പ്രതിബദ്ധതയുടെയും സഹവർത്തിത്വത്തിന്റെയും സന്ദേശവുമായി ഇന്ന് (ഡിസംബർ 18) വീണ്ടും ലോക ന്യൂനപക്ഷ അവകാശ ദിനം ആചരിക്കുകയാണ്. ലോകമെമ്പാടുമുള്ള ന്യൂനപക്ഷ സമൂഹം കടന്നാക്രമണങ്ങളുടെയും മനുഷ്യാവകാശ ധ്വംസനങ്ങളുടെയും ഭീതിദമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്ന വർത്തമാന കാലഘട്ടത്തിൽ ന്യൂനപക്ഷ അവകാശ ദിനത്തിന്റെ പ്രസക്തിയേറുകാണ്. ആക്രമിക്കപ്പെടേണ്ടവരല്ല, സംരക്ഷിച്ചു ചേർത്തുനിർത്തപ്പെടേണ്ടവരാണ് ന്യൂനപക്ഷ ജനവിഭാഗങ്ങൾ എന്ന പൊതുബോധ നിർമിതിയാണ് ഈ കാലഘട്ടം ആവശ്യപ്പെടുന്നത്. വംശീയ ന്യൂനപക്ഷങ്ങൾക്ക് സ്വാതന്ത്ര്യത്തിനും തുല്യ അവസരങ്ങൾക്കുമുള്ള അവകാശം ഉറപ്പു വരുത്തുകയും ന്യൂനപക്ഷങ്ങളുടെ അഭിമാനവും അന്തസ്സും സംബന്ധിച്ച അവബോധം സൃഷ്ടിക്കുകയുമാണ് ഈ ദിനത്തിന്റെ ലക്ഷ്യം.
1849 ൽ ഹംഗേറിയൻ ഡയറ്റാണ് ലോകത്താദ്യമായി ന്യൂനപക്ഷ അവകാശങ്ങൾ രൂപവത്കരിക്കുന്നത്. വംശപരവും മതപരവും ഭാഷാപരവുമായ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ, അന്തർദേശീയ മനുഷ്യാവകാശ നിയമങ്ങളുടെ അവിഭാജ്യ ഘടകമാണ്. 1992 ൽ ഐക്യരാഷ്ട്ര സഭ ഡിസംബർ 18 ലോക ന്യൂനപക്ഷ അവകാശ ദിനമായി പ്രഖ്യാപിച്ചതിന് മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറവും തുല്യനീതിക്കും നിലനിൽപിനുമായുള്ള പോരാട്ടത്തിലാണ് ലോകമാസകലമുള്ള ന്യൂനപക്ഷ ജനവിഭാഗം എന്നത് ഇന്നും ചോദ്യചിഹ്നമായി അവശേഷിക്കുന്നു.
ഇന്ത്യയിലെ മതന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമം ഉറപ്പു വരുത്തുവാനും ഭരണഘടനയും പാർലമെന്റും സംസ്ഥാന നിയമസഭകളും ന്യൂനപക്ഷ സംരക്ഷണത്തിനും സമഗ്ര വികസനത്തിനുമായി രൂപം നൽകിയിട്ടുള്ള നിയമങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നുവെന്ന് ഉറപ്പു വരുത്താനുമാണ് 1992 ലെ നാഷണൽ കമ്മീഷൻ ഫോർ മൈനോറിട്ടീസ് ആക്ട് പ്രകാരം ദേശീയ ന്യൂനപക്ഷ കമ്മീഷന് കേന്ദ്ര സർക്കാർ രൂപം നൽകിയത്. കേരളത്തിൽ ന്യൂനപക്ഷ സമുദായങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി സർക്കാർ തലത്തിൽ ന്യൂനപക്ഷ വകുപ്പും ന്യൂനപക്ഷ ഡയരക്ടറേറ്റും സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും ഉൾപ്പെടെ നിരവധി സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
കേരള സംസ്ഥാനത്തിലെ ന്യൂനപക്ഷങ്ങളുടെ സമഗ്രമായ വിദ്യാഭ്യാസ പുരോഗതിക്കും ക്ഷേമത്തിനും സംരക്ഷണത്തിനും ശാക്തീകരണത്തിനും വേണ്ടിയാണ് 2013 ലെ കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ഓർഡിനൻസും 2014 ലെ കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ആക്ടും പ്രകാരം കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ രൂപീകരിച്ചിട്ടുള്ളത്. പാർശ്വവൽക്കരിക്കപ്പെട്ട ന്യൂനപക്ഷ വിഭാഗങ്ങളെ സമൂഹത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവരിക എന്ന ദൗത്യമാണ് ന്യൂനപക്ഷ കമ്മീഷൻ പ്രധാനമായും ഏറ്റെടുത്തിരിക്കുന്നത്.
