Sorry, you need to enable JavaScript to visit this website.

ജഡ്ജിയും ഒരു സ്ത്രീയല്ലേ, അവനെ വെറുതെ വിടില്ല, എന്റെ ഭര്‍ത്താവ് അവനെ കൊന്ന് ജയിലില്‍ പോകും

ഇടുക്കി - എന്റെ പൊന്നുമോളെ പീഡിപ്പിച്ച് കൊന്ന് കെട്ടിത്തൂക്കിയ കേസിലെ പ്രതി അര്‍ജുനെ വെറുതെ വിട്ട ജഡ്ജി ഒരു സ്ത്രീയല്ലേ, അവനെ ഞങ്ങള്‍ വെറുതെ വിടില്ല, എന്റെ ഭര്‍ത്തവ് അവനെ കൊന്ന് ജയിലില്‍ പോകും. വണ്ടിപ്പെരിയാറില്‍ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മ പ്രതിയെ വെറുതെ വിട്ടുകൊണ്ടുള്ള വിധിയറിഞ്ഞപ്പോള്‍ പൊട്ടിക്കരഞ്ഞുകൊണ്ട് കോടതിയില്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞ വാക്കുകളാണിത്. കട്ടപ്പന അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി വി മഞ്ജു ആണ് പ്രതിയെ വെറുതെ വിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്.

പൂജാമുറിയിലിട്ടാണ് എന്റെ കുഞ്ഞിനെ അവന്‍ പീഡിപ്പിച്ച് കെട്ടിത്തൂക്കിയതെന്നും ഞാന്‍ ചോറും കഞ്ഞിയും കൊടുത്തിട്ട് പോയ എന്റെ കുഞ്ഞിനെയാണ് അവന്‍ കൊന്നതെന്നും പൊട്ടിക്കരഞ്ഞുകൊണ്ട് കുട്ടിയുടെ അമ്മ പറഞ്ഞു. ' ടിവി കണ്ടുകൊണ്ടിരുന്ന കൊച്ചിനെയാണ് അവന്‍ കൊന്നത്. 14 വര്‍ഷം കുഞ്ഞുങ്ങളില്ലാതെ ആറ്റുനോറ്റു കിട്ടിയതാണ്. എന്ത് നീതിയാണ് എനിക്ക് കിട്ടിയത്. നിങ്ങള്‍ക്കും കുഞ്ഞുങ്ങളുള്ളതല്ലെ. ഏതു നീതിയാ കിട്ടിയത്. നിങ്ങളുടെ കുഞ്ഞിനെ ഇതുപോലെ ചെയ്തിരുന്നെങ്കില്‍ നിങ്ങള്‍ വെറുതെയിരിക്കുമോ. എന്റെ മോള്‍ക്ക് നീതി കിട്ടിയില്ല. കൊന്നത് സത്യമാണ്. അവനെ ഞങ്ങള്‍ വെറുതെ വിടില്ല. എന്റെ ഭര്‍ത്താവ് അവനെ കൊന്ന് ജയിലില്‍ പോകും 'പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. 
എല്ലാവരും കാശ് വാങ്ങിച്ചിട്ട് പ്രതിയെ വെറുതെ വിട്ടുവെന്നും ലക്ഷങ്ങളാണ് ഇറക്കിയതെന്നും കുടുംബാംഗങ്ങള്‍ ആരോപിച്ചു. അവനെ സന്തോഷമായി ജീവിക്കാന്‍ അനുവദിക്കില്ലെന്നും കുടുംബാംഗങ്ങള്‍ രോഷത്തോടെ പറഞ്ഞു. കൊലപാതകം, ബലാത്സംഗം എന്നിവ തെളിയിക്കാന്‍ പ്രൊസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് കോടതി പ്രതിയെ വെറുതെ വിട്ടത്. വിധിക്കെതിരെ അപ്പീല്‍ പോകാനാണ് പ്രോസിക്യൂഷന്റെ തീരുമാനം.

 

Latest News