Sorry, you need to enable JavaScript to visit this website.

മുഖ്യമന്ത്രിയുടെ ഗൺമാന്റെ ലാത്തിയടി; സി.പി.എം പ്രതിരോധത്തിൽ

ഇടത് മുന്നണിക്കുള്ളിലും അതൃപ്തി

ആലപ്പുഴ-നവകേരളയാത്രയ്ക്കിടെ മുഖ്യമന്ത്രിയുടെ ഗൺമാൻ കെ.എസ്.യു, യൂത്ത് കോൺഗ്രസ് നേതാക്കളെ തല്ലിച്ചതച്ച സംഭവത്തിൽ സി.പി.എം സംസ്ഥാന നേതൃത്വവും മുന്നണിയും പ്രതിരോധത്തിലായി. ഗൺമാനെ ആദ്യഘട്ടത്തിൽ ന്യായീകരിച്ച മുഖ്യമന്ത്രി ഇന്നലെ പത്തനംതിട്ടയിൽ ഗൺമാന്റെ നടപടിയെ സംബന്ധിച്ച  മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയാതെ പത്രസമ്മേളനം മതിയാക്കി എഴുന്നേറ്റു. കഴിഞ്ഞ വെള്ളിയാഴ്ച ആലപ്പുഴയിലെ നവകേരളയാത്രയ്ക്കിടെയാണ് കെ എസ് യു ആലപ്പുഴ ജില്ലാ സെക്രട്ടറി എ ഡി തോമസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജുവൽ കുര്യാക്കോസ് എന്നിവരെ ഗൺമാൻ ക്രൂരമായി തല്ലിയത്. പ്രതിഷേധവുമായി എത്തിയവരെ റോഡരികിലേക്ക് പൊലീസ് തള്ളിമാറ്റിയെങ്കിലും മുഖ്യമന്ത്രിയുടെ വാഹനം കടന്നു പോയതിന് ശേഷം ഗൺമാൻ വാഹനത്തിൽ നിന്നും പുറത്തിറങ്ങി മർദ്ദിച്ചതാണ് വിവാദമായത്.  ലാത്തി ഉയർത്തി തോമസിന്റെ തല അടിച്ചു പൊട്ടിക്കുകയായിരുന്നു. ഗൺമാന്റെ അത്തരത്തിലുള്ള പെരുമാറ്റത്തെ ന്യായീകരിക്കാനാണ് മുഖ്യമന്ത്രിക്കൊപ്പം മറ്റ് മന്ത്രിമാരും ശ്രമിച്ചതെങ്കിലും ചാനലുകളിലും സോഷ്യൽ മീഡിയയിലും അടിയുടെ ദൃശ്യങ്ങൾ ഇടതടവില്ലാതെ വന്നതോടെ സമൂഹമാകെ എതിരാണെന്ന് സി പി എം നേതൃത്വത്തിനും വ്യക്തമായി. ഒരുഭാഗത്ത് ഗവർണ്ണർക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തുന്ന എസ് എഫ് ഐയ്ക്ക് സംരക്ഷണം നൽകുന്ന പോലീസുകാരുടെ ദൃശ്യങ്ങളും സമൂഹം ചർച്ച ചെയ്യുന്നതായി നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്. ബിനോയ് വിശ്വത്തിന്റെ നേതൃത്വത്തിലുള്ള സി പി ഐ നേതൃത്വവും സമരത്തെ ഗൺമാൻ നേരിട്ട രീതിയെ അംഗീകരിക്കുന്നില്ല. പ്രതിഷേധ സമരങ്ങളെ ഇത്തരത്തിൽ അടിച്ചമർത്തുന്ന ഡി വൈ എഫ് ഐ പൊലീസ് നടപടികളോട് എ ഐ വൈ എഫിനും യോജിപ്പില്ല. ഗൺമാനെ ന്യായീകരിച്ച മുഖ്യമന്ത്രിയുടെ നടപടി സ്തുതിപാഠകർ ഒഴിച്ചുള്ള പാർട്ടി നേതാക്കളിൽ അമർഷത്തിനിടയാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ ഏകാധിപത്യപരമായ നടപടിയിൽ അമർഷമുള്ള സി പി എം നേതാക്കൾ നവകേരള സദസ്സ് പാർട്ടിയുടെ മുഖം വികൃതമാക്കിയെന്ന അഭിപ്രായക്കാരാണ്.
 

Latest News