മുസ്‌ലിം, ക്രിസ്ത്യൻ, സിക്ക്, ബുദ്ധ, പാർസി, ജൈനർ എന്നീ മതവിഭാഗങ്ങളാണ് ഇന്ത്യയിൽ ന്യൂനപക്ഷ വിഭാഗത്തിൽ ഉൾപ്പെടുന്നത്.
എന്നാൽ ഇവയിൽ മുസ്‌ലിം, ക്രിസ്ത്യൻ വിഭാഗങ്ങളാണ് കേരളത്തിൽ കൂടുതലായുള്ളത്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ന്യൂനപക്ഷ വിഭാഗം മികച്ച ജീവിത നിലവാരത്തിലേക്ക് ഉയർന്നിട്ടുണ്ടെങ്കിലും ചില മേഖലകളിൽ ഇപ്പോഴും പിന്നോക്കാവസ്ഥ നിലനിൽക്കുന്നുണ്ട്. സർക്കാർ സർവീസുകളിലടക്കം ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരിലുണ്ടായിട്ടുള്ള കുറവ് ഇനിയും പരിഹരിക്കപ്പെടേണ്ടതായുണ്ട്.
വിദ്യാഭ്യാസ മേഖലയിൽ ഏറെ പുരോഗതി നേടിയ സംസ്ഥാനമാണ് കേരളം. ന്യൂനപക്ഷ മേഖലയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് കേരളത്തിലാണെങ്കിലും ന്യൂനപക്ഷ വിഭാഗങ്ങളിലെ ദരിദ്രരായ കുട്ടികൾ ഇപ്പോഴും പല പ്രതിസന്ധികളെയും അഭിമുഖീകരിക്കുന്നവരാണ്.
തങ്ങളുടെ അവകാശങ്ങളെ സംബന്ധിച്ച ശരിയായ അവബോധത്തിന്റെ കുറവാണ് അത്തരത്തിലുള്ള അരികുവൽക്കരണപ്പെടലിന്റെ പ്രധാന കാരണം. അവർക്കിടയിൽ തങ്ങളുടെ അവകാശങ്ങളെ സംബന്ധിച്ച് വേണ്ട അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ബൃഹദ് പരിപാടികൾക്ക് രൂപം നൽകിവരികയാണ്.
ന്യൂനപക്ഷ അവകാശങ്ങളെ സംബന്ധിച്ചും നീതി നിഷേധിക്കപ്പെട്ടാൽ കൈക്കൊള്ളേണ്ട നിയമ നടപടികളെ സംബന്ധിച്ചും അവകാശ സംരക്ഷണത്തിനായി ന്യൂനപക്ഷ കമ്മീഷനെ സമീപിക്കുന്നത് സംബന്ധിച്ചുമൊക്കെയുള്ള സമഗ്രമായ ദിശാബോധം ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ വളർത്തിയെടുക്കുന്നതിനുമുള്ള പ്രചാരണ പരിപാടികൾക്കാണ് കമ്മീഷൻ പദ്ധതിയിടുന്നത്. കമ്മീഷന് മുമ്പിൽ വരുന്ന പരാതികളിൽ കാലതാമസം കൂടാതെ തീർപ്പു വരുത്തുന്നതിൽ കമ്മീഷൻ ജാഗ്രത പുലർത്താറുണ്ട്. ജില്ല അദാലത്തുകൾ സംഘടിപ്പിച്ച് ന്യൂനപക്ഷ ജനവിഭാഗങ്ങൾക്കിടയിൽ അടുത്തിടപഴകാനുതകും വിധമുള്ള പ്രവർത്തനങ്ങളാണ് കമ്മീഷൻ ഇപ്പോൾ പ്രാവർത്തികമാക്കുന്നത്.
ലോകം വിരൽതുമ്പിലേക്ക് ചുരുങ്ങുന്ന വിവര സാങ്കേതിക വിദ്യയുടെ അതിപ്രസരമാർന്ന പുതിയ കാലഘട്ടത്തിന് അനുയോജ്യമായ വിധത്തിൽ നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിലേക്ക് കൂടുതൽ അടുത്തിടപഴകുന്നതിനുള്ള നൂതനാശയങ്ങൾ നടപ്പിലാക്കുന്നതും കമ്മീഷന്റെ പരിഗണനയിലാണ്. അതുവഴി ഇന്റർനെറ്റിന്റെയും മൊബൈൽ ഫോണിന്റെയും സഹായത്തോടെ ഇമെയിൽ വഴിയോ മറ്റു നൂതന മാർഗങ്ങളിലൂടെയോ ഏതു കോണിൽ നിന്നും ആവലാതിക്കാർക്ക് കമ്മീഷനുമായി ബന്ധപ്പെടുന്നതിനും പരാതി കൈമാറുവാനും കഴിയും.
സർക്കാർ തലത്തിൽ ന്യൂനപക്ഷ ജനവിഭാഗങ്ങൾക്ക് അവകാശപ്പെട്ട സ്‌കോളർഷിപ്പുകളുടെ വിതരണം, സംവരണം ഇവയെല്ലാം കമ്മീഷൻ ജാഗ്രതയോടെ നിരീക്ഷണ വിധേയമാക്കാറുണ്ട്. മാറിയ കാലത്തും അരക്ഷിതാബോധം പേറി ജീവിക്കാൻ വിധിക്കപ്പെട്ട ന്യൂനപക്ഷത്തിലെ മഹാഭൂരിപക്ഷം വരുന്ന ജനസമൂഹം ഇന്നും നമുക്കിടയിലുണ്ട്. അവരുടെ ഉന്നമനത്തിനും അവകാശ സംരക്ഷണത്തിനും ജാഗ്രത്തായുള്ള പ്രവർത്തനങ്ങളാണ് അനിവാര്യം. അതിനുള്ള ഇന്ധനം പകരുവാൻ ഇത്തരം ദിനാചരണങ്ങൾക്കാകണം.
കേരളത്തിലെ ന്യൂനപക്ഷ അവകാശ ദിനാചരണം അതിന്റെ വൈവിധ്യമാർന്ന ജനസഞ്ചയത്തെ ഉൾക്കൊള്ളുന്നതിനും ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമുള്ള ആത്മസമർപ്പണത്തിന്റെ തെളിവാണ്. സംസ്ഥാനത്തിന്റെ മാതൃകാപരമായ സാമൂഹിക ഐക്യവും ന്യൂനപക്ഷ അവകാശങ്ങളുമായി ബന്ധപ്പെട്ട വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിലെ പുരോഗതിയും രാജ്യത്തിന്റെ മറ്റു വിഭാഗങ്ങൾക്ക് മാതൃകയാണ്.
മതപരമോ, ഭാഷാപരമോ ആയ പശ്ചാത്തലം പരിഗണിക്കാതെ എല്ലാ പൗരന്മാരെയും തുല്യമായി പരിഗണിക്കുന്നതിനുള്ള തത്വങ്ങൾ ഊന്നിപ്പറയുവാനുള്ള അവസരമായി വിനിയോഗിക്കുവാൻ ന്യൂനപക്ഷ അവകാശ ദിനത്തിന് കഴിയണം. മരണത്തിനും ജീവിതത്തിനുമിടയിൽ നിശ്ചലമാക്കപ്പെട്ട് ജീവിക്കാൻ വിധിക്കപ്പെട്ടവരല്ല, എല്ലാ മൗലികാവകാശങ്ങളോടും കൂടി വർണ, വർഗ, വംശ വ്യത്യാസങ്ങളേതുമില്ലാതെ, മുഖ്യധാരയിലേക്കുയർത്തപ്പെടേണ്ടവരാണ് ഏവരുമെന്ന പൊതുബോധ സൃഷ്ടിക്കായി ലോക ന്യൂനപക്ഷ അവകാശ ദിനത്തിൽ നമുക്കൊന്നായ് കൈകൾ കോർക്കാം.
(സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാനാണ് ലേഖകൻ)