കണ്ണൂർ - എണ്ണിയെണ്ണി തിരിച്ചടിക്കാൻ വന്നാൽ എണ്ണിയെണ്ണി കണക്കു തീർക്കാൻ മറുഭാഗത്തും ആളുണ്ടെന്ന കാര്യം വി.ഡി.സതീശൻ ഓർക്കുന്നതു നല്ലതാണെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ മുന്നറിയിപ്പ് നൽകി. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഇ.പി. സമാധാനാന്തരീക്ഷം നിലനിൽക്കുന്ന സംസ്ഥനത്ത് കലാപമുണ്ടാക്കാനുള്ള ആഹ്വാനമാണ് പ്രതിപക്ഷ നേതാവിൻ്റെത്. ഇരിക്കുന്ന പദവി മനസിലാക്കി പ്രസ്താവന നടത്താനുള്ള ഔചിത്യം സതീശൻ കാണിക്കണം. പ്രതിപക്ഷ നേതാവ് തെറ്റുതിരുത്തി യഥാർഥ്യബോധത്തോടെ കാര്യങ്ങൾ കാണാൻ തയ്യാറാവണം. കേന്ദ്ര സർക്കാരിനെതിരെ പ്രതികരിച്ചതിന് കേരളത്തിൽ നിന്നുള്ള എം.പിമാരെയടക്കം സഭയിൽ നിന്ന് സസ്പെൻഡു ചെയ്ത അതീവ ഗുരുതര സാഹചര്യമാണ് നിലനിൽക്കുന്നത്. ഇത് എന്തിൻ്റെ സൂചനയാണെന്ന് ഓർക്കണം. ഇതേക്കുറിച്ചൊന്നും പ്രതികരിക്കാൻ സതീശന് സമയമില്ല.- ഇ.പി. ആരോപിച്ചു.
ഗവർണർ തൻ്റെ പദവിക്ക് നിരക്കാത്ത വിധത്തിലുള്ള പ്രവർത്തികൾ നടത്തി സ്വയം പരിഹാസ്യനാവുകയാണ്. കോഴിക്കോട് മിഠായി തെരുവിൽ പോയി ഹലുവ തെരയുന്ന ഒരു ഗവർണർ ഇതിന് മുമ്പ് ഉണ്ടായിട്ടുണ്ടോ? തെരുവിലൂടെ അലുവ നുണഞ്ഞ് ഇങ്ങനെ നടക്കുകയാണ്. ആർ.എസ്.എസ് നേതാക്കളും കെ.പി.സി.സി.പ്രസിഡണ്ട് കെ.സുധാകരനും ചേർന്നാണ് യൂനിവേഴ്സിറ്റി സെനറ്റിലേക്ക് ആളുകളെ തെരഞ്ഞെടുത്തത്. അതു കൊണ്ടാണ് സുധാകരൻ ഗവർണറെ ന്യായീകരിച്ച് സംസാരിക്കുന്നത്. - ഇ.പി പറഞ്ഞു.