ക് ശേഷം സര്‍വീസ് തുടരാന്‍ അനുവദിക്കുകയായിരുന്നു. പെര്‍മിറ്റ് ലംഘനത്തിന്റെ പേരില്‍ മോട്ടോര്‍ വാഹന വകുപ്പുമായി നിയമയുദ്ധത്തിലായിരുന്ന റോബിന്‍ ബസിനെ കഴിഞ്ഞ മാസം 24 -ന് പുലര്‍ച്ചെയാണ് പിടിച്ചെടുത്തത്. ബസ് വിട്ടുകൊടുക്കാന്‍ ശനിയാഴ്ച പത്തനംതിട്ട ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് ഉടമ പൊലീസിനെ സമീപിച്ചെങ്കിലും മോട്ടോര്‍ വാഹന വകുപ്പ് ബസ് വിട്ടുകൊടുത്തിരുന്നില്ല.  ഞായറാഴ്ചയാണ് ബസ് കൊടുത്തത്. നിയമലംഘനം കണ്ടാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്. 

 

Latest News