Sorry, you need to enable JavaScript to visit this website.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള പുതിയ നിയമം ദുഷ്‌കരം; പിൻവലിക്കണം -ജിദ്ദ കെ.എം.സി.സി

ജിദ്ദ- ഗൾഫ് നാടുകളിൽ മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം വേഗം നാട്ടിലെത്തിക്കാൻ എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പുതിയ നിയമം വിപരീത ഫലമാണുണ്ടാക്കുന്നതെന്നും നിയമം ഉടൻ പിൻവലിക്കണമെന്നും കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ആവശ്യപ്പെട്ടു. 
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പ്രൊവിഷനൽ ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയാണ് പുതിയ ഉത്തരവ് പുറത്തു വന്നിരിക്കുന്നത്.
പുതിയ നിയമം നടപടി ക്രമങ്ങൾ കൂടുതൽ ദുഷ്‌കരമാക്കുകയും തൽഫലമായി മൃതദേഹം നാട്ടിലെത്താൻ ദിവസങ്ങൾ ഏറെ നീളുകയും ചെയ്യുന്ന സാഹചര്യം സംജാതമായിരിക്കുകയാണ്.
അതിനാൽ, പുതിയ നിയമം ഉടൻ പിൻവലിക്കണമെന്ന് കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര അധ്യക്ഷത വഹിച്ചു. 
വിദേശത്തു മരിക്കുന്ന പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കുന്നതിന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പ്രൊവിഷനൽ ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതായിരുന്നു പുതുതായി പുറത്ത് വന്ന ഉത്തരവ്. 
സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമേ കാർഗോയിൽ മൃതദേഹം നാട്ടിലേക്ക് കയറ്റി അയക്കാൻ സാധിക്കൂ. ഈ നിയമമനുസരിച്ച് ഏത് എയർപോർട്ടിലേക്കാണോ മൃതദേഹം അയക്കുന്നത് ആ എയർപോർട്ടിലാണ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് അപേക്ഷിക്കേണ്ടത്. നിലവിൽ സൗദിയിൽ നിന്നുൾപ്പെടെ മൃതദേഹം നാട്ടിലെത്തിക്കാൻ നീണ്ട നടപടിക്രമങ്ങളാണ് ആവശ്യമായിട്ടുള്ളത് എന്നത് എല്ലാവർക്കും അറിയാം. അതിനിടക്ക് പുതിയ നിയമം കൂടി പ്രാബല്യത്തിലെത്തിയതോടെ മൃതദേഹം നാട്ടിലേക്ക് അയക്കുന്നത് കൂടുതൽ ദുഷ്‌കരമായി മാറി. ഈ അപേക്ഷ അംഗീകരിച്ച് അതിനുള്ള അനുമതി ഗൾഫിലെ വിമാനത്താവളത്തിൽ ലഭ്യമായ ശേഷമേ മൃതദേഹം നാട്ടിലേക്ക് അയക്കാൻ സാധിക്കൂ. 
അതോടെ, മൃതദേഹം നാട്ടിലേക്ക് അയക്കുന്നത് കൂടുതൽ ദുഷ്‌കരമായി മാറുകയാണ്. ഞായാറാഴ്ചയും മറ്റ് അവധി ദിനങ്ങളിലും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽ നിന്നു പ്രൊവിഷനൽ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളില്ലാത്തതിനാൽ അവധി ദിനങ്ങളിൽ സർട്ടിഫിക്കറ്റ് ലഭ്യമാകില്ല. ഇതോടെ, ഗൾഫിൽ മരിച്ച പ്രിയപ്പെട്ടവരെ അവസാനമായി കാണാനായി നാട്ടിലുള്ളവരുടെ കാത്തിരിപ്പ് പലപ്പോഴും നീളും. ഇത് പുനഃപരിശോധിക്കുന്നതിനു വേണ്ടി കേന്ദ്രം തയാറാകണമെന്നും കേരള സംസ്ഥാന സർക്കാർ ഇത്തരം വിഷയങ്ങളിൽ പ്രവാസികളോട് നീതിപൂർവകമായി ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. 
വിപരീത ഫലം ചെയ്യുന്ന പുതിയ നിയമം പിൻവലിച്ചു പ്രവാസികളോട് നീതി കാണാക്കണമെന്നും ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ വി.പി അബ്ദുറഹിമാൻ, ഇസ്മായിൽ മുണ്ടക്കുളം, സി.കെ.എ റസാഖ് മാസ്റ്റർ, എ.കെ ബാവ, ഹസ്സൻ ബത്തേരി, ലത്തീഫ് മുസ് ലിയാരങ്ങാടി, ജലാൽ തേഞ്ഞിപ്പലം, ലത്തീഫ് വെള്ളമുണ്ട, അഷ്‌റഫ് താഴെക്കോട്, നാസർ മച്ചിങ്ങൽ, ശിഹാബ് താമരക്കുളം, സാബിൽ മമ്പാട്, സുബൈർ വട്ടോളി എന്നിവർ പ്രസംഗിച്ചു. വി.പി മുസ്തഫ സ്വാഗതവും ഇസ്ഹാഖ് പൂണ്ടോളി നന്ദിയും പറഞ്ഞു.

Latest